ഗുജറാത്തിൽ ബിജെപി പ്രതിസന്ധിയിൽ, രാജി ഭീഷണി മുഴക്കി രണ്ടാമത്തെ എംഎൽഎ!
അഹമ്മദാബാദ്: സാവ്ളി മണ്ഡലത്തിലെ എംഎല്‍എയായ കേദന് ഇനംദാര്‍ രാജി പിന്‍വലിച്ചുവെങ്കിലും ഗുജറാത്തില്‍ ബിജെപിക്ക് തലവേദന ഒഴിയുന്നില്ല. കേദന് പിന്നാലെ അടുത്ത ബിജെപി എംഎല്‍എയും രാജി ഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുകയാണ്.
വഡോദര ജില്ലയിലെ വഗോദിയ മണ്ഡലത്തിലെ എംഎല്‍എയായ മധു ശ്രീവാസ്തവയാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ബിജെപി എംഎല്‍എ അപമര്യാദയായി പെരുമാറിയതും വിവാദമായിട്ടുണ്ട്.
രാജിക്കൊരുങ്ങി രണ്ടാം എംഎൽഎ
കേദന് ഇനംദാര്‍ എംഎല്‍എയുടെ രാജിയും പിന്നാലെ പിന്തുണയുമായി 40ഓളം പാര്‍ട്ടി നേതാക്കളുടെ രാജിയും ബിജെപി വന്‍ ആശങ്കയിലാഴ്ത്തിയിരുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വഘാണിയും അടക്കമുളളവര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കേദന് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപിക്ക് ആശ്വസിക്കാറായിട്ടില്ല. അടുത്ത എംഎല്‍എയും രാജി ഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുകയാണ്.
ഹനുമാൻ പ്രതിമ നിർമ്മിക്കണം
ഹനുമാന് പ്രതിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് മധു ശ്രീവാസ്തവ രാജി ഭീഷണി മുഴക്കിയിരിക്കുന്നത്. തന്റെ മണ്ഡലത്തിലെ തടാകത്തില്‍ 30 അടി ഉയരത്തിലുളള ഹനുമാന് പ്രതിമ നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കുന്നില്ല എന്നാണ് ശ്രീവാസ്തവ ആരോപിക്കുന്നത്. അനുമതി നല്‍കാത്ത റവന്യൂ വകുപ്പിലെ ജീവനക്കാര്‍ക്ക് അടി കൊടുക്കുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി.
അനുമതി ഇല്ലെങ്കിൽ രാജി
കൗഷിക് പട്ടേലിന് കീഴിലാണ് റവന്യൂ വകുപ്പ്. ബിജെപി സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുമെന്ന് മധു ശ്രീവാസ്തവ വ്യക്തമാക്കി. 6 തവണ ബിജെപി എംഎല്‍എയായിട്ടുണ്ട് മധു ശ്രീവാസ്തവ. റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് മുന്‍പേ തന്നെ മഹാദേവ തടാകത്തില്‍ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഹനുമാന് പ്രതിമ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
തല്ല് കിട്ടുമെന്ന് ഭീഷണി
ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരെ എംഎല്‍എ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് എംഎല്‍എ ക്യാമറ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കിലും പ്രതിമ നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് എംഎല്‍എ വ്യക്തമാക്കി. മന്ത്രി കൗഷിക് പട്ടേലിന് കീഴില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്നം എന്താണെന്ന് അറിയില്ലെന്നും അനുമതി നിഷേധിച്ചാല്‍ തല്ല് കിട്ടുമെന്നും എംഎല്‍എ പറഞ്ഞു.
നടപടിയെടുക്കുമെന്ന് പാർട്ടി
ജലാശയങ്ങളില്‍ നിര്‍മ്മാണം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് മന്ത്രി കൗശിക് പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. അതേസമയം മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മധു ശ്രീവാസ്തവയ്ക്ക് എതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ബിജെപി ഗുജറാത്ത് വക്താവ് ഭാരത് പാണ്ഡ്യ വ്യക്തമാക്കി. എംഎല്‍എയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് നല്‍കണം എന്ന് പറയാനാവില്ലെന്നും പാണ്ഡ്യ പ്രതികരിച്ചു.