ദീദിയുടെ ആഗ്രഹം നടപ്പാക്കാന്‍ അമിത് ഷാ, 2 ലക്ഷ്യം, 2019 ഫോര്‍മുല, അവരെ ഭയക്കണം, അടിയൊഴുക്ക്!!
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി തിരഞ്ഞെടുപ്പ് മോഡിലേക്ക് കാര്യങ്ങള്‍ മാറ്റിയിരിക്കുകയാണ്. മമതാ ബാനര്‍ജിയെ നിലം തൊടാതെ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നേതൃത്വം നല്‍കുന്നത് സാക്ഷാല്‍ അമിത് ഷാ. നടപ്പാക്കുന്നത് ദിലീപ് ഘോഷും. അതേസമയം ഇതൊന്നുമല്ല പക്ഷേ ബിജെപിയുടെ വജ്രായുധം. അണിയറയില്‍ പ്രശാന്ത് കിഷോറിനെ പൊളിക്കാനുള്ള തന്ത്രമാണ് നടക്കുന്നത്. ഒരേ സമയം രണ്ട് ലക്ഷ്യമാണ് മുന്നിലുള്ളത്. കിഷോറിനെ പൊളിക്കാനായാല്‍ ബീഹാറിലും കൂടി വിജയിക്കാന്‍ ബിജെപിക്ക് സാധിക്കും. മമത ബിജെപിയുടെ സോഷ്യല്‍ മീഡിയാ പ്രചാരണത്തില്‍ ശരിക്കും മുങ്ങി പോയിരിക്കുകയാണ്.
അമിത് ഷാ പറയുന്നത്
ബംഗാളില്‍ ഞങ്ങളുടെ സര്‍ക്കാര്‍ കോവിഡ് പ്രതിരോധം നന്നായി കൈകാര്യം ചെയ്യുന്നില്ലെന്ന് തോന്നുന്നെങ്കില്‍ എന്തുകൊണ്ട് കേന്ദ്രം അത് ഏറ്റെടുക്കുന്നില്ലെന്ന് മമത ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അമിത് ഷാ ആദ്യമായി നല്‍കിയത്. മമതയുടെ ആഗ്രഹം ബിജെപി ഉറപ്പായും നടപ്പാക്കുമെന്ന് ഷാ പറഞ്ഞു. ബംഗാള്‍ ജനത പരിവര്‍ത്തനത്തിനാണ് ആഗ്രഹിക്കുന്നത്. അടുത്ത സര്‍ക്കാര്‍ ബംഗാളില്‍ ഞങ്ങള്‍ ഉണ്ടാക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷം ബിജെപി തന്നെ നേടുമെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ ഫലിച്ചു
ബംഗാളില്‍ 20 സീറ്റിനടുത്ത് നേടുമെന്നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അമിത് ഷാ പ്രഖ്യാപിച്ചത്. അന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പലതവണ ഇക്കാര്യത്തില്‍ ബിജെപിയെ പരിഹസിച്ചിരുന്നു. എന്നാല്‍ 18 സീറ്റുകള്‍ നേടി മമതയെ ഞെട്ടിച്ച് കളഞ്ഞു ബിജെപി. 22 സീറ്റാണ് ആകെ മമതയുടെ പാര്‍ട്ടിക്ക് ലഭിച്ചത്. തൃണമൂല്‍ ഉറച്ച് ഹിന്ദു കോട്ടകള്‍ പലതും പൊളിഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ഇവര്‍ പരമ്പരാഗതമായി തൃണമൂല്‍ വോട്ടര്‍മാര്‍ അല്ലാത്തതാണ് പ്രശ്‌നം. കാലം മാറുമ്പോള്‍ എങ്ങോട്ട് വേണമെങ്കിലും ഈ വോട്ടര്‍മാര്‍ മാറും.
പികെ ഫോര്‍മുല
ബംഗാളില്‍ സോഷ്യല്‍ മീഡിയയില്‍ പിടിമുറുക്കി കഴിഞ്ഞു ബിജെപി. 2014 നരേന്ദ്ര മോദി വിജയിച്ച മോഡലില്‍ ഇതുവരെ ബംഗാള്‍ കാണാത്ത രീതിയിലാണ് ഇത് ബിജെപി അവതരിപ്പിച്ചത്. തൃണമൂലിന്റെയും മമതയുടെയും ഓരോ വീഴ്ച്ചയും അടുത്ത സെക്കന്‍ഡില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെത്തും. ഇതിനെ നേരിടാനാവാതെയാണ് പ്രശാന്ത് കിഷോറിനെ മമത കൊണ്ടുവന്നത്. എന്നാല്‍ കിഷോറിന് ഒട്ടും പിടിയില്ലാത്ത മേഖലയാണ് ബംഗാള്‍. ഇവിടെ പ്രീണന രാഷ്ട്രീയം നടത്താനുള്ള അദ്ദേഹത്തിന്റെ നീക്കം വിജയിച്ചിട്ടില്ല.
