ആവശ്യങ്ങൾ പരിഗണനയിൽ; അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു!
ദില്ലി: ഏഴ് ദിവസമായി അണ്ണാ ഹസാരെ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് സാമൂഹ്യ പ്രവർത്തകനായ അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചത്. രാം ലീല മൈതാനത്തായിരുന്നു നിരാഹാര സമരം. മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര കൃഷ്മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഹസാരെയുടെ ആരോഗ്യനില മോശമായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഗജേന്ദ്രസിങും ഫഡ്നാവിസും ഹസാരയെ സന്ദര്‍ശിക്കാനെത്തിയത്. കഴഞ്ഞ തവണ ഹാസാരെ നിരാഹാര സമരം തുടങ്ങിയപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള കര്‍ഷകരും വിരമിച്ച ജഡ്ജിമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും ഹസാരെയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് ഹസാരെ സമരത്തിനിറങ്ങിയത്. കൂടെ സമരത്തിനിറങ്ങുന്നവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാവില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒപ്പിട്ട് തരണമെന്ന് ഹസാരെ പറഞ്ഞിരുന്നു.
ഏഴുവര്‍ഷം മുമ്പ് ദില്ലി രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ ഇതേവരെ സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. ഒരു കേന്ദ്രമന്ത്രി തന്നെ വന്നു കണ്ടെന്നും വിവരങ്ങള്‍ തിരക്കിയെന്നും ചൊവ്വാഴ്ച്ച അണ്ണാ ഹസാരെ അറിയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സഹാരെ പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നെന്ന് വിശദമായി വ്യക്തമാക്കണമെന്നും ഹസാരെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.