സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് അണ്ണാ ഹസാരെ; എതിര്‍പ്പിന് പിന്നില്‍ വെറും രാഷ്ട്രീയം
Recommended Video
ദില്ലി: വിഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് അണ്ണാ ഹസാരെ. സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നുണ്ട്. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ് ഉള്ളത്. രാജ്യത്തിന് വേണ്ടി ജയിലില്‍ കിടന്ന വ്യക്തിയാണ് സവര്‍ക്കര്‍. രാജ്യത്തിനായി പ്രവര്‍ത്തിച്ചയാള്‍ക്ക് ഭാരതരത്ന നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും അണ്ണാഹസാരെ ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിനായി സവര്‍ക്കറെ ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പ് കാലത്തല്ല സവര്‍ക്കര്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളേയും ഹസാരെ എതിര്‍ത്തു. ജനവിധിയാണ് ബിജെപിയെ അധികാരത്തില്‍ എത്തിച്ചതെന്നും അത് മാനിക്കണമെന്നും ഹസാരെ പറഞ്ഞു. അതേസമയം ഗാന്ധിവധത്തില്‍ സവര്‍ക്കറുടെ പങ്കിനെ കുറിച്ച് പറയുന്ന കപൂര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുമെന്ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള കക്ഷികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഗാന്ധിവധത്തില്‍ വിചാരണ നേരിട്ടയാളെയാണ് രാജ്യത്തെ പരമോന്നത സിവിലിയില്‍ പുരസ്കാരത്തിന് പരിഗണിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വിമര്‍ശനം.
അതേസമയം, സവര്‍ക്കറുടെ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിപ്പുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ സവര്‍ക്കറോട് യാതൊരു എതിര്‍പ്പുമില്ലെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നേരത്തെ വ്യക്തമാക്കിയത്. സവർക്കറുടെ സ്വാതന്ത്ര സമരത്തിലെ പങ്കിനെ ബഹുമാനിക്കുന്നു എന്നും ഇന്ദിരാഗാന്ധി സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമാണെന്നും മന്‍മോഹന്‍ പറഞ്ഞു.












Click it and Unblock the Notifications