തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലും കൊവിഡ്! ഇതാദ്യം, രണ്ടാം നില സീൽ ചെയ്ത് അണുനശീകരണം
ദില്ലി: ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ ഇത് ആദ്യമായാണ് ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആകുന്നത്.
കൊവിഡ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ദില്ലിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ രണ്ടാം നില സീല്‍ ചെയ്തിരിക്കുകയാണ്. ഇവിടെ അണുനശീകരണം നടത്തും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ മറ്റ് വിഭാഗങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തനം തുടരുമെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
കേ്ര്രന്ദ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം ഓഫീസ് അണുനശീകരണം നടത്തുന്നതിനൊപ്പം രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കമുളളവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. മാത്രമല്ല ഇവര്‍ക്ക് കൊവിഡ് പരിശോധനയും നടത്തും. ലോക്ക്ഡൗണ്‍ കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്ന് തന്നെയാണ് ജോലി ചെയ്യുന്നത്.
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ എന്ന കണക്കിലാണ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നുണ്ടെന്നാണ് വിവരം. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ യോഗം ചേരുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ അമേരിക്കയില്‍ ആയിരുന്നു. തിരികെ എത്തിയ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ ദിവസവും അണുനശീകരണം അടക്കമുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എല്ലാ ജീവനക്കാരും മാസ്‌ക് ധരിച്ചാണ് എത്തുന്നത്. മാത്രമല്ല സാനിറ്റൈസറുകളും ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ നീതി ആയോഗിലെ ഒരു ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.