ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ സംവരണം കേന്ദ്ര സർക്കാർ നിർത്തലാക്കി
ദില്ലി: ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി ആംഗ്ലോ ഇന്ത്യക്കാരെ നാമനിര്‍ദ്ദേശം ചെയ്യാനാകില്ല. ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. കഴിഞ്ഞ 70 വര്‍ഷമായി നിലനിന്നിരുന്ന സംവരണം അടുത്ത ജനുവരിയിയോടെ അവസാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കാലഹരണപ്പെട്ട വ്യവസ്ഥ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച അവതരിപ്പിച്ചു. അതേസമയം, ഭരണഘടനയിലെ 126-ാം ഭേദഗതി ബില്‍ അനുസരിച്ച് ലോക്‌സഭയിലെയും നിയമസഭയിലെയും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമുള്ള സീറ്റുകളുടെ സംവരണം പത്തുവര്‍ഷത്തേക്ക് നീട്ടും.
പൗരത്വ ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ സിപിഎമ്മിന്റെ 'കനലൊരു തരി' എവിടെയായിരുന്നു? മറുപടി
ലോക്സഭയില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് എതിര്‍ത്തു. ആംഗ്ലോ-ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ 296 അംഗങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് പ്രസാദ് പറഞ്ഞു. റോയിയുടെ എതിര്‍പ്പാകട്ടെ ശബ്ദ വോട്ടോടെ തള്ളിക്കളഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സീറ്റുകള്‍ സംവരണം ചെയ്യപ്പെടുകയും ലോക്സഭയിലേക്കും നിയമസഭയിലേക്കും ആംഗ്ലോ-ഇന്ത്യക്കാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 334 പ്രകാരമുള്ളത്. ഇത് 2020 ജനുവരി 25 മുതല്‍ ഇല്ലാതാകും.
പാര്‍ലമെന്റിലും 12 നിയമസഭകളിലുമാണ് ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം ലഭിച്ചു കൊണ്ടിരിക്കുന്നത്. 543 അംഗ ലോകസഭയിലേക്കുള്ള അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാനുള്ള ഭരണഘടന അനുഛേദം 331 പ്രകാരമുള്ള അവകാശമാണ് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുന്നത്. രാജ്യത്തെ ആംഗ്ലോ ഇന്ത്യന്‍ വിഭാഗം ഭേദപ്പെട്ട ജീവിത നിലവാരത്തില്‍ എത്തിയിട്ടുണ്ടെന്ന മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.