കൈയ്യടിക്കുന്നത് ദുഷ്ടശക്തികളായ കൊറോണയെ നശിപ്പിക്കും; മോഹൻലാലിന് പിന്നാലെ അമിതാബ് ബച്ചനും
ദില്ലി; കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത് മുതൽ 'വാട്സ് ആപ്പ് യൂനിവേഴ്സിറ്റിയിൽ' വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ്. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ വൈറസ് പകരില്ല, ജനത കർഫ്യൂ ദിവസം 12 മണിക്കൂർ വീട്ടിലിരുന്നാൽ പുറത്തെ വൈറസുകൾ നശിച്ച് പോകും, ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ ജനത കർഫ്യൂ ദിനത്തിൽ കൈയ്യടിക്കുമ്പോൾ വൈറസുകൾ ചത്ത് പോകും എന്നൊക്കെയായിരുന്നു ഇവയിൽ ചിലത്.
'മോഹൻലാലിനെ കരുതൽ തടങ്കലിൽ എടുക്കണം, ചാനലിലൂടെ മാപ്പ് പറയണം, കേരളം കേരളം എന്ന് പറഞ്ഞാൽ മാത്രം പോര'
നടൻ മോഹൻ ലാൽ ഉൾപ്പെടെയുള്ള പ്രമുഖർ ഇത്തരം വ്യാജപ്രചരണങ്ങൾ ഏറ്റുപിടിച്ചിരുന്നു. ഈ ശ്രേണിയിൽ ഏറ്റവും ഒടുവിലത്തേതായിരിക്കുകയാണ് നടൻ അമിതാബ് ബച്ചൻ. കൊറോണയെ കുറിച്ച് ബച്ചൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
കൊറോണ നശിക്കുമെന്ന്
ജനത കർഫ്യൂ ദിനവുമായി ബന്ധപ്പെട്ട് മാത്രം വലിയ വ്യാജ പ്രചരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. 12 മണിക്കൂർ വീടിന് പുറത്തിറങ്ങാതിരുന്നാൽ കൊറോണ വൈറസ് നശിച്ച് പോകുമെന്നും അതിനാൽ ജനത കർഫ്യൂ കഴിഞ്ഞ് 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേക്കും വൈറസിനെ തുരത്താനാകുമെന്ന തരത്തിലുളളതായിരുന്നു പ്രചരണങ്ങൾ.
തരംഗ ദൈർഘ്യം
മറ്റൊന്ന് ജനങ്ങൾ കൂട്ടത്തോടെ കൈയ്യടിച്ചാൽ വൈറസുകൾ നശിക്കുമെന്നുള്ളതായിരുന്നു.കൈയ്യടിക്കുമ്പോഴോ പ്ലേറ്റുകൾ ഒരുമിച്ച് കൊട്ടുമ്പോഴോ അവയുടെ ശബദം ഒരുമിച്ച് ചേർന്ന് കൊറോണ വൈറസിന്റെ നീളത്തിന് തുല്യമായ തരംഗ ദൈർഘ്യം ഉണ്ടാകുമെന്നും ശേഷം റെസൊണന്റ്സ് മൂലം മൊത്തം കൊറോണ വൈറസുകൾക്കും ഇളക്കം വരുമെന്നുമായിരുന്നു പ്രചരണം.
ഏറ്റുപിടിച്ച് മോഹൻലാലും
നടൻ മോഹൻലാലും ഈ വ്യാജ പ്രചരണം ഏറ്റുപിടിച്ചിരുന്നു. അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രോസസാണ്.ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു മോഹൻലാൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ
അതേസമയം ഇതിനെതിരെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അടക്കം രംഗത്തെത്തിയിരുന്നു. കൈയ്യടിച്ചാൽ കൊറോണ ചാകില്ലെന്നും ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിക്കാനുള്ള അവസരമായാണ് കൈയ്യടിയെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചതെന്നും പിഐബി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
അശാസ്ത്രീയ വാദങ്ങൾ
അതിനിടെയാണ് ഇത്തരം മുന്നറിയിപ്പുകൾ ഒന്നും വകവെയ്ക്കാതെ അശാസ്ത്രീയ വാദങ്ങൾ ഏറ്റുപടിച്ച് ബോളിവുഡ് നടൻ അമിതാബ് ബച്ചനും രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബച്ചൻ കുടുംബ സമേതം കൈമുട്ടലിൽ പങ്കുചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
അമാവാസിയാണ്
മാര്‍ച്ച് 22 അമാവാസിയാണ്, മാസത്തില്‍ ഏറ്റവും ഇരുട്ടുള്ള ദിനം, വൈറസ്, ബാക്ടീരി മറ്റ് ദുഷ്ടശക്തികള്‍ എന്നിവ ഏറ്റവും ശക്തിയാർജ്ജിക്കുന്ന ദിവസം. കൈകൊട്ടുന്നതും ശംഖ് വിളിക്കുന്നതും വൈറസിന്റെ ശക്തി കുറയ്ക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യും .ചന്ദ്രന്‍ രേവതി നക്ഷത്രത്തിലേക്കാണ് അടുക്കുന്നത്. കയ്യടികള്‍ രക്തചംക്രമണത്തിന്റെ തോത് വര്‍ധിപ്പിക്കും, എന്നായിരുന്നു നടൻ ട്വീറ്റ് ചെയ്തത്.
ജോർദാനിൽ നിരോധനാജ്ഞ; 'ആടുജീവിതം ഷൂട്ടിങ്ങ് മുടങ്ങി!!പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ കുടുങ്ങി!!
വിമർശനം ശക്തം
ശാസ്ത്രീയ അടിത്തറയില്ലാത്ത നടന്റെ ട്വീറ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മാർച്ച് 22 ന് അല്ല മാർച്ച് 24 നാണ് അമാവാസിയെന്നും കൈയ്യടിക്കുമ്പോൾ കൊറോണ നശിക്കില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ തന്നെ വ്യക്തമാക്കിയതാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