കോൺഗ്രസിന് വീണ്ടും തിരിച്ചടി; വര്‍ക്കിംഗ് പ്രസിഡന്റ് ബിജെപിയില്‍; കുടുംബാധിപത്യമെന്ന് വിമർശനം
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മറ്റൊരു നേതാവ് കൂടി ബി ജെ പിയിൽ ചേർന്നു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഹര്‍ഷ് മഹാജന്‍ ആണ് പാർട്ടി വിട്ട് ബി ജെ പിയിൽ എത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.

ഛംബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച നേതാവായ മഹാജൻ അന്തരിച്ച മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന വിദർഭ സിംഗിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു. കോൺഗ്രസ് ദിശാബോധമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ശക്തനായ നേതാവ് പോലും പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിൽ കുടുംബാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'45 വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുകയാണ്. ഇന്ന് കോൺഗ്രസ് ദിശാബോധമില്ലാത്ത, നേതാവില്ലാത്ത അവസ്ഥയിലാണ്. ഒരു കാഴ്ചപ്പാടോ താഴെ തട്ടിൽ പ്രവർത്തകരോ പോലും കോൺഗ്രസിന് അവകാശപ്പെടാൻ ഇല്ല', മഹാജൻ പറഞ്ഞു. സിംഗിന്റെ ഭാര്യ പ്രതിഭ സിംഗ് ഇപ്പോൾ സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും മകൻ വിക്രമാദിത്യ സിംഗ് പാർട്ടി എംഎൽഎയുമാണ്. മുൻ മുഖ്യമന്ത്രിയുടെ മരണശേഷം കോൺഗ്രസിൽ ഒന്നും അവശേഷിച്ചിട്ടില്ലെന്നും മഹാജൻ വിമർശിച്ചു.
മുൻ മന്ത്രിയും സ്പീക്കറുമായിരുന്നു രാജ് മഹാജന്റെ മകനാണ് ഹർഷ് മഹാജൻ. ഈ വര്‍ഷം മെയിൽ ആയിരുന്നു ഇദ്ദേഹത്തെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. ചംബ മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള നേതാവിന്റെ കൂടുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
അതേസമയം മഹാജന്റെ വരവ് ഗുണകരമാകുമെന്ന് ഗോയൽ പ്രതികരിച്ചു. മികച്ച പ്രതിച്ഛായ ഉള്ള നേതാവാണ് മഹാജൻ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സംസ്ഥാനത്ത് ചരിത്രം രചിക്കും, ബി ജെ പിക്ക് തുടർ ഭരണം ലഭിക്കും, ഗോയൽ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ നിരവധി നേതാക്കളാണ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയത്. മുൻ എം എൽ എമാർ ഉൾപ്പെടെയുള്ളവരുടെ കൂടുമാറ്റം സംസ്ഥാന കോൺഗ്രസിനെ കനത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.












Click it and Unblock the Notifications