അമൃത്പാല്‍ സിംഗ് പൊലീസില്‍ കീഴടങ്ങി: അസമിലേക്ക് മാറ്റിയേക്കും
അമൃത്സർ: ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗ് പൊലീസില്‍ കീഴടങ്ങി. അമൃത്പാല്‍ സിംഗിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പഞ്ചാബിലെ മോഗയില്‍ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടന്‍ അസമിലേക്ക് മാറ്റിയേക്കും. മാർച്ച് 18 മുതല്‍ ഒളിവിലായിരുന്ന അമൃത്പാല്‍ സിങ്ങിന് വേണ്ടി വലിയ തോതിലുള്ള തിരച്ചിലായിരുന്നു പഞ്ചാബ് പൊലീസ് നടത്തിയിരുന്നത്. ഇതിനിടെ അമൃത്പാല്‍ സിങ് നേപ്പാളിലേക്ക് കടന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
"ഇന്ന് രാവിലെ മോഗ ജില്ലയിൽ നിന്ന് അമൃത്പാലിനെ അറസ്റ്റ് ചെയ്തു.."-സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ആഭ്യന്തര സുരക്ഷ) ആർ എൻ ധോക്കിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. അമൃത് പാലിനെ അസമിലെ ദിബ്രുഗഢ് ജയിലിലേക്കാവും മാറ്റുക്. സമാനമായ കേസില്‍ നേരത്തെ അറസ്റ്റിലായവരെ ദിബ്രുഗഢ് ജയിലിലേക്കായിരുന്നു മാറ്റിയത്.

കൊല്ലപ്പെട്ട തീവ്രവാദി ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ ജന്മഗ്രാമമായ മോഗയിലെ ഗുരുദ്വാര ജനം ആസ്ഥാൻ സന്ത് ഖൽസയിൽ നിന്നാണ് അമൃത്പാൽ സിംഗ് അറസ്റ്റിലായത്. മാർച്ച് 18 ന് പഞ്ചാബ് പോലീസ് തന്റെ 'വാരിസ് പഞ്ചാബ് ദേ' സംഘടനയിലെ അംഗങ്ങൾക്കെതിരെ നീക്കം ആരംഭിച്ചപ്പോൾ മുതലാണ് ഇദ്ദേഹം ഒളിവിലേക്ക് പോയത്.
"ഗുരുദ്വാരയിൽ പ്രണാമം അർപ്പിച്ച ശേഷം ഇന്ന് രാവിലെ കീഴടങ്ങുമെന്ന് അമൃത്പാൽ ഇന്നലെ രാത്രി തന്നെ പോലീസിനെ അറിയിച്ചിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് അദ്ദേഹം കുറച്ച് മിനിറ്റ് ജനങ്ങളെ അഭിസംബോധന ചെയ്തു. രാവിലെ ഏഴ് മണിയോടെയാണ് പോലീസ് ഇയാളെ കൊണ്ടുപോയത്. ഐജി ഇന്റലിജൻസ് ആണ് സംഘത്തെ നയിച്ചതെന്നാണ് കരുതുന്നത്'' ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച ഭിന്ദ്രൻവാലയുടെ അനന്തരവൻ ജസ്വിർ റോഡ് വ്യക്തമാക്കി.
അറസ്റ്റിന് തൊട്ടുപിന്നാലെ പഞ്ചാബ് പോലീസ് സംസ്ഥാനത്തുടനീളമുള്ള ആളുകളോട് സമാധാനം നിലനിർത്താനും വ്യാജ വാർത്തകൾ പങ്കിടരുതെന്നും അഭ്യർത്ഥിച്ച് മുന്നോട്ട് വന്നു. 'പഞ്ചാബിലെ മോഗയിൽ വച്ചാണ് അമൃത്പാൽ സിംഗ് അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ പഞ്ചാബ് പോലീസ് പങ്കിടും. സമാധാനവും ഐക്യവും നിലനിർത്താൻ പൗരന്മാരോട് അഭ്യർത്ഥിക്കുക. വ്യാജ വാർത്തകളൊന്നും ഷെയർ ചെയ്യരുത്, എപ്പോഴും പരിശോധിച്ച് ഉറപ്പ് വരുത്തുക,"- പഞ്ചാബ് പൊലീസ് ട്വീറ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശ്രീ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലണ്ടനിലേക്ക് പോവാന്‍ പുറപ്പെട്ട അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ തടഞ്ഞുനിർത്തി അമൃത്സറിലെ ജല്ലുപൂർ ഖേരയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പഞ്ചാബ് പോലീസ് കർശനമായ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തിയ അമൃത് പാല്‍ ആറോളം കേസുകളിലെ പ്രതിയാണ്. അമൃത്സർ റൂറൽ, ജലന്ധർ റൂറൽ പോലീസ് ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications