നായിഡുവിന് അന്ത്യശാസനം!! ഏഴ് ദിവസത്തിൽ വീട് ഒഴിയണം, കൃഷ്ണ നദീതീരത്തെ വീട് അനധികൃതമെന്ന് സർക്കാർ...
ഹൈദരാബാദ്: വാടക വീട് ഒഴിയാൻ ചന്ദ്രബാബു നായിഡുവിന് അന്ത്യശാനവുമായി ആന്ധ്രപ്രദേശ് സർക്കാർ. കൃഷ്ണ നദിയുടെ തീരത്തുള്ള വാടക വീട് ഒഴിയാൻ സർക്കാർ ഏഴ് ദിവസത്തെ സമയമാണ് തെലുങ്കു ദേശം പാർട്ടി അധ്യക്ഷന് നൽകിയിട്ടുള്ളത്. അമരാവതിയിലെ വുണ്ടാവല്ലിയിലെ വീടാണ് ഇതോടെ ഒഴിഞ്ഞു നൽകേണ്ടത്. ആന്ധ്രപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതർ ഇതുമായി ബന്ധപ്പെട്ട് വീടിന്റെ ചുറ്റുമതിലിൽ നോട്ടീസും പതിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ഏഴ് ദിവസത്തിനകമാണ് വീട്ട് ഒഴിഞ്ഞുനൽകേണ്ടത്.
മുൻ മുഖ്യമന്ത്രിയുടെ വസതിയുടെ സ്ഥലമുടമയായ ലിംഗമാനേനി രമേഷിന്റെ പേരിലാണ് നോട്ടീസ്. അനധികൃത നിർമാണം ഏഴ് ദിവസത്തിനകം പൊളിച്ച് നീക്കിയില്ലെങ്കിൽ പൊളിക്കൽ നടപടികളുമായി ആന്ധ്രപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ പരാമർശിക്കുന്നു. കൃഷ്ണ നദീതീരത്തെ ചന്ദ്രബാബു നായിഡു താമസിക്കുന്ന വീട് രമേശിൽ നിന്ന് ലീസിന് വാങ്ങിയതാണ്. അനധികൃത നിർമാണം ചൂണ്ടിക്കാണിച്ച് ആദ്യം രമേശിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഒഴിയാനുള്ള നിർദേശം.
രണ്ട് നിലകളിലായുള്ള കെട്ടിടവും സ്വിമ്മിംഗ് പൂളും ഡ്രസ്സിംഗ് റൂമും ഉൾപ്പെടെ പൊളിച്ച് നീക്കണമെന്നും നോട്ടീസിൽ നിർദേശിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി തേടാതെയാണ് കെട്ടിടം നിർമിച്ചിട്ടുള്ളതെന്നും ആന്ധ്രപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു. കൃഷ്ണ നദിയിൽ നിന്ന് 100 മീറ്റർ അകലെയായി 1.318 ഏക്കർ ഭൂമിയിലാണ് നായിഡു താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്.
വൈഎസ് രാജശേഖര റെഡ്ഡി അധികാരത്തിലിരിക്കെ വുന്ദാവല്ലി ഗ്രാമപഞ്ചായത്താണ് കെട്ടിട നിർമാണത്തിനുള്ള അനുമതി നൽകിയതെന്നാണ് രമേശ് ചൂണ്ടിക്കാണിക്കുന്നത്. കെട്ടിടത്തിന് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. എന്നാൽ കൃഷ്ണ നദീ തീരത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും അനധികൃതമാണന്ന് പ്രഖ്യാപിച്ചിരുന്നുവെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ ഔദ്യോഗിക വക്താവും എംഎൽഎയുമായ കെ പാർത്ഥസാരഥി വ്യക്തമാക്കിയത്.
സർക്കാർ കെട്ടിടം ആയതുകൊണ്ട് മാത്രമാണ് നായിഡു കഴിഞ്ഞിരുന്ന വീടിനെ ഒഴിവാക്കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈയിൽ അയച്ച നോട്ടീസിന് താൻ വാടകക്കാണ് താമസിക്കുന്നതെന്ന വിശദീകരണമാണ് നായിഡു നൽകിയതെന്നാണ് സർക്കാർ വാദം. ഇതോടെയാണ് കെട്ടിടം പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് രമേശിന് നോട്ടീസ് അയയ്ക്കുന്നത്. നിയമത്തെ മാനിക്കുന്നുവെങ്കിൽ വീട് ഒഴിഞ്ഞുനൽകി പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകണമെന്നും പാർത്ഥസാരഥി വ്യക്തമാക്കി.