പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്‍ഗ്രസ്
Recommended Video
ദില്ലി: പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്‍രാജ്യസഭയില്‍ അവതരിപ്പിച്ചത്. കാലങ്ങളായി നരകയാതന അനുഭവിക്കുന്നവരെ സാഹായിക്കാനുള്ളതാണ് ബില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി ബില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ വാഗ്ദാനങ്ങളടക്കം അംഗീകരിച്ചാണ് ജനം ബിജെപിയെ ജയിപ്പിച്ചത്. ബില്‍ നടപ്പിലാക്കാനുള്ള ധാര്‍മ്മിക ഉത്തരാവാദിത്തം സര്‍ക്കാറിനുണ്ടെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷ രാജ്യസഭയില്‍ പറഞ്ഞു.
ഈ ബിൽ ന്യൂനപക്ഷ വിരുദ്ധമല്ല. ഇതിനകം ഇന്ത്യയിൽ താമസിക്കുന്ന ഒരു ന്യൂനപക്ഷത്തെയും ഒഴിവാക്കില്ല. എന്നാൽ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന മുസ്ലീങ്ങള്‍ക്ക് എങ്ങനെ പൗരത്വം നൽകാനാവും? ഇത് സാധ്യമാക്കിയാൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
ഈ ബില്ല് ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്. സഭയില്‍ നിന്ന് ഇറങ്ങി പോകുന്നതിന് പകരം തന്നെ കേള്‍ക്കാനും കാര്യങ്ങള്‍ മനസിലാക്കാനും പ്രതിപക്ഷം തയ്യാറാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
#WATCH Home Minister Amit Shah speaking on #CitizenshipAmendmentBill in Rajya Sabha. https://t.co/Pj0UjFjZlG
— ANI (@ANI) December 11, 2019
ബിൽ ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങള്‍ ബില്ലിനെക്കുറിച്ച് ആശങ്കപെടേണ്ടതില്ല. പാകിസ്ഥാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ വരുന്ന മുസ്‌ലിംകൾക്ക് ഞാൻ പൗരത്വം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അത് പക്ഷേ ഇതുപോലെയാകില്ലെന്നും അമിത് ഷാ പറഞ്ഞു.
1985 ലാണ് അസം ഉടമ്പടി ഒപ്പുവെച്ചത്. സംസ്ഥാനത്തിന്റെ തദ്ദേശീയ സംസ്കാരം സംരക്ഷിക്കുന്നതിന് ഉടമ്പടിയിലെ ആറാം വകുപ്പിൽ വ്യവസ്ഥയുണ്ട്. പ്രത്യേക സമിതി രൂപീകരിച്ച് എൻഡിഎ സർക്കാർ അസമിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും സമിതിയുടെ ഭാഗമാണെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം, ബില്ലില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.1955ലെ പൗരത്വ നിയമത്തില്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന വ്യക്തികള്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ 11 വര്‍ഷം രാജ്യത്ത് താമസിച്ചിരിക്കണം. എന്നാല്‍ ഭേദഗതിയിലൂടെ മുസ്ലിം ഇതര അപേക്ഷകര്‍ക്ക് ആ സമയപരിധി ആറ് വര്‍ഷമായി കുറയ്ക്കാന്‍ പുതിയ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.