അമിത് ഷാ മന്ത്രിസഭയിലേക്കില്ല; കുമ്മനത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചു, കണ്ണന്താനത്തിനും സാധ്യത!
ദില്ലി: മോദിയുടെ രണ്ടാം കേന്ദ്രമന്ത്രിസഭയിലേക്ക് പാർട്ടി അധ്യക്ഷൻ അമിത് ഷാ ഉണ്ടാവില്ലെന്ന് സൂചന. പശ്ചിമബംഗാളടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാൽ അവിടെ തന്ത്രങ്ങൾ മെനയാനും അമിത് ഷാ തന്നെ വേണമെന്നാണ് പ്രധാനമന്ത്രിയുടെയും താത്പര്യം. അതുകൊണ്ട് തന്നെ ബിജെപി അധ്യക്ഷപദമെന്ന പരമോന്നത പദവി കൈവിടാൻ അമിത് ഷായും തയ്യാറല്ല.
എൻഡിഎ മന്ത്രിസഭ; ജെയ്റ്റ്ലിയുമായി മോദിയുടെ കൂടിക്കാഴ്ച, തീരുമാനം പുനഃപരിശോധിക്കാൻ അഭ്യർത്ഥന!!
ചൊവ്വാഴ്ച അഞ്ച് മണിക്കൂറാണ് അമിത് ഷായും മോദിയും മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയത്. ബുധനാഴ്ച വീണ്ടും മൂന്ന് മണിക്കൂർ ചർച്ച നടത്തി. ഇതിന് ശേഷം മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ നരേന്ദ്രമോദി കൃഷ്ണമേനോൻ മാർഗിലുള്ള വീട്ടിലെത്തി കണ്ടു. മന്ത്രിസഭയിലേക്കില്ല എന്ന തീരുമാനം തൽക്കാലം പുനഃപരിശോധിക്കണമെന്ന് ജയ്റ്റ്ലിയോട് മോദി അഭ്യർത്ഥിച്ചതായാണ് സൂചന.
വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം
പ്രകാശ് ജാവദേക്കര്‍, അര്ജുന് റാം മേഘ്വാള്, നിര്‍മ്മല സീതാരാമന്, രവിശങ്കര്‍ പ്രസാദ് ധര്‍മ്മേന്ദ്ര പ്രധാന്, സ്മൃതി ഇറാനി എന്നിവര്‍ മന്ത്രിമാരായി തുടരും. അപ്നാദള്‍ നേതാവ് അനുപ്രിയപട്ടേലും മന്ത്രിസഭയില്‍ തുടരും. മന്ത്രിമാരായി നിശ്ചയിച്ചവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കും.
കുമ്മനം ദില്ലിയിലേക്ക്
രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന് അംഗമായേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകില്ലെന്ന് മുമ്പ് നിലപാടെടുത്തിരുന്ന കുമ്മനത്തിനോട് ദില്ലിയിലെത്താൻ നേതൃത്വം നിർദേശിച്ചതായാണ് റിപ്പോർട്ട്.
കണ്ണന്താനവും തുടരും?
രാജ്യസഭാംഗങ്ങളായ വി മുരളീധരന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. വി മുരളീധരനും ദില്ലിയിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോർട്ട്. . അല്‍ഫോണ്‍സ് കണ്ണന്താനം നിലവില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്. ഇദ്ദേഹം മന്ത്രിസഭയില്‍ തുടരുമെന്നാണ് വിവരങ്ങള്‍.