ചന്ദ്രബാബു നായിഡു മമതയുമായി കൂടിക്കാഴ്ച നടത്തി; ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് ട്വീറ്റ്!
ദില്ലി: തെലുങ്കു ദേശം പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തൃണ മൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുന്നു.... യുപിയില്‍ 56 സീറ്റ് നേടുമെന്ന് അഖിലേഷ് യാദവ്!!
മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ലോക്സബ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി നല്ല ചർച്ച നടത്തിയെന്നും, ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്തുന്നതിനും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനുമുള്ള കൂടിയാലോചനകള്‍ക്കായാണ് കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മറ്റു കക്ഷികളുമായി നടത്തിയ ആശയവിനിമയങ്ങള്‍ സംബന്ധിച്ച് മമത ബാനര്‍ജിയുമായി ചന്ദ്രബാബു നായിഡു സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടു നിന്നു. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന ശേഷം ചന്ദ്രബാബു നായിഡു വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ചന്ദ്രബാബു നായിഡു ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.