കൊവിഡ് വാക്സിന്‍ സ്വീകരിച്ച അംഗനവാടി തൊഴിലാളി മരിച്ചു;നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍
ഇംഫാല്‍: കോവിഡ് വാക്സിന്‍ സ്വീകരിച്ച മണിപ്പൂരിലെ 48 കാരിയായ അംഗൻവാടി ടീച്ചര്‍ മരണപ്പെട്ടു. കൊവിഡ് വാക്സിന്‍റെ ആദ്യഡോസ് സ്വീകരിച്ച് ഒരാഴ്ച കഴിഞാണ് മരണം. ഫെബ്രുവരി 12 നാണ് ബിഷുൻപൂർ ജില്ലയിലെ കുംഭി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഡബ്ല്യു സുന്ദരി ദേവി എന്ന അംഗനാവാടി തൊഴിലാളി കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നത്. ശ്വാസ തടസ്സം നേരിട്ട ഇവരെ ഫെബ്രുവരി 18 ന് മൊയ്‌റാംഗ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച മരണം സംഭവിക്കുകയുമായിരുന്നു.
മരണകാരണം കണ്ടെത്തുന്നതില്‍ പ്രത്യേക സംഘം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. അതേസമയം, സുന്ദരിയുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സന്ദർശിക്കുകയും അവരുടെ പരാതികള്‍ കേൾക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിഗണിച്ച് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.
'ബിഷ്ണുപൂർ ജില്ലയിലെ കുംബി തെരഖയിലെ അംഗൻവണ്ടി വർക്കർ ഡബ്ല്യു സുന്ദരിയുടെ കുടുംബത്തിന്റെ പരാതികള്‍ കേള്‍ക്കുകയും തന്‍റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പരിഗണിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പുനൽകുകയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു, "-മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
വാക്സിനേഷൻ സമയത്ത് സുന്ദരി തനിക്ക് അലർജി പ്രശ്‌നമുണ്ടെന്ന് വാക്സിനേഷൻ സംഘത്തോട് പറഞ്ഞിരുന്നതായി മരിച്ചവരുടെ കുടുംബാംഗങ്ങൾ അവകാശപ്പെട്ടിരുന്നുവെന്നാണ് ബിഷ്ണുപുർ ഡെപ്യൂട്ടി കമ്മീഷണർ നീത അരമ്പം വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് കാര്യമാക്കാതെ വാക്സിന്‍ നല്‍കുകയായിരുന്നു.