അമിത് ഷാ ഇപ്പോള്‍ ശരിക്കും 'അദൃശ്യ പ്രധാനമന്ത്രി'? ക്യാബിനറ്റ് കമ്മിറ്റികളില്‍ മോദിയേക്കാൾ മുന്നിൽ!
ദില്ലി: മോദി മന്ത്രിസഭയില്‍ അമിത് ഷാ കൂടി അംഗമാകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ ഒരു ചോദ്യം ഉയരുന്നുണ്ടായിരുന്നു. ആരായിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍ എന്നതായിരുന്നു അത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് ആകുമോ അതോ അമിത് ഷാ ആകുമോ?
അമിത് ഷാ- ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി! കൂടുതൽ ശക്തൻ, കൂടുതൽ അപകടകാരി! ഞെട്ടിപ്പിക്കുന്ന ലേഖനം
സത്യപ്രതിജ്ഞാ ചടങ്ങില്‍ നല്‍കിയ സന്ദേശം രാജ് നാഥ് സിങിന് അനുകൂലമായിരുന്നു. മോദിയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങ് ആയിരുന്നു. മൂന്നാമനായിട്ടാണ് അന്ന് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത്.
എന്നാല്‍ ഇപ്പോള്‍ ആരാണ് രണ്ടാമന്‍ എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ക്യാബിനറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചപ്പോള്‍ എട്ട് കമ്മിറ്റികളിലും ഉള്ള ഒരേ ഒരാള്‍ അമിത് ഷാ മാത്രമാണ്. നിര്‍ണായക ക്യാബിനറ്റ് കമ്മിറ്റിയില്‍ രാജ്‌നാഥ് സിങ്ങിന് ഇടം കിട്ടിയതും ഇല്ല.
അദൃശ്യ പ്രധാനമന്ത്രി
അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ടില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'അദൃശ്യനായ പ്രധാനമന്ത്രി' എന്നായിരുന്നു. റാണ അയ്യൂബ് എന്ന യുവ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു ആ ലേഖനം എഴുതിയത്. പാര്‍ട്ടിയ്ക്കുള്ളിലെ പലരും അമിത് ഷായെ വിശേഷിപ്പിക്കുന്നത് അങ്ങനെ ആണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്തത് ഈ ലേഖനം എഴുതിയ മാധ്യമ പ്രവര്‍ത്തക പുറത്ത് കൊണ്ടുവന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നാമനോ രണ്ടാമനോ?
മോദി മന്ത്രിസഭയിലെ രണ്ടാമനാണോ അതോ ഒന്നാമന്‍ തന്നെ ആണോ അമിത് ഷാ എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. രൂപീകരിക്കപ്പെട്ട എട്ട് ക്യാബിനറ്റ് കമ്മിറ്റികളില്‍ എട്ടെണ്ണത്തിലും അമിത് ഷാ അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് കമ്മിറ്റികളില്‍ ആണുള്ളത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏഴ് ക്യാബിനറ്റ് കമ്മിറ്റികളില്‍ ഉണ്ട്.
നിര്‍ണായക കമ്മിറ്റികള്‍
ക്യാബിനറ്റ് കമ്മിറ്റികളില്‍ ഏറ്റവും നിര്‍ണായകമായവ നിയമന കാര്യങ്ങള്‍ക്കുള്ള കമ്മിറ്റിയും രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള കമ്മിറ്റിയും ആണ്. അമിത് ഷാ ഈ കമ്മിറ്റികളില്‍ എല്ലാം ഉണ്ട്.
നിയമനകാര്യ കമ്മിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാത്രമാണ് ഉള്ളത്. രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള കമ്മിറ്റിയാണ് സര്‍ക്കാരിന്റെ നയപരിപാടികള്‍ നിശ്ചയിക്കുന്നത്.
രാജ്‌നാഥ് സിങ്ങിനെ ഒതുക്കി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു രാജ്‌നാഥ് സിങ്. ഇപ്പോള്‍ അമിത് ഷാ എത്തിയപ്പോള്‍ ആ വകുപ്പ് രാജ്‌നാഥ് സിങ്ങിന് ഒഴിഞ്ഞു നല്‍കേണ്ടി വന്നു. പകരം പ്രതിരോധ വകുപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.
