ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം കത്തിപ്പടരുന്നു, പ്രതിമ തകര്‍ത്തു, രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി!!
ബീഹാറിലെ നവാദയിലാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്
പട്ന: ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം നിയന്ത്രണ വിധേയമാകാതെ തുടരുന്നു. എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് സംസ്ഥാനമുള്ളതെന്നാണ് സൂചന. പ്രതിമ തകര്‍ത്തതിന്റെ പേരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഭരണതലത്തില്‍ നിന്ന് വേണ്ടത്ര നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ലെന്നും പോലീസ് പറയുന്നുണ്ട്.
കലാപം നിയന്ത്രിക്കാനാവാതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം ബിജെപിയാണ് കലാപത്തിന് പിന്നിലെന്നും നിതീഷ് കാഴ്ച്ചക്കാരനാക്കി നോക്കി നില്‍ക്കുകയാണെന്നും ആരോപണമുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് കലാപം തിരിച്ചടിയാവുമെന്നാണ് സൂചന.
ഭയപ്പെടുത്തുന്ന കലാപം
ബീഹാറിലെ നവാദയിലാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്ത് വര്‍ഗീയ കലാപം നടക്കുന്ന എട്ടാമത്തെ ജില്ലയാണ് ഇത്. തങ്ങളുടെ ആരാധനാമൂര്‍ത്തിയുടെ വിഗ്രഹം തകര്‍ത്തു എന്നാരോപിച്ചാണ് ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. ഇത് പിന്നീട് ഏറ്റുമുട്ടലായി മാറി. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തുടനീളം പരക്കുമെന്ന് ഭീതിയിലാണ് തങ്ങളെന്ന് പോലീസ് പറയുന്നു. വ്യത്യസ്ത സമുദായങ്ങളിലുള്ളവര്‍ പ്രതിമ തകര്‍ത്തതിന്റെ പേരില്‍ പരസ്പരം അസഭ്യം പറയുകയും കല്ലെറിയുകയുമായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിച്ചു. അതേസമയം ഈ രണ്ടുവിഭാഗങ്ങളിലും ഉള്ളവരല്ല പ്രതിമ തകര്‍ത്തതെന്ന് പോലീസ് പറയുന്നു. മറ്റാരോ ഇവരെ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി ചെയ്തതാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ബലംപ്രയോഗം തന്നെ നടത്തിയിരുന്നു. നിലവില്‍ പ്രദേശം ശാന്തമാണെന്നും സംഭവങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.
വര്‍ഗീയ രാഷ്ട്രീയം
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. ഹിന്ദുത്വ സംഘടനകളുടെ ശോഭായാത്രയ്ക്കിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് വച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഇത്ര വലുതായത്. ഇത് ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് നടന്നതെന്നാണ് ആരോപണം. അതേസമയം കഴിഞ്ഞ ദിവസം സമസ്തപൂര്‍, നളന്ദ ജില്ലയിലും വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഇത്തരത്തിലെ ഏറ്റുമുട്ടലില്‍ 50 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് ബിജെപിയുടെ പ്രാദേശിക നേതാക്കളുമുണ്ട്. അതേസമയം നവാദയില്‍ സംഘര്‍ഷം പടരുന്നതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന് റദ്ദാക്കിയിട്ടുണ്ട്. ഇവിടെ കലാപകാരികള്‍ വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നിതീഷിന്റെ വീഴ്ച്ച
മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇപ്പോല്‍ അഗ്നിപരീക്ഷ നേരിട്ട്കൊണ്ടിരിക്കുകയാണ്. പ്രധാന സഖ്യകക്ഷിയായ ബിജെപിയെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം. അരാരിയയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതിന് ശേഷം സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കാന്‍ നിതീഷ് തയ്യാറായിട്ടില്ല. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം നിതീഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് പിന്നിലെന്ന് നിതീഷിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. കലാപകാരികളെ സംരക്ഷിക്കുകയാണ് നിതീഷെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അസ്തമിക്കാന്‍ പോവുകയാണെന്നും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിജെപിയാണ് കലാപം ഉണ്ടാക്കുന്നതെന്ന് നിതീഷിന് അറിയാം. എന്നാല്‍ അവരെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ് അദ്ദേഹം. ഒപ്പം കൂട്ടിയതിനാല്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ചുമക്കേണ്ട ഗതികേടാണ് നിതീഷിനുള്ളതെന്നും ലാലു കൂട്ടിച്ചേര്‍ത്തു.
ബീഹാറിൽ വർഗീയ സംഘർഷം പടരുന്നു.. മസ്ജിദിന് മുകളിൽ കാവിക്കൊടി! ഖുറാനടക്കം കത്തിച്ചു
വികെ സിംഗ് ഇറാഖിലേയ്ക്ക്: 38 ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിലേയ്ക്ക്, കേന്ദ്രം വാക്കുപാലിക്കുന്നു!!
പ്രിന്‍സിപ്പാളിന് ആദരാഞ്ജലി: എസ്എഫ്ഐക്ക് പണികിട്ടും! കോളേജ് മാനേജ്മെന്റ് നടപടിക്ക്, പോലീസിന് പരാതി