ഘടകകക്ഷി പിളര്‍ന്നു, ജെഡിയു കയ്യാലപ്പുറത്ത്: ബീഹാറില്‍ ബിജെപിക്ക് ആശങ്ക; അനുനയ നീക്കവുമായി അമിത് ഷാ
ദില്ലി: രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നുള്ള ചൊല്ല് ദേശീയ തലത്തില്‍ അന്വര്‍ഥമാക്കുന്ന ഒരു നേതാവാണ് ജെഡിയു നേതാവായ നിതീഷ് കുമാര്‍. കോണ്‍ഗ്രസ്സിനോടൊപ്പവും ബിജെപിയോടൊപ്പവും പലഘട്ടത്തിലും അധികാരം പങ്കിട്ട നേതാവാണ് നിതീഷ് കുമാര്‍. എന്‍ഡിഎ മുന്നണിയോട് വിടപറഞ്ഞ് കോണ്‍ഗ്രസ്സും ആര്‍ജെഡിയുമായി ചേര്‍ന്ന് മഹാസഖ്യം രൂപീകിച്ചായിരുന്നു കഴിഞ്ഞ തവണ നിതീഷ് കുമാര്‍ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചത്.
പിന്നീട് അധികാരത്തില്‍ നില്‍ക്കെ തന്നെ ബിജെപി പാളയത്തിലേക്ക് തിരികെ പോയി വീണ്ടും നിതീഷ് കുമാര്‍ ഞെട്ടിച്ചു. ഇപ്പോള്‍ വീണ്ടും കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ആടി നില്‍ക്കുകയാണ് ജെഡിയു. ആടിനില്‍ക്കുന്ന ജെഡിയുവിനെ സഖ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അമിത് ഷാ തന്നെ ബീഹാറില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.
വെട്ടിത്തുറന്ന്
മുന്നണിയെ നയിക്കുന്ന പര്‍ട്ടിയോട് വിധേയത്വം പുലര്‍ത്തുന്ന സമീപനം ഒരിക്കലും ജെഡിയു തുടര്‍ന്നിട്ടില്ല. തങ്ങളുടെ ആവശ്യം അവര്‍ മുന്നണിക്കകത്തും പുറത്തും വെട്ടിത്തുറന്ന് പറയും, അത് നേടിയെടുക്കാനായി കലഹിക്കും. ഈ സ്വഭാവം തന്നെയാണ് പലപ്പോഴായിട്ട് ഉണ്ടായ അവരുടെ മുന്നണിമാറ്റങ്ങള്ക്ക് പിന്നിലെ പ്രധാന കാരണം.
മഹാസഖ്യം
ബിജെപിക്കെതിരെ ഉയര്‍ന്ന് വന്ന് വിജയം കൈവരിച്ച മഹാസഖ്യത്തെ പിളര്‍ത്തിയാണ് നിതീഷ് കുമാര്‍ ബിജെപി പാളയത്തിലെത്തിയത്. എന്‍ഡിഎയില്‍ എത്തിയ ശേഷവും നിരവധി തവണ ജെഡിയു ബിജെപിയുമായി ഉടക്കി. അവസാനമായി ലോക്സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് ജെഡിയു ഉടക്കി നില്‍ക്കുന്നത്. ഉടക്കി നില്ക്കുന്ന ജെഡിയുവിനെ അനനയിപ്പിക്കാനാണ് അമിത് ഷാ ബീഹാറില്‍ എത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന നേതൃത്വം
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാല്‍ കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യമായിരുന്നു ജെഡിയു ഉന്നയിച്ചത്. ഇതിന് ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാവാതിരുന്നതോടെ സംഖ്യത്തില്‍ അസ്വാസരങ്ങള്‍ ഉടലെടുത്തു. ഒരു ഘട്ടത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ വരെ തയ്യാറാണെന്ന് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ജെഡിയു
എന്‍ഡിഎ മുന്നണി വിട്ട് തങ്ങളുടെ പഴയ കൂട്ടാളികളായ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട സഖ്യത്തിലേക്ക് ജെഡിയു മടങ്ങാനുള്ള സാഹചര്യവും നിലവിലുണ്ട്. ഇത് മുന്നില്‍ കണ്ടാണ് അനുനയ നീക്കവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ തന്നെ നേരിട്ട് ബീഹാറില്‍ എത്തിയിരിക്കുന്നത്.
