അമ്രപാലി വിവാദം: വീട് വാങ്ങിയവരുടെ പണം എത്തിയത് ധോണിക്കും ഭാര്യ സാക്ഷിക്കും ബന്ധമുള്ള കമ്പനികളിൽ!!
ദില്ലി: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പെട്ട അമ്രപാലി ഗ്രൂപ്പ് കോടികൾ മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിക്കും ഭാര്യ സാക്ഷി ധോണിക്കും ബന്ധമുള്ള കമ്പനികളിലേക്ക് വകമാറ്റിയതായി റിപ്പോര്‍ട്ട്. ഫോറൻസിക് ഓഡിറ്റർമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അമ്രപാലി ഗ്രൂപ്പിൽ ഫ്ലാറ്റ് വാങ്ങാനായി ഉപഭോക്താക്കള്‍ നല്‍കിയ പണം ധോണിക്കും ഭാര്യയ്ക്കും ബന്ധമുള്ള കാര്യം വിശദീകരിക്കുന്നത്.
ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ അമ്രപാലി ഗ്രൂപ്പിന്‍റെ റീറാ രജിസ്ട്രേഷന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ധോണിക്കും ഭാര്യയ്ക്കും എതിരായ റിപ്പോർട്ട് സുപ്രീം കോടതിയിൽ എത്തിയത്. അമ്രപാലി ഗ്രൂപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്നു എം എസ് ധോണി. പണി പൂര്‍ത്തിയാകാത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ അമ്രപാലി ഗ്രൂപ്പിനെതിരെ രംഗത്ത് വന്നതോടെയാണ് ധോണി 2016ൽ ബ്രാൻഡ് അംബാസിഡർ സ്ഥാനം രാജിവെച്ചത്.
റിതി സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, അമ്രപാലി മഹി ഡെവലപ്പേഴ്സ് എന്നീ കമ്പനികളിലേക്കാണ് ഉപഭോക്താക്കളുടെ പണം അമ്രപാലി ഗ്രൂപ്പ് മാറ്റിയത് എന്നാണ് സുപ്രീം കോടതി ചൊവ്വാഴ്ച സ്വീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി ഡയറക്ടറായിരിക്കുന്ന സ്ഥാപനമാണ് റിതി സ്പോർട്സ്. ധോണി ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ മാർക്കറ്റിങ് കമ്പനിയാണ് റിതി സ്പോർട്സ്. റിതി സ്പോർട്സിൽ എം എസ് ധോണിക്കും പങ്കാളിത്തമുള്ളതായി റിപ്പോർട്ടുണ്ട്.
2009 നും 2015നും ഇടയിലുള്ള കാലയളവിൽ റിതി സ്പോർട്സ് അമ്രപാലി ഗ്രൂപ്പില്‍ നിന്നും 42.22 കോടി രൂപ സ്വീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിൽ 6.52 കോടി രൂപ അമ്രപാലി സഫയർ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കൈമാറിയിരിക്കുന്നത്. ഇരു കമ്പനികളുമായി ഇക്കാലയളവിൽ പല കരാറുകളും ഒപ്പുവെച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിതി സ്പോർട്സ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം തങ്ങളുടെ സേവനങ്ങൾക്ക് അമ്രപാലി പണം തരാനുണ്ട് എന്ന് കാണിച്ച് റിതി സ്പോർട്സ് നേരത്തെ ഒരു പരാതി നൽകിയിട്ടുണ്ട്.