അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ പ്രക്ഷോഭം വീണ്ടും തുടങ്ങുന്നു; സത്യാഗ്രഹം മാർച്ച് 23ന് ആരംഭിക്കും!
ദില്ലി: ജന്‍ ലോകപാല്‍ ബില്ല് പാസ്സാക്കുക, കാര്‍ഷീക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാര്‍ച്ച് 23 ന് അണ്ണാഹസാരെ വീണ്ടും സത്യാഗ്രഹം ആരംഭിക്കുന്നു. ജന്‍ ലോക്പാല്‍ ബില്ല് നടപ്പാക്കുന്നതിനും,രാജ്യത്ത് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭേദഗതിയിലുമൂന്നിയാണ് സത്യാഗ്രഹം ആരംഭിക്കുന്നത്. പോരാളികളുടെ ദിനമായതിനാലാണ് മാര്‍ച്ച് 23 സത്യാഗ്രഹം ആരംഭിക്കാന്‍ തെരഞ്ഞെടുത്തത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതിനെ തുടർന്നാണ് സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചത്.
ഇന്ത്യയില്‍ കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ 12 ലക്ഷം കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ എത്ര വ്യവസായികള്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഹസാരെ ചോദിക്കുന്നു. 2011 ല്‍ രാജ്യത്ത് അഴിമതി തുടച്ചുനീക്കുന്നതിനായി ജന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് 12 ദിവസം തുടര്‍ച്ചയായി നിരാഹാരം നടത്തിയതിലൂടെയാണ് അണ്ണാ ഹസാരെ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗാന്ധിയന്‍ മാതൃകയിലുള്ള സമരത്തിന് വലിയ ജനപിന്തുണ ലഭിച്ചതിനെതുടര്‍ന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ ബില്ല് പസ്സാക്കിയെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.
തുടര്‍ന്ന് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും ലോക്പാല്‍ സമിതിയെ നിയമിച്ചിരുന്നില്ല. സാങ്കേതിക പ്രശ്നങ്ങളാണ് സമിതിയെ നിയമിക്കാന്‍ വൈകുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഹാസാരെയോടൊപ്പം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കാളിയായിരുന്നു പിന്നീട് ആം ആദ്മി പാര്‍ട്ടി രൂപികരിച്ച് ദില്ലിയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട അരവിന്ദ് കെജ് രിവാള്‍. പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ ലോകപാല്‍ നടപ്പാക്കാനായി മുന്നിട്ടിറങ്ങിയിരുന്നു.