അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പേര് ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി എന്ന് മാറ്റും; ബിജെപി മന്ത്രി
ലഖ്‌നൗ: വീണ്ടും വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിങ്. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ രാജ്യവിരുദ്ധര്‍ നായകളെ പോലെ ചാകുമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന രഘുരാജ് സിങിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.
ഉത്തര്‍ പ്രദേശിലെ തൊഴില്‍കാര്യങ്ങള്‍ക്കുള്ള സഹമന്ത്രിയാണ് ഇദ്ദേഹം. രഘുരാജ് സിങ് വിവാദ പ്രസംഗം നടത്തുന്ന വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേര് ഹിന്ദുസ്ഥാന്‍ സര്‍വകലാശാല എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രഘുരാജ് സിങ്.
അലിഗഢ് സര്‍വകലാശാലയിലെ രാജ്യവിരുദ്ധര്‍ക്ക് വേണമെങ്കില്‍ പാകിസ്താനിലേക്ക് പോകാം. അവരെ അയക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യയിലിരുന്ന് ഇന്ത്യക്കെതിരെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും രഘുരാജ് സിങ് പറഞ്ഞു.
അമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറി
അലിഗഡില്‍ ജനുവരി 13ന് ബിജെപി സിഎഎ അനുകൂല പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് രഘുരാജ് സിങ് ആദ്യം വിവാദ പ്രസ്താവന നടത്തിയത്. മോദിക്കും യോഗിക്കുമെതിരെ മുദ്രാവാക്യം മുഴക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് അന്ന് മന്ത്രി പ്രസംഗിച്ചത്. ഇത് ദേശീയ തലത്തില്‍ വിവാദമായിരുന്നു. അലിഗഡിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ മോദിക്കും യോഗിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം.
ഒരു ശതമാനം ആളുകള്‍ മാത്രമാണ് സിഎഎ എതിര്‍ക്കുന്നത്. ഞങ്ങളുടെ നികുതി പണത്തില്‍ നിന്ന് തിന്നിട്ട് ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കില്ല. എല്ലാ വിശ്വാസികളുടെതുമാണ് ഇന്ത്യ. മോദിക്കും യോഗിക്കുമെതിരായ മുദ്രാവാക്യം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.