ആദ്യം അമിത് ഷായുടെ പേർഷ്യൻ പേരുമാറ്റു, എന്നിട്ടാവാം ബാക്കി: ബിജെപിയെ വെല്ലുവിളിച്ച് ചരിത്രകാരൻ
ലക്നൗ: രാജ്യത്തെ നഗരങ്ങളുടെ പേര് കൂട്ടത്തോടെ മാറ്റുന്ന തിരക്കിലെ ബിജെപി സർക്കാർ. മുസ്ലീം പേരുകൾ ഇല്ലാതാക്കാനാണ് സർക്കാർ നീക്കമെന്ന ആരോപണവും ശക്തമാണ്. വികസന പ്രവർത്തനങ്ങളിൽ യാതൊരു ശ്രദ്ധയും നൽകാതെ അപ്രധാനമായ കാര്യങ്ങളിലാണ് സർക്കാർ സമയം കളയുന്നതെന്നാണ് വിമർശനം.
ഇന്ത്യയിലെ നഗരങ്ങളുടെ പേരുകൾ മാറ്റാൻ മുറവിളി കൂട്ടുന്ന ബിജെപിക്കാർ സ്വന്തം ദേശീയ നേതാവ് അമിത് ഷായുടെ പേരാണ് ആദ്യം മാറ്റേണ്ടതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ചരിത്രകാരനായ ഇർഫാൻ ഹബീബ്. അമിത് ഷാ എന്ന പേര് പേർഷ്യനാണെന്ന് ഇർഫാൻ ഹബീബ് പറയുന്നു.
നഗരങ്ങളുടെ പേര് കൂട്ടത്തോടെ മാറ്റുന്നു; ബിജെപിക്ക് ഗൂഢലക്ഷ്യം, ആഗ്രയും മാറുന്നു, മുസഫര്‍നഗറും
പേർഷ്യൻ പേര്
അമിത് ഷായുടെ പേരിലെ ഷാ എന്ന പദം പേർഷ്യൻ വാക്കാണ്, അത് ഗുജറാത്തി ഭാഷയിൽ നിന്ന് വന്നതല്ല. രാജ്യത്തെ നഗരങ്ങളുടെ പേരുകൾ മാറ്റാൻ മുറവിളി കൂട്ടുന്ന ബിജെപി സർക്കാർ ആദ്യം സ്വന്തം നേതാവിന്റെ പേരിലാണ് മാറ്റം വരുത്തേണ്ടത്- ഇർഫാൻ ഹബീബ് പറയുന്നു.
ഗുജറാത്തും പേർഷ്യൻ
ഗുജറാത്ത് എന്ന പേരുപോലും പേർഷ്യനാണെന്നാണ് ഇർഫാൻ ഹബീബ് പറയുന്നത്. ഗുജറാത്ര എന്നായിരുന്നു ആദ്യം സംസ്ഥാനത്തെ വിളിച്ചിരുന്നത്. ആഗ്രയുടെ പേര് ആഗ്രാവൻ എന്നാക്കി മാറ്റാണമെന്നാ ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ അജണ്ട
നഗരങ്ങളുടെ പേരുമാറ്റാനുള്ള സർക്കാരിന്റെ തിടുക്കം ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ്. അയൽ രാജ്യമായ പാകിസ്ഥാനിൽ ഇസ്ലാമികമല്ലാത്ത എല്ലം നീക്കം ചെയ്തതുപോലെ ഹിന്ദത്വവുമായി ബന്ധമില്ലാത്ത പ്രത്യേകിച്ച് ഇസ്ലാമികമായ എല്ലാത്തിനേയും തുടച്ചുനീക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇർഫാൻ ഹബീബ് ആരോപിക്കുന്നു.
പേരുമാറ്റം
ഉത്തർപ്രദേശിലെ അലഹബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ യോഗി സർക്കാർ അടുത്തിടെ മാറ്റിയിരുന്നു. അലഹാബാദ് പ്രയാഗ്‌രാജ് എന്നും ഫൈസാബാദ് അയോധ്യ എന്നുമാണ് മാറ്റിയത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളുടെ പേരുമാറ്റുമെന്ന് ബിജെപി നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത്.
ആഗ്ര ടു ആഗ്രാവൻ
ആഗ്രാ നഗരത്തിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ആയ ജഗൻ പ്രസാദ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകിയിരുന്നു. അഗർവാൾ എന്നോ ആഗ്രവാൻ എന്നോ പുനർനാമകരണം ചെയ്യണമെന്നായിരുന്നു ആവശ്യം. ആഗ്ര എന്ന പേരിന് യാതൊരു അർത്ഥവുമില്ലെന്നും 50000 വർഷങ്ങൾക്ക് മുൻപ് ആഗ്രാവൻ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നതെന്നും ജഗൻ പ്രസാദ് പറയുന്നു.
പേരുമാറ്റം കാത്ത് കൂടുതൽ നഗരങ്ങൾ
ഉത്തർ പ്രദേശിലെ കൂടുതൽ നഗരങ്ങളുടെ പേരുകൾ മാറ്റാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ആഗ്രയ്ക്ക് പുറമെ മുസാഫര്‍പുര്‍, സുല്‍ത്താന്‍പുര്‍ എന്നീ സ്ഥലങ്ങളുടെ പേരും മാറ്റാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. മുസാഫർപൂരിന്റെ പേര് ലക്ഷ്മി നഗർ എന്നാക്കണമെന്നാണ് എംഎൽഎ സംഗീത് സോമിന്റെ ആഗ്രഹം.