അമിത് ഷാ ആക്രമണത്തിന് ആഹ്വാനം ചെയ്തു; ബിജെപി എംപിയുടെ വെളിപ്പെടുത്തൽ, വീഡിയോ കാണാം!
ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ യുവമോർച്ച പ്രവർത്തകർക്ക് ആക്രമം നടത്താൻ ആഹ്വാനം നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബിജെപി എംപി. കര്‍ണ്ണാടകയില്‍ ആക്രമണാത്മക പ്രതിഷേധങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചതിനെ സംബന്ധിച്ച് പ്രതാപ് സിംഹ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. 37 മിനുട്ട് ദൈർഘ്യമാണ് വീഡിയോക്കുള്ളത്. വീഡിയോ പുറത്തുവന്നതോടെ ബിജെപി പ്രതിസന്ധിയിലായിരിക്കുകയാണ്.
ബിജെപി എംപി പ്രതാപ് സിംഹയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. വമോര്‍ച്ചാ നേതാക്കളും അമിത് ഷായും ചര്‍ച്ച നടത്തുകയും, ഈ ചര്‍ച്ചയില്‍ അമിത് ഷാ നേതാക്കളോട് ആക്രമണസ്വഭാവമുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചുന്നാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ആദ്യം യുവമോര്‍ച്ചാ നേതാക്കള്‍ തങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളെക്കുറിച്ച് അമിത് ഷായോട് പറഞ്ഞപ്പോള്‍, അദ്ദേഹം കൂടുതല്‍ ഭീകരത സൃഷ്ടിക്കാന്‍ കഴിയുന്ന പ്രതിഷേധങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.
ആരോപണം ഫേസ്ബുക്ക് ലൈവിലൂടെ
ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍ വാതകവും പോലീസ് പ്രയോഗിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്താനായിരുന്നു അമിത് ഷായുടെ നിര്‍ദ്ദേശമെന്നും പ്രാതാപ് സിംഹ പറയുന്നു. എന്നാല്‍ സംസ്ഥാനത്ത് അമിത് ഷാ ആഹ്വാനം ചെയ്തതുപോലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടില്ലെന്നും എംപി പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു സിംഹയുടെ ആദ്യ പ്രതികരണം.
ഇത് വെറും തെറ്റിദ്ധാരണ
എന്നാല്‍ സിംഹ നടത്തിയ ആരോപണങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യദ്യൂരപ്പ പറയുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പ്രതിഷേധങ്ങൾ നടത്തണമെന്നാണ് അമിത് ഷാ നിര്‍ദ്ദേശിച്ചതെന്നും യെദ്യൂരപ്പ പറയുന്നു.
വീഡിയോ വന്നത് അറസ്റ്റിന് പിന്നാലെ
ഹനുമാൻ ജയന്തിക്കെതിരെ പ്രതാപ് സിംഹയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിൽ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഹുൻസുരുവിൽ ആഘോങ്ങൾക്കിടെ എംപിയെ അറസ്റ്റ് ചെയ്തത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പോലീസിന് പ്രവർത്തകർക്കുനേരെ ലാത്തി ചാർജ്ജ് വരെ നടത്തേണ്ടി വന്നിരുന്നു. ഞായറാഴ്ച തന്നെ അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തിരുന്നു.
എംപിക്കെതിരെ നടൻ പ്രകാശ് രാജ്
സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് നടന്‍ പ്രകാശ് രാജ് ബിജെപി എംപി പ്രതാപ് സിംഹയ്ക്ക് നോട്ടീസയച്ചിരുന്നു. പത്ത് ദിവസത്തിനകം സമൂഹമാധ്യമങ്ങളില്‍നിന്നും പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പ്രതാപ് സിംഹ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം താന്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസിൽ വ്യക്തമാക്കിയത്.
വ്യക്തി ജീവിതത്തെ അപകീർത്തിപ്പെടുത്തി
ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ തന്റെ വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രതാപ് സിംഹ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പ്രകാശ് രാജിന്റെ ആരോപണം. പ്രതാപ് സിംഹ പാര്‍ട്ടി നേതാവായതുകൊണ്ടല്ല താന്‍ നോട്ടീസ് അയച്ചതെന്നും നിയമപരമായി അദ്ദേഹത്തിന് മറുപടി പറയാന്‍ സാധിക്കുന്നില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നവര്‍
ബംഗളൂരുവില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ നിശബ്ദത പാലിച്ച കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെയും പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നവര്‍ എന്ന രീതിയില്‍ പ്രതാപ് സിംഹ പ്രകാശ് രാജിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. ഇത് തന്റെ വ്യക്തി ജീവിതത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നത്.