'സ്വത്തില്ല, ഒരു കാർ മാത്രം, കഴിയുന്നത് ഭാര്യയുടെ ചെലവിൽ', അവസ്ഥ കോടതിയിൽ പറഞ്ഞ് അനിൽ അംബാനി
ലണ്ടന്‍: ഒരു കാലത്ത് ഇന്ത്യയിലെ കോടീശ്വരന്മാരില്‍ ആറാം സ്ഥാനത്ത് ആയിരുന്നു അനില്‍ അംബാനി. അനിലിന്റെ സഹോദരന്‍ മുകേഷ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ്. എന്നാല്‍ തന്റെ പക്കല്‍ സ്വത്തൊന്നും ഇല്ലെന്നാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസിലെ വിചാരണയ്ക്കിടെയാണ് അനില്‍ അംബാനി തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കോടതിച്ചിലവിനായി ആഭരണങ്ങള്‍ വിറ്റുവെന്നും ഇപ്പോള്‍ കഴിയുന്നത് ഭാര്യയുടേയും കുടുംബത്തിന്റെയും ചിലവില്‍ ആണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..
കോടികളുടെ വായ്പ
680 ദശലക്ഷം ഡോളറിന്റെ വായ്പ തിരിച്ച് അടക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് എതിരെ നിയമനടപടി ആരംഭിച്ചത്. 2012ലാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ വ്യക്തി ജാമ്യത്തില്‍ വായ്പ നല്‍കിയത്. എന്നാല്‍ 2017 മുതല്‍ പണം തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പരാതി.
വായ്പ തിരിച്ചടക്കണം
അനില്‍ അംബാനി വായ്പ തിരിച്ചടക്കണമെന്ന് ലണ്ടന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടില്ല. വായ്പ തിരിച്ചടക്കാനുളള പണമില്ലെന്ന അനില്‍ അംബാനിയുടെ വാദത്തിന് പിന്നാലെയാണ് ലോകമെമ്പാടുമുളള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ബാങ്കുകള്‍ കോടതിയോട് ആവശ്യപ്പെട്ടത്.
ആഢംബര ജീവിതമല്ല
പണമില്ലെന്ന് പറയുന്ന അനില്‍ അംബാനി അത്യാഢംബര പൂര്‍ണമായ ജീവിതമാണ് നയിക്കുന്നത് എന്നാണ് ചൈനീസ് ബാങ്കുകളുടെ അഭിഭാഷകര്‍ ആരോപിച്ചത്. സെപ്റ്റംബര്‍ 25ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അനില്‍ അംബാനി കോടതിക്ക് മുന്നില്‍ വിചാരണയ്ക്കായി ഹാജരായത്. താന്‍ ആഢംബര ജീവിതം നയിക്കുന്നു എന്നത് വെറും മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്ന് അനില്‍ അംബാനി പറഞ്ഞു.
കോടതി ചിലവിനുളള പണം പോലും ഇല്ല
താന്‍ വളരെ ലളിതമായ ജീവിതം ആണ് നയിക്കുന്നതെന്ന് അനില്‍ അംബാനി വ്യക്തമാക്കി. കോടതി ചിലവിനുളള പണം പോലും ഇല്ലെന്നും അതിനായി ആഭരണങ്ങള്‍ വിറ്റുവെന്നും അനില്‍ അംബാനി പറഞ്ഞു. ആഭരണങ്ങള്‍ വിറ്റതിലൂടെ 9.9 കോടി രൂപയാണ് ലഭിച്ചത്. ആ പണം വലിയ തുകയല്ല. നിയമനടപടികള്‍ക്ക് തന്നെ അത് ചെലവാകും എന്നും അനില്‍ പറഞ്ഞു.
ഉളളത് ഒരു കാര്‍ മാത്രം
താന്‍ ആഢംബര കാറുകള്‍ ഉപയോഗിക്കുന്നു എന്ന ആരോപണവും അനില്‍ അംബാനി തള്ളിക്കളഞ്ഞു. താന്‍ ഒരിക്കലും റോള്‍സ് റോയ്‌സ് കാര്‍ ഉപയോഗിച്ചിട്ടില്ല. തനിക്കിപ്പോള്‍ ഉളളത് ഒരു കാര്‍ മാത്രമാണ്. താന്‍ നിലവില്‍ കഴിയുന്നത് ഭാര്യ ടിന അംബാനിയുടേയും കുടുംബത്തിന്റെയും ചെലവിലാണെന്നും അനില്‍ അംബാനി പറഞ്ഞു. മകനില്‍ നിന്ന് പോലും കടം വാങ്ങിയെന്നും അനില്‍ പറയുന്നു.
കോടതി ചിലവിലേക്ക് 7 കോടി
500 കോടി രൂപ അമ്മയില്‍ നിന്നും 310 കോടി രൂപ മകനില്‍ നിന്നും കടം വാങ്ങി എന്നാണ് അനില്‍ അംബാനി വിചാരണയ്ക്കിടെ വ്യക്തമാക്കിയത്. 5281 കോടി രൂപ ചൈനീസ് ബാങ്കുകളിലേക്ക് തിരിച്ചടക്കാനാണ് ലണ്ടന്‍ ബാങ്ക് ഉത്തരവിട്ടത്. മാത്രമല്ല കോടതി ചിലവിലേക്ക് 7 കോടി രൂപ നല്‍കാനും ഉത്തരവിട്ടു. ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുളള അഭിഭാഷക സംഘമാണ് അനില്‍ അംബാനിയുടെ കേസ് വാദിക്കുന്നത്.
Recommended Video
സ്വകാര്യ ഹെലികോപ്റ്ററും ഉപയോഗിക്കാറില്ല
ഭാര്യ ടിന അംബാനിക്ക് ലക്ഷങ്ങള്‍ വില വരുന്ന കലാശേഖരം ഉണ്ട്. താന്‍ അവരുടെ ഭര്‍ത്താവ് മാത്രമാണ്. എന്നാല്‍ ടിനയ്ക്ക് അടുത്തിടെ താങ്കള്‍ ഒരു ആഢംബര കപ്പല്‍ സമ്മാനിച്ചതായുളള വാര്‍ത്തകള്‍ ഉണ്ടല്ലോ എന്ന് അഭിഭാഷകര്‍ ചോദിച്ചു. അത് ഒരു കോര്‍പ്പറേറ്റ് കമ്പനിയുടേത് ആണെന്നും താന്‍ ഉപയോഗിക്കാറില്ലെന്നുമാണ് അനില്‍ അംബാനി മറുപടി നല്‍കിയത്. സ്വകാര്യ ഹെലികോപ്റ്ററും ഉപയോഗിക്കാറില്ലെന്ന് അനില്‍ വ്യക്തമാക്കി.