മാത്രമല്ല, ക്യാബിനറ്റ് കമ്മിറ്റികളുടെ കാര്യത്തിലും രാജ്‌നാഥ് സിങ് തഴയപ്പെട്ടു എന്ന രീതിയില്‍ നിരീക്ഷണങ്ങളുണ്ട്. ആകെ രണ്ട് കമ്മിറ്റികളില്‍ മാത്രം ആണ് അദ്ദേഹം അംഗമായിട്ടുള്ളത്.
നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ ഇത്തവണ രാജ്‌നാഥ് സിങ് ഇല്ല എന്ന പ്രത്യേകതയും ഉണ്ട്.
മോദിയുടെ നിഴല്‍
രണ്ട് ദശാബ്ദങ്ങളിലധികമായി നരേന്ദ്ര മോദിയുടെ കൂടെ നിഴലായി ഉള്ള ആളാണ് അമിത് ഷാ. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് പിടിക്കാന്‍ മോദി ചുമതലപ്പെടുത്തിയത് അമിത് ഷായെ ആയിരുന്നു. അന്ന് 80 ല്‍ 71 സീറ്റുകളും ബിജെപി പിടിച്ചെടുക്കയും ചെയ്തു. തുടര്‍ന്നാണ് അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.
ഗുജറാത്ത് പിടിച്ചതുപോലെ
ഗുജറാത്ത് ബിജെപി പൂര്‍ണമായും പിടിച്ചെടുക്കാന്‍ മോദിയ്‌ക്കൊപ്പം നിന്ന ആളായിരുന്നു അമിത് ഷാ. കേശുഭായ് പട്ടേല്‍ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് സംസ്ഥാനം മൊത്തം സഞ്ചരിച്ച് ബിജെപി വളര്‍ത്താന്‍ മോദിയ്‌ക്കൊപ്പം ഉണ്ടായിരുന്നതും അമിത് ഷാ തന്നെ. അന്ന് കോണ്‍ഗ്രസ്സിലെ രണ്ടാം നിര നേതാക്കളെ എല്ലാം ബിജെപിയിലേക്ക് ചാടിച്ചായിരുന്നു ഇവര്‍ വിജയം കണ്ടെത്തിയത്.
അന്നും രണ്ടാമന്‍
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴും മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ ആയിരുന്നു. ഗുജറാത്ത് ആഭ്യന്തര മന്ത്രി ആയിരുന്നു അദ്ദേഹം. ഏറ്റവും അധികം വകുപ്പുകള്‍ കൈവശം വച്ചിരുന്നതും അമിത് ഷാ തന്നെ ആയിരുന്നു.
നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയപ്പോള്‍ അമിത് ഷാ ആയിരുന്നു ഉപാധ്യക്ഷന്‍. മോദി പ്രധാനമന്ത്രിയായപ്പോള്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷസ്ഥാനം അമിത് ഷായ്ക്ക് ആണ് ലഭിച്ചത്.
ഒറ്റയ്ക്ക് തീരുമാനിക്കാം
കഴിഞ്ഞ മന്ത്രിസഭയില്‍ ഒരാള്‍ക്ക് പോലും ഒറ്റയ്‌ക്കൊരു തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ മന്ത്രിസഭയില്‍ അങ്ങനെ തീരുമാനമെടുക്കാന്‍ ശേഷിയുള്ള ആളാണ് അമിത് ഷാ. മോദിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന അമിത് ഷാ തന്നെ ആയിരുന്നു മുമ്പും പല നിര്‍ണായക തീരുമാനങ്ങളിലും അദ്ദേഹത്തിനൊപ്പം നിന്നതും.
പ്രധാനമന്ത്രിയുടെ അഭാവത്തില്‍
മന്ത്രിസഭയിലെ രണ്ടാമന്‍ എന്നത് തീര്‍ത്തും നിര്‍ണായകമായ സ്ഥാനം തന്നെ ആണ്. പ്രധാനമന്ത്രി സ്ഥലത്തില്ലാത്ത സാഹചര്യങ്ങളില്‍ മന്ത്രിസഭയില്‍ അധ്യക്ഷത വഹിക്കുക സഭയിലെ രണ്ടാമന്‍ ആയിരിക്കും. രാഷ്ട്രീയ കാര്യസമിതിയിലും ഇങ്ങനെ തന്നെ ആയിരിക്കും.