തൃണമൂലില്‍ കല്ലുകടി
പ്രശാന്ത് കിഷോറിന്റെ ഏകാധിപത്യ ശൈലിക്കെതിരെ വ്യാപക എതിര്‍പ്പ് തൃണമൂലിനുള്ളിലുണ്ട്. എന്നാല്‍ മമതയെ പേടിച്ച് ആരും ഇത് പുറത്ത് പറയുന്നില്ല. ഒന്നാമത്തെ കാര്യം മമതയോടല്ല കിഷോറിനോടാണ് ഇവര്‍ ഇനി ഉത്തരം പറയേണ്ടതുണ്ട്. എല്ലാ മണ്ഡലത്തിലും അടുത്ത ആറ് മാസത്തേക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഓരോ എംഎല്‍എമാരും കിഷോറിനെ അറിയിക്കണം. മമത പോലും ഇങ്ങനെ ചോദിക്കാറില്ലെന്ന് ഇവര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ വികസന പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ അക്രമ പ്രവര്‍ത്തനത്തിലാണ് ഇവര്‍ മുമ്പില്‍.
മാസ്റ്റര്‍ ഗെയിം ഞെട്ടിക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇടതുപക്ഷമായിരുന്നു. മമതയുടെ ഭരണത്തില്‍ മനംമടുത്ത സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ കൈ മെയ്യ് മറന്ന് പ്രവര്‍ത്തിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഈ നീക്കത്തെ പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍ നേതാക്കളാരും കേട്ടില്ല. വോട്ടുശതമാനത്തിലെ കണക്കും ഇത് ശരിക്കുവെക്കുന്നതായിരുന്നു. 2014ല്‍ രണ്ട് സീറ്റും 17 ശതമാനം വോട്ടുമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. 2019ല്‍ ബിജെപിയുടെ വോട്ടുശതമാനം 40 ശതമാനമായിട്ടാണ് ഉയര്‍ന്നത്. സിപിഎമ്മിന് വോട്ടുചെയ്താല്‍ വിജയിക്കില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ബിജെപിക്കൊപ്പം അത് ചേരുമ്പോള്‍ വന്‍ മാറ്റമുണ്ടാവും.
സൂചനകള്‍ ഇങ്ങനെ
ഇത്തവണയും സിപിഎമ്മിനൊപ്പം ചേര്‍ന്ന് അടിയൊഴുക്ക് അനുകൂലമാക്കാനാണ് ബിജെപിയുടെ തീരുമാനം. 2019 ഫോര്‍മുലയാണ് ഇതിനായി പ്ലാന്‍ ചെയ്യുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വോട്ട് ശതമാനം ആറായിരുന്നു. 2014ല്‍ ഇത് 30 ശതമാനത്തോളമുണ്ടായിരുന്നു. സിപിഎമ്മിന്റെ പരമ്പരാഗത കോട്ടയായിരുന്ന ഇടങ്ങളിലെല്ലാം ബിജെപി ആധിപത്യം പുലര്‍ത്തി. 121 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. അതായത് 2014ല്‍ ഇത് വെറും മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. ഇവിടെ നിന്നാണ് കുതിപ്പ്.
ഹിന്ദുത്വ തട്ടകം
മമത ദീര്‍ഘകാലമായി ഹിന്ദു വോട്ടുകളെ വേണ്ട വിധത്തില്‍ ഗൗനിച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇവര്‍ ബിജെപിക്കായി ഒന്നിച്ചിരിക്കുകയാണ്. ഇതോടെ മമത ഹിന്ദു വോട്ടുബാങ്കിനായി എല്ലാ കളിയും തുടങ്ങി. എന്നാല്‍ ഇത് ബിജെപി കാരണമാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് ഇവിടെ കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ബിജെപി മഹായുദ്ധമായിട്ടാണ് ബംഗാള്‍ തിരഞ്ഞെടുപ്പിനെ കാണുന്നത്. കാരണം ബിജെപിയുടെ പ്രധാന എതിരാളിയാണ് മമത. ഇവരെ തകര്‍ത്താല്‍ പ്രതിപക്ഷത്ത് നിന്ന് പിന്നീട് ശബ്ദങ്ങളൊന്നും ഉണ്ടാവില്ല.