അമിത് ഷാ
ബീഹാറിലെ സഖ്യം തുടരണമോയെന്ന കാര്യത്തില്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം തീരുമാനമെടുക്കാനാണ് നിതീഷ് കുമാറിന്റെ തീരുമാനം. ലോക്സഭ സീറ്റ് വിഷയത്തില്‍ ബിജെപി എന്ത് നിലപാട് എടുക്കും എന്ന് നോക്കിയതിന് ശേഷമായിരിക്കും നിതീഷ് കുമാര്‍ അന്തിമ തീരുമാനം എടുക്കുക.
ജെഡിയു-ബിജെപി സഖ്യം
ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യം അധികാരത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബീഹാറിലെത്തുന്നത്. ഗസ്റ്റ് ഹൗസില്‍ ഇരുനേതാക്കളും രാവിലെ പ്രാതലിനിടെ കുടിക്കാഴ്ച്ച നടത്തുന്നുണ്ടെങ്കിലും ഉച്ചയൂണിന് ശേഷം നിതീഷ് കുമാറിന്റെ വസതിയിലാണ് ഔദ്യോഗിക കൂടിക്കാഴ്ച്ച.
സീറ്റുകളുടെ എണ്ണം
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് സീറ്റുകള്‍ കുറഞ്ഞത് കാട്ടി ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ പാര്‍ട്ടിയെ തഴയാന്‍ പാടില്ല എന്നതാണ് നിതീഷ് കുമാറിന്റെ നിലപാട്. 2014 ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ കണക്കിലെടുത്ത് വേണം സീറ്റ് വിഭജനം എന്നാണ് ജെഡിയു വാദം.
17 സീറ്റെങ്കിലും
2014 ല്‍ ജെഡിയുവിന് സീറ്റ് കുറവായിരുന്നെങ്കിലും 16 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്നു. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടാനും പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ 17 സീറ്റെങ്കിലും തങ്ങള്‍ക്ക് വിട്ട് തരണമെന്ന ആവശ്യമായിരിക്കും അമിത് ഷാക്ക് മുന്നില്‍ നിതീഷ് കുമാര്‍ ആവശ്യപ്പെടുക. 40 ലോക്സഭ സീറ്റുകളാണ് ബീഹാറില്‍ ഉള്ളത്.
ഭീഷണി
എന്നാല്‍ കഴിഞ്ഞ തവണത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 30 സീറ്റുകളിലെങ്കിലും മത്സരിക്കാനാണ് ബിജെപി താല്പര്യപ്പെടുന്നത്. ജെഡിയുവിന് കൂടുതല്‍ സീറ്റ് വിട്ടുകൊടുത്താല്‍ തിരഞ്ഞെടുപ്പിന് ശേഷം മുന്നണിക്ക് വ്യക്തമായ ലീഡ് നേടാനാവാതെ പോയാല്‍ ജെഡിയു ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയേയും ബിജെപി മുന്നില്‍കാണുന്നു.
ആര്‍എഎല്‍എസ്പി
അതിനിടെ എന്‍ഡിഎ ഘടകക്ഷിയായ ആര്‍എഎല്‍എസ്പി പിളര്‍ന്നത് മുന്നണിക്ക് കൂടുതല്‍ ക്ഷീണമായി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയ ലോക്സഭ എംപിയായ അരുണ്‍ കുമാറിന്റെ വിഭാഗമാണ് രാഷ്ട്രീയ സമതാ പാര്‍ട്ടി സെക്യുലറെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്.