മമത ബാനർജിയെ പൂട്ടാൻ ബംഗാളിൽ നേരിട്ടിറങ്ങി അമിത് ഷാ, മൂന്ന് ദിവസം ബംഗാളിൽ തങ്ങി പ്രവർത്തനം!
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണം പിടിക്കാനായി നേരിട്ട് രംഗത്തിറങ്ങാന്‍ അമിത് ഷാ. ബംഗാളില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ നീക്കം. അമിത് ഷാ നേരിട്ടാണ് ബംഗാളില്‍ ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. മാസത്തില്‍ മൂന്ന് ദിവസം അമിത് ഷാ ഇതിനായി ബംഗാളില്‍ തങ്ങും.
ബിജെപിക്ക് ഇതുവരെ അധികാരം പിടിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. അതുകൊണ്ട് തന്നെ ബംഗാള്‍ കേന്ദ്രീകരിച്ച് അടുത്തിടെ ബിജെപി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഭരണത്തില്‍ എത്താനായിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ബംഗാളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കുറഞ്ഞ സമയം കൊണ്ട് ബിജെപിക്ക് സാധിച്ചിരുന്നു.
അര്‍ നോയ് അന്യായ് ( ഇനി അനീതി വേണ്ട) എന്നതാണ് ബിജെപിയുടെ പ്രചരണ മുദ്രാവാക്യം. നിലവില്‍ പാര്‍ട്ടിക്ക് ഒരു കോടി അംഗങ്ങള്‍ സംസ്ഥാനത്തുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. ബംഗാള്‍ നിയമസഭയില്‍ ബിജെപിക്ക് 6 എംഎല്‍എമാരുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ അത് 250 ആക്കി ഉയര്‍ത്തി ഭരണത്തിലേറുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ബംഗാളിൽ എത്തിയ അമിത് ഷാ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
ബിജെപിയെ തടയാന്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും കച്ച മുറുക്കുകയാണ്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ആണ് തൃണമൂലിന് വേണ്ടി കരുക്കള്‍ നീക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മൈ പ്രൈഡ് മമത എന്നതാണ് പ്രശാന്ത് കിഷോര്‍ തൃണമൂലിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന മുദ്രാവാക്യം.