തന്ത്രങ്ങളുമായി അമിത് ഷാ കർണാടകത്തിലേക്ക്; ജെഡിഎസിനെ തളർത്തും..ലക്ഷ്യം മൈസൂരും
ബെംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. പാർട്ടി മുൻ അധ്യക്ഷൻ കൂടിയായ അമിത് ഷാ നേരിട്ടാണ് ബി ജെ പിക്ക് വേണ്ടി ഇവിടെ തന്ത്രങ്ങൾ മെനയുന്നത്. 150 സീറ്റുകളാണ് ഇക്കുറി ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണ വിരുദ്ധ മറികടക്കുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്.
അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ബി ജെ പി ആരംഭിച്ച് കഴിഞ്ഞു. പഴയ മൈസൂരു മേഖലയിലുള്ള ജെ ഡി എസ് കോട്ടകളിൽ അമിത് ഷായുടെ പ്രത്യേക പരിപാടികളാണ് ബി ജെ പി തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മാണ്ഡ്യയിൽ അമിത് ഷാ വിവിധ പരിപാടികളിൽ പങ്കെടുക്കും.

ജെ ഡി എസിന് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് മാണ്ഡ്യ. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 9 ൽ ഏഴ് സീറ്റുകളും നേടിയെടുക്കാൻ ജെ ഡി എസിന് സാധിച്ചിരുന്നു. മൈസൂരു മേഖവയിലെ നാല് ജില്ലകളിലുമായി 29 നിയമസഭ സീറ്റുകൾ ആണ് ഉള്ളത്. ഇതിൽ അഞ്ചിടത്ത് ബി ജെ പിയായിരുന്നു 2018 ൽ വിജയിച്ചത്. അധികാരം നിലനിർത്താൻ പഴയ മൈസൂരു മേഖല ഏറെ നിർണായകമാണെന്നാണ് ബി ജെ പി വിലയിരുത്തുന്നത്. തുനിഞ്ഞിറങ്ങിയാൽ മൈസൂരുവിൽ സ്വാധീനം നേടാനാകുമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ.

2019 ൽ ൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഇവിടെ കെ ആർ പേട്ട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ജെ ഡി എസ് നേതാവായിരുന്നു നാരായണ ഗൗഡയെ ബി ജെ പിയിൽ എത്തിച്ച് കൊണ്ടായിരുന്നു പാർട്ടി ഇവിടെ ചരിത്രം കുറിച്ചത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സുമതല അംബരീഷിലൂടെ മാണ്ഡ്യ പിടിക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. സ്വതന്ത്രയായി മത്സരത്തിന് ഇറങ്ങിയ സുമലതയ്ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് അവർ ബി ജെ പിയിൽ ഔദ്യോഗികമായി ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം ഇവിടെ ബി ജെ പി നീക്കങ്ങൾ അത്ര പെട്ടെന്ന് വിജയിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വൊക്കാലിഗ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. പൊതുവെ കോൺഗ്രസിനേയും ജെ ഡി എസിനേയും പിന്തുണയ്ക്കുന്നവരാണ് ഈ സമുദായാംഗങ്ങൾ. വൊക്കാലിഗ സമുദായക്കാരനായ ഡി കെ ശിവകുമാറിനെ അധ്യക്ഷനാക്കിയതിലൂടെ സമുദായ വോട്ടുകൾ തങ്ങൾക്ക് മറിയുമെന്നാണ് കോൺഗ്രസ് ഇവിടെ പ്രതീക്ഷ പുലർത്തുന്നത്.

നേരത്തേ ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാധന കേസിൽ മൈസൂര് മേഖലയിൽ നടന്ന പ്രതിഷേധങ്ങളിൽ ജെ ഡി എസുകാരായ വൊക്കാലിഗ വിഭാഗക്കാർ അടക്കം അണിനിരന്നിരുന്നു. ഈ സാഹചര്യങ്ങളെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അതേസമയം സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ് ഇവിടെ ജെ ഡി എസ്. തന്ത്രങ്ങൾ ഫലിക്കുമെന്നും പഴയ മൈസൂർ മേഖലയിൽ ആധിപത്യം തുടരുമെന്നും ജെ ഡി എസ് അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications