ഉത്തരാഖണ്ഡിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി? മറ്റൊരു എംഎൽഎ കൂടി കോൺഗ്രസിലേക്ക്?
ഡറാഡൂൺ; അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ ഏറെ പ്രതീക്ഷയിലാണ് കോൺഗ്രസ്.ബിജെപിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ പതിവ് തെറ്റിയില്ലേങ്കിൽ കോൺഗ്രസിന് അധികാരത്തിലേറാം. പാർട്ടിയുടെ പ്രതീക്ഷകൾ ഉയർത്തി മറ്റ് പാർട്ടിയിൽ നിന്നുള്ള നേതാക്കളുടെ വരവും കോൺഗ്രസിന് ബൂസ്റ്റായിരിക്കുകയാണ്. ഏറ്റവും ഒടുവിലായി മറ്റൊരു ബി ജെ പി എം എൽ എ കൂടി കോൺഗ്രസില് ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയും ബി ജെ പിയിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. നേരത്തേ കോൺഗ്രസ് നേതാക്കളായിരുന്ന ഇരുവരും 2017 ലായിരുന്നു കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയത്. അന്നത്തെ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രവർത്തനരീതിയിൽ അസ്വസ്ഥരായിട്ടായിരുന്നു ഇരുവരും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്.അതേസമയം ബി ജെ പിയിൽ അവഗണനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വീണ്ടും കോൺഗ്രസിലേക്ക് ഇരുനേതാക്കളും ചേക്കേറിയത്.
ഇവർക്ക് പിന്നാലെ മറ്റൊരു ബി ജെ പി എം എൽഎയായ ഉമേഷ് ശർമ കൗവും കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2016 ൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്ന 9 വിമത എംഎൽഎമാരിൽ ഒരാളാണ് ഉമേഷ് ഷർമ്മ കൗ. ബി ജെ പി നേതൃത്വവുമായി ഉമേഷ് കടുത്ത അതൃപ്തിയിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് ആര്യയുടെ പിന്നാലെ ഉമേഷും പാർട്ടിയിൽ നിന്ന് പുറത്ത് ചാടാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിപുന്നു.
അതേസമയം ബി ജെ പി വിടുമെന്ന വാർത്തകൾ തള്ളി ഉമേഷ് ശർമ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഉമേഷ് പ്രതികരിച്ചു. നേരത്തേ യശ്പാൽ ആര്യയും മകനും കോൺഗ്രസിൽ ചേരുന്നത് തടയാനായി ദില്ലിയിലെത്തിയതാണ് താൻ. താൻ എന്താണ് ചെയ്യുന്നതെന്ന് ദേശീയ നേതൃത്വത്തിന് അറിയാം. ഇപ്പോൾ പ്രചരിക്കുന്നത് വെറും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്, കൗ പറഞ്ഞു.
Recommended Video
അതേസമയം കൗവിനെ പിന്തുണച്ച് ബി ജെ പി നേതൃത്വവും രംഗത്തെത്തി. കൗ അദ്ദേഹത്തിന്റെ പരമാവധി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തം പാർട്ടി നൽകിയിരുന്നു. അത് നിറവേറ്റാന് അങ്ങേയറ്റം കൗ പ്രയത്നിച്ചു, ബി ജെ പി സംസ്ഥാന അധ്യക്ഷന് മദൻ കൗഷിക് പറഞ്ഞു.
അതേസമയം കൗവിന് സുപ്രധാന പദവി വാഗ്ദാനം ചെയ്ത് പാർട്ടി അദ്ദേഹത്തെ പിടിച്ച് നിർത്തിയിരിക്കുകയാണെന്നാണ് ബി ജെ പി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളായ അനിൽ ബലൂനിയുമായും ആർപി സിംഹുമായും ദില്ലിയിൽ വെച്ച് കൗ കൂടിക്കാഴ്ച നടത്തിയതും ഇതേ ലക്ഷ്യം വെച്ചാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ഇത് രേവന്ത് റെഡ്ഡി മാജിക്ക്; കോൺഗ്രസിലേക്ക് ഒഴുകി നേതാക്കൾ.. ടിആർഎസ് എംപി ഉടൻ പാർട്ടിയിലേക്ക്