ചാണക്യന് അടിപതറുമോ? വെല്ലുവിളിയായി രാഹുല്‍ ഗാന്ധിയും രാഹുലിനോളം പോന്ന പ്രിയങ്കയും
Recommended Video
രാഷ്ട്രീയ ചാണക്യന്‍, അമിത് ഷായെന്ന പേരിനൊപ്പം സാധാരണ പ്രവര്‍ത്തകന്‍ പോലും ചേര്‍ത്ത് പറഞ്ഞിരുന്നു ആ വിശേഷണം. തന്‍റെ കുടില തന്ത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ബിജെപിയുടെ തേരോട്ടം സാധ്യമാക്കിയ നേതാവ്. 2013 ല്‍ മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോദി നടത്തിയ ഏറ്റവും നിര്‍ണായക തിരുമാനമായിരുന്നു ഗുജറാത്തിലെ തന്‍റെ വിശ്വസ്ഥനായ അമിത് ഷായെ ഉത്തര്‍പ്രദേശിന്‍റെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുകയെന്നത്.
ആ നീക്കം വിജയിച്ചെന്ന് മാത്രമല്ല യുപിയില്‍ 80 ല്‍ 73 സീറ്റും ബിജെപിക്കൊപ്പം എത്തി. പിന്നാലെ അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷ പദവിയിലും എത്തി.പിന്നീട് പാര്‍ട്ടിയിലും പുറത്തും അമിത് ഷായുടെ നാളുകളായിരുന്നു. പക്ഷേ മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുമ്പോള്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ ഓരോന്നും പിഴയ്ക്കുന്ന കാഴ്ചയ്ക്കാണ് പാര്‍ട്ടി സാക്ഷിയാകുന്നത്.
ചാണക്യതന്ത്രന്‍
1964 ല്‍ മുംബൈയിലെ ഒരു ഗുജറാത്തി ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. ഷായുടെ പിതാവ് അനില്‍ ചന്ദ്ര ഒരു ബിസിനസുകാരനായിരുന്നു. ഗുജറാത്തിലായിരുന്നു അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്‍റെ നേതാവായി രാഷ്ട്രീയ ജീവിതം തുടങ്ങി.പിന്നീട് ബിജെപിയില്‍ അംഗമായി. അമിത് ഷായുടെ നേതൃപാടവം പാര്‍ട്ടിയിലെ പദവികള്‍ ഒന്നൊന്നായി ഷായ്ക്ക് മുന്നിലെത്താന്‍ കാരണമായി.
മോദി-അമിത് ഷാ കൂട്ടുകെട്ട്
1991 ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്വാനിയുടെ തിരഞ്ഞെടുപ്പ് ചുമതല അമിത് ഷായ്ക്ക് ആയിരുന്നു.1995 ല്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ഗുജറാത്തില്‍ ബിജെപിയുടെ നേതൃത്വത്തലുള്ള കേശുഭായ് പട്ടേല്‍ സര്‍ക്കാര്‍ അധികാരത്തിലേറി. നരേന്ദ്ര മോദിയുടേയും ഷായുടേയും പ്രവര്‍ത്തനത്തിലൂടെയായിരുന്നു ബിജെപിക്ക് ഈ നേട്ടം കൊയ്യാനായത്. പിന്നീട് അമിത് ഷായ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. കോണ്‍ഗ്രസിന്‍റെ അധികാരത്തില്‍ ഉണ്ടായിരുന്നു അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായി ഷാ നിയമിതനായി. അമിത് ഷാ ചുമതല ഏറ്റെടുക്കുമ്പോള്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു ബാങ്ക് എന്നാല്‍ അധികാരം ഏറ്റെടുത്ത് 2014 എത്തിയപ്പോഴേക്കും ബാങ്കിന്‍റെ വരുമാനം 250 കോടിയായി.
അമിത് ഷാ വളര്‍ന്നു
പാര്‍ട്ടിയിലെ തന്നെ പ്രബലനായി അമിത് ഷാ വളര്‍ന്നു. ഒരു നാണയത്തിന്‍റെ ഇരുപുറമെന്ന പോല്‍ നരേന്ദ്രമോദിയും ഷായും ബിജെപിയില്‍ പ്രവര്‍ത്തിച്ചു.1990 ല്‍ മോദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയതോടെ ഷായും വളര്‍ന്നു. 1997 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാ സാർകേജ് മണ്ഡലത്തിൽ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി.2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ ഷായുടെ നാളുകളും തുടങ്ങി. പിന്നീട് പാര്‍ട്ടിയില്‍ ഇരുവരുടേയും ദിവസങ്ങളായിരുന്നു. 2002 ല്‍ നിയമസഭയില്‍ വീണ്ടും ഷാ മത്സരിച്ചു ജയിച്ചു. പിന്നാലെ മോദി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി.
ഷാ അറസ്റ്റില്‍
ഇതിനിടയില്‍ ഷൊരാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിലും ഗുജറാത്ത് കലാപത്തിലും അമിത് ഷായുടെ പങ്കുകള്‍ സിബിഐ കണ്ടെത്തി. പിന്നീട് 2003 ല്‍ ഷൊറബുദ്ദീന്‍ കേസില്‍ ഷാ അറസ്റ്റിലായി. അമിത് ഷായെന്ന രാഷ്ട്രീയ നേതാവിന്‍റെ പൊളിറ്റിക്കല്‍ കരിയറിനേറ്റ മങ്ങലായിരുന്നു ആ അറസ്റ്റ്. മൂന്ന് മാസം ഷാ ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഗുജറാത്തിലേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് മുംബൈയില്‍ അദ്ദഹം 2010 വരെ തുടര്‍ന്നു.
തിരിച്ചുവരവ്
2012 ലെ കോടതി ഉത്തരവ് സമ്പാദിച്ച് ഷാ ഗുജറാത്തിലേക്ക് തിരിച്ചെത്തി. വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഷാ വീണ്ടും പാര്‍ട്ടിയില്‍ സ്വാധീനം വര്‍ധിപ്പിച്ചു. ഇതിനിടെ ജനറല്‍ സെക്രട്ടറിയായി നിയമനം. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ 80 ല്‍ 70 സീറ്റും ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടി കൈക്കലാക്കിയതോടെ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ അമിത് ഷായുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകിട്ടി.
ദേശീയ അധ്യക്ഷന്‍
പിന്നീട് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി നിയമിതനായി. ഷായും മോദിയും ഒരുമിച്ചതോടെ രാജ്യം എന്‍ഡിഎയുടെ കൈപ്പിടിയില്‍ ഒതുങ്ങി. പിന്നീടങ്ങോട്ടുള്ള ചാണക്യ തന്ത്രങ്ങളില്‍ കോണ്‍ഗ്രസിന് അടിപതറി തുടങ്ങി. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. എന്നാല്‍ അമിത് ഷായുടെ ചാണക്യതന്ത്രം കര്‍ണാടകത്തില്‍ പൊളിഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും രാഹുല്‍ തന്ത്രത്തില്‍ ഷായും ബിജെപിയും വീണു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അധികാരത്തില്‍ ഏറി.
ചുഴറ്റിയെറിഞ്ഞു
പിന്നാലെ വന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലും തേരോട്ടം പ്രതീക്ഷിച്ച ചാണക്യന് തെറ്റി. ബിജെപിക്ക് പാടെ അടിപതറിയെന്ന് പറയുന്നതാകും ശരി.15 വര്‍ഷം ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഡഡും ബിജെപിയെ തൂത്തെറിഞ്ഞു. തൂത്തെറിഞ്ഞെന്ന് മാത്രമല്ല കോണ്‍ഗ്രസ് അവിടെ അധികാരത്തില്‍ എത്തി. രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചു. മിസോറാമിലും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടെങ്കിലും ബിജെപിക്ക് സംസ്ഥാനത്ത് ഒരു ചലനങ്ങളും ഉണ്ടാക്കാന്‍ ആയില്ല. തെലുങ്കാനയിലും നേട്ടം കൊയ്യാമെന്ന ചാണക്യന്‍റെ നീക്കങ്ങളും പിഴുതെറിയപ്പെട്ടു. രാഹുല്‍ തന്ത്രം ചാണക്യ തന്ത്രങ്ങളെ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ചുഴറ്റിയെറിഞ്ഞു.
രാഹുലും പ്രിയങ്കയും
മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ വിലപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. കരുത്തനായ രാഹുല്‍ ഗാന്ധിയും രാഹുലിനോളം പോന്ന സഹോദരി പ്രിയങ്കയും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായി തുടങ്ങി. ഉത്കണ്ഠകള്‍ ഏറ്റി സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്കും ഭരണ വിരുദ്ധ വികാരവും ഒരു വഴിക്കുണ്ട്.
വിശാല പ്രതിപക്ഷ ഐക്യം
ബിജെപിയെന്ന പ്രധാന ശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാല പ്രതിപക്ഷ ഐക്യം ശക്തിയാര്‍ജ്ജിക്കുന്നുണ്ട്. പ്രതീക്ഷ വെയ്ക്കുന്ന യുപിയില്‍ എസ്പി-ബിഎസ്പിയും ബിജെപിക്കെതിരെ സഖ്യം രൂപീകരിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ തിരിച്ചടികള്‍ ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍റെ പരാജയമായി വിലയിരുത്തപ്പെടുമ്പോള്‍ ഇനി ഒരു മടങ്ങി വരവിനായി തിരഞ്ഞെടുപ്പ് വരെ പ്രതീക്ഷയോടെ ബിജെപിക്കും അമിത് ഷായ്ക്കും കാത്തിരുന്നേ മതിയാവൂ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