ലോക്പാൽ-ലോകായുക്ത നിയമങ്ങൾ ഉടൻ? ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉറപ്പ്, അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു
മുംബൈ: ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ദിവസമായി അണ്ണാ ഹസാരെ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. തന്റെ ഗ്രാമമായ റാളെഗൺ സിദ്ധിയിൽ ജനുവരി 30നാണ് ഹസാരെ നിരാഹാര സമരം തുടങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻസിങ് എന്നിവർ നേരിട്ടെത്തി ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
ഹസാരെയുടെ നിരാഹാര സമരം നാലു ദിവസം പിന്നിട്ടിരിക്കെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള തണുത്ത പ്രതികരണത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. കേന്ദ്രത്തിനും മഹാരാഷ്ട്ര സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി രണ്ടു മണിക്കൂർ റോഡിലിരുന്ന ഇരുന്നൂറോളം പോലീസ് എത്തി നീക്കുകയായിരുന്നു.
നിക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും അതിന് ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അടക്കമുള്ള മനത്രിമാർ ചർച്ചയ്ക്കെത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റി ഫെബ്രുവരി 13-ന് യോഗം ചേരുമെന്നും സംയുക്ത കരട് കമ്മിറ്റി രൂപീകരിക്കുമെന്നു ഫഡ്നാവിസ് വ്യക്തമാക്കി.
അഴിമതികള്‍ക്ക് അറുതിവരുത്താനായി 2013-ല്‍ പാസാക്കിയ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹസാരെയുടെ സമരം. സമരം ഏഴാംദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയും മോശമായിരുന്നു.