സിദ്ധരാമയ്യ 22 ലക്ഷം, ഒരു രൂപ പോലും ചെലവഴിക്കാതെ ബിജെപി എംഎൽഎ, 2 കോടിയിൽ ഞെട്ടി കുമാരസ്വാമി, കത്ത്
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിനെ കനത്ത തിരിച്ചടിക്ക് പിന്നാലെ വലിയ പ്രതിസന്ധികളിലൂടെയാണ് കർണാടകയിലെ സഖ്യ സർക്കാർ കടന്നു പോകുന്നത്. സഖ്യം തിരിച്ചടിയായെന്ന് ഇരു പാർട്ടിയിലെ നേതാക്കൾ തുറന്ന് സമ്മതിക്കുകയും കൂടി ചെയ്തതോടെ കോൺഗ്രസും ജെഡിഎസും വഴി പിരിഞ്ഞേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. സർക്കാരിനെ സംരക്ഷിക്കാനുള്ള തന്ത്രപ്പാടിനിടെ സംസ്ഥാനത്തെ വികസനം പിന്നോട്ട് പോവുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകളും.
എന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻ
പ്രദേശിക വികസനത്തിനായി എംഎൽഎമാർക്ക് അനുവദിച്ച തുകയുടെ 10 ശതമാനം പോലും ഇതുവരെ വിനിയോഗിക്കാത്ത നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ പോലും സ്വന്തം മണ്ഡലത്തെ കൈവിട്ട അവസ്ഥയിലാണ്. ഫലപ്രദമായി ഫണ്ട് വനിയോഗം നടത്താത്തവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി കുമാരസ്വാമി. 31 എംഎൽഎമാരും 36 എംഎൽസിമാരുമാണ് പ്രധാനമായും പട്ടികയിലുള്ളത്.
വികസനം പിന്നോട്ട്
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യം വിജയിച്ചത്. വീരപ്പമൊയ്ലിയും, ദേവഗൗഡയും അടക്കമുള്ള മുതിർന്ന നേതാക്കൾ പോലും പരാജയപ്പെട്ടു. അവസരം മുതലാക്കാൻ തക്കം പാർത്ത് ബിജെപിയും രംഗത്തുണ്ട്. തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഇരു പാർട്ടിയിലും വിമതസ്വരങ്ങൾ കൂടുതൽ ശക്തമായി ഉയർന്നിട്ടുണ്ട്. കർണാടകയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയേക്കുമെന്ന ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ പരാമർശവും വിവാദമായിരുന്നു. കടുത്ത പ്രതിസന്ധികൾക്കിടെ സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സർക്കാർ പരാജയമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
മുന്നിട്ടിറങ്ങി കുമാരസ്വാമി
സംസ്ഥാനത്ത് വികസന മുരടിപ്പുണ്ടെന്ന തിരിച്ചറിവിനെ തുടർന്ന് എംഎൽഎമാർക്ക് കർശന നിർദ്ദേശങ്ങളുമായി മുന്നിറങ്ങുകയാണ് മുഖ്യമന്ത്രി കുമാരസ്വാമി. വാർഷിക വികസന ഫണ്ടായ രണ്ട് കോടി രൂപ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി എംഎൽഎമാർക്ക് കത്തയച്ചിരിക്കുകയാണ് കുമാരസ്വാമി. 31 എംഎൽഎമാരും 36 എംഎൽസിമാരും വാർഷിക വികസന ഫണ്ടിൽ നിന്നും ഒരു രൂപ പോലും ഇതുവരെ ചെലവഴിച്ചിട്ടില്ല. ജൂൺ അവസാനത്തിന് മുമ്പായി തുക വിനിയോഗത്തിനുള്ള കൃത്യമായി രൂപരേഖ നൽകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി..
സിദ്ധരാമയ്യയും
ദേശിയ മാധ്യമമായ ടൈംസ് നൗ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഇതുവരെ 22 ലക്ഷം രൂപ മാത്രമാണ് തൻറെ മണ്ഡലത്തിനായി ചെലവഴിച്ചത്. ബദാമി മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് സിദ്ധരാമയ്യ. കർണാടക കോൺഗ്രസ് അധ്യക്ഷനായിരുന്ന ദിനേശ് ഗുണ്ടുറാവുവാകട്ടെ 48 ലക്ഷം രൂപയാണ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്.
10 ലക്ഷത്തിൽ താഴെ
ബിജെപി എംഎൽഎയായ സുരേഷ് കുമാർ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഗോവിന്ദരാജ് നഗർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ വി സോമണ്ണ 6 ലക്ഷം രൂപയും കോൺഗ്രസ് എംഎൽഎ ആയ കൃഷ്ണ ബൈര ഗൗഡ 5 ലക്ഷം രൂപയും മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. കണക്കുകൾ പുറത്ത് വന്നതോടെ സംസ്ഥാന സർക്കാരിന് മേൽ പിടിമുറുക്കുകയാണ് ബിജെപി.
അതൃപ്തിയറിയിച്ച് കുമാരസ്വാമി
സഖ്യ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന് താൻ വളരെയധികം ത്യാഗങ്ങൾ സഹിക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി അടുത്തിടെ തുറന്നടിച്ചിരുന്നു. 2018ൽ സഖ്യ സർക്കാർ അധികാരത്തിൽ വന്നത് മുതൽ പൊതുവേദികളിൽ പോലും കുമാരസ്വമി തന്റെ അതൃപ്തി തുറന്ന് പറഞ്ഞിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയോടെ സഖ്യം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് പ്രവർത്തകർക്കിടയിലെ പൊതു വികാരം. 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 80 സീറ്റുകൾ നേടിയ കോൺഗ്രസും 37 സീറ്റുകൾ നേടിയ ജെഡിഎസും സഖ്യം രൂപികരിച്ച് അധികാരത്തിൽ എത്തുകയായിരുന്നു.