ഷായുടെ പൂര്‍ണ ഭാരത് മിഷന്‍'.. കോണ്‍ഗ്രസും ടിആര്‍എസും വിറയ്ക്കും!! കേരളവും ലിസ്റ്റില്‍
ഹൈദരാബാദ്: ദക്ഷിണേന്ത്യ പിടിക്കാതെ തനിക്ക് വിശ്രമമില്ലെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞത്. എന്ത് വിലകൊടുത്തും അടുത്ത തിരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലും താമരവിരിയിക്കുമെന്നാണ് ഷായുടെ ശപഥം. പ്രാദേശിക കക്ഷികളുടെ അടിവേരിളക്കിയാണെങ്കിലും തന്‍റെ ശപഥം നേടിയെടുക്കുമെന്ന ലക്ഷ്യവുമായാണ് ഷായുടെ നീക്കങ്ങള്‍.
അമിത് ഷായുടെ വന്‍ നീക്കം? ടിഡിപി ബിജെപിയില്‍ ലയിക്കുമെന്ന് എംഎല്‍എ
ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള 'പൂര്‍ണ ഭാരത് മിഷനു'ള്ള നീക്കങ്ങള്‍ അമിത് ഷാ തുടക്കം കുറിച്ച് കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പോടെ കര്‍ണാടകം പിടിക്കാനുള്ള നീക്കങ്ങള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് ബിജെപി. ആന്ധ്രയും കേരളവും പിടിക്കുമെന്ന് അവകാശപ്പെട്ട ഷാ തന്‍റെ ആദ്യ ഉന്നം തെലങ്കാനയാണെന്ന് വ്യക്കമാക്കി കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള തന്‍റെ ആദ്യ തെലങ്കാന സന്ദര്‍ശനത്തില്‍ സംസ്ഥാനം പിടിക്കാനുള്ള വ്യക്തമായ പദ്ധതിയാണ് ഷാ സംസ്ഥാന നേതാക്കളുമായി പങ്കുവെച്ചത്.
തെലങ്കാനയില്‍ തുടക്കം
2019 ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിച്ച ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ പരീക്ഷണശാലയായിരുന്നു തെലങ്കാന. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. ചന്ദ്രശേഖര റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതിയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച് സംസ്ഥാനത്തെ നാല് ലോക്സഭ സീറ്റുകളില്‍ ബിജെപി വിജയം നേടി. ഈ ആത്മവിശ്വാസമാണ് തെലങ്കാന പിടിക്കാനുള്ള ബിജെപിയുടെ തുറുപ്പ്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപി തെലുങ്കാനയില്‍ ലക്ഷ്യം വെയ്ക്കുന്നത്.
ബംഗാളിലെ നീക്കം
വ്യക്തമായ പദ്ധതിയാണ് ഷാ ഇവിടെ ഒരുക്കുന്നത്. പശ്ചിമബംഗാളില്‍ പുറത്തെടുത്ത അതേ തന്ത്രം തന്നെ തെലങ്കാനയും നടപ്പാക്കണമെന്നാണ് അമിത് ഷാ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ബിജെപിക്ക് നിലയുറപ്പിക്കാന്‍ പോകും കഴിയാതിരുന്ന ബംഗാളില്‍ ഇത്തവണ 18 സീറ്റുകളായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. മമതയേയും തൃണമൂലിനേയും വരിഞ്ഞ് മുറുക്കിയായിരുന്നു ബിജെപിയുടെ ഈ നീക്കം. തെലങ്കാനയില്‍ റാവുവിന്‍റെ ടിആര്‍എസിനെ ലക്ഷ്യം വെച്ചാകണം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് ഷാ നേതാക്കളോട് നിര്‍ദ്ദേശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ്
ഓരോ മാസവും തെലങ്കാന സന്ദര്‍ശിക്കാനാണ് ഷായുടെ പദ്ധതി. മാത്രമല്ല മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ ഓരോ 15 ദിവസം കൂടുമ്പോഴും സംസ്ഥാനത്ത് സന്ദര്‍ശനം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന്‍റെ ഭാഗമായി കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയില്‍ ചേര്‍ക്കണമെന്നാണ് ഷായുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസിലേയും ടിആര്‍എസിലേയും ടിഡിപിയിലേയും മുതിര്‍ന്ന നേതാക്കളെ ചാക്കിടാനുള്ള തന്ത്രങ്ങളും ഷാ നേതാക്കളുമായി പങ്കുവെച്ചു.വരാനിരിക്കുന്ന നഗര തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലേക്കായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഷാ നിര്‍ദ്ദേശിച്ചു.
തെലങ്കാന പിടിക്കും
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 19.5 ശതമാനമായിരുന്നു.സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസിന് 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് സീറ്റ് നില മൂന്നിലേക്ക് ഉയര്‍ത്തി. അസാസുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലീം പാര്‍ട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളില്‍ 1 മാത്രമാണ് ബിജെപിക്ക് സംസ്ഥാനത്ത് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ 2024 ല്‍ ബിജെപി സംസ്ഥാനം പിടിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായാലും തരക്കേടില്ല.. ദേവഗൗഡയുടെ 'കിടിലന്‍' പ്ലാന്‍ വേറെയും.. പക്ഷേ
നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎയിൽ നിന്നും പുറത്തേയ്ക്ക്? ഇനി കോൺഗ്രസിനൊപ്പമെന്ന് സൂചന