രാഷ്ട്രീയ നാടകം മുറുകുന്നു; കോൺഗ്രസിൽ നിന്നും മൂന്നാമത്തെ രാജി!! എംഎൽഎമാരെ 'നാടുകടത്തി' കോൺഗ്രസ്
അഹമ്മദാബാദ്; രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തിൽ രാഷ്ട്രീയ നാടകം മുറുകുന്നു. ജൂൺ 21 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിൽ നാല് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനിടെ ഇന്നലെ രണ്ട് കോൺഗ്രസ് എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
'സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ തെറ്റുകൊണ്ട്';സ്ത്രീവരുദ്ധത വിളമ്പിയ ആൾക്കെതിരെ പാർവ്വതി
ഇപ്പോഴിതാ മൂന്നാമത്തെ എംഎൽഎയും രാജിവെച്ച് ബിജെപിയിലേക്ക് പോയിരിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തെടുത്ത സമാന തന്ത്രങ്ങൾ ബിജെപി സംസ്ഥാനത്ത് പുറത്തെടുത്തതോടെ തങ്ങളുടെ എംഎൽഎമാരെ നാടുകടത്തിയിരിക്കുകയാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്
രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നു
മാർച്ച് 26 നാണ് നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് രാജ്യത്ത് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പുതുക്കിയ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഗുജറാത്തിൽ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
സ്ഥാനാർത്ഥികൾ ഇവർ
നാല് സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഡ്വക്കേറ്റ് ഭരദ്വാജ്, റമീള ബാര എന്നിവരെയാണ് ബിജെപി സ്ഥാനാർത്ഥികളായി ആദ്യം പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെ തന്നെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയേയും ബിജെപി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറികൾക്ക് കളമൊരുങ്ങുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനായ നരഹരി അമിനാണ് ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി.
അംഗബലം ഇങ്ങനെ
118 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്കുളളത് 103 എംഎല്‍എമാരാണ്. ഒരു സീറ്റില്‍ ജയിക്കാന്‍ 35 വോട്ടാണ് ആവശ്യം. രണ്ട് എംഎല്‍എമാരെ ബിജെപിക്ക് സ്വന്തമായി തന്നെ ജയിപ്പിക്കാം.എന്നാല്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണം എങ്കില്‍ പുറത്ത് നിന്ന് പിന്തുണ വേണം.
വേണ്ട വോട്ടുകൾ ഇങ്ങനെ
8 വോട്ടുകള്‍ കൂടി കിട്ടിയാലെ മൂന്നാമത്തെ സീറ്റും സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിക്കൂ. അതേസമയം കോൺഗ്രസിന് 68 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. 1 സീറ്റിൽ വിജയിക്കാൻ കോൺഗ്രസിന് എളുപ്പമാണ്. മറ്റ് ചില പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കി 71 വോട്ടുകൾ നേടി രണ്ട് പേരെ ജയിപ്പിക്കാൻ ആയിരുന്നു കോൺഗ്രസിന്റെ പദ്ധതി.
അട്ടിമറിച്ചു
സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയുടെ പിന്തുണയും രണ്ട് എംഎല്‍എമാരുളള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, ഒരു എംഎല്‍എയുള്ള എന്‍സിപി എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസിനായിരുന്നു. എന്നാൽ കോൺഗ്രസിന്റെ സകല പദ്ധതികളും അട്ടിമറിച്ച് ബുധനാഴ്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിരുന്നു.
ആദ്യം രാജിവെച്ചത്
അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഇതോടെ കോൺഗ്രസിന്റെ അംഗബലം 66 ആയി കുറഞ്ഞു. വഡോദരയിലെ കർജാൻ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അക്ഷയ് പട്ടേൽ. വൽസാദിലെ കപ്രഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജിത്തു ചൗധരി.
മൂന്നാമത്തെ എംഎൽഎയും
ഇരുവരും രാജിവെച്ചതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഉടൻ പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ നേതൃത്തെ ഞെട്ടിച്ച് മൂന്നാമത്തെ എംഎൽഎയും രാജിവെച്ചിരിക്കുകയാണ്. മോർബിയിൽ നിന്നുള്ള ബ്രിജേഷ് മെർജയാണ് രാജിവെച്ചിരിക്കുന്നത്. മെർജയുടെ രാജി സ്വീകരിച്ചതായി നിയമസഭ സ്പീക്കർ രാജേന്ദ്ര ത്രിവേദി പറഞ്ഞു.
നാടുകടത്തി കോൺഗ്രസ്
ഇനി രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹം ശക്തമായിട്ടുണ്ട്.ഇതോടെ മുഴുവൻ എംഎൽഎമാരേയും 'നാടുകടുത്താൻ' ഒരുങ്ങുകയാണ് കോൺഗ്രസ്. ഏഴ് ഗ്രൂപ്പുകളായി തിരിച്ച് എംഎൽഎമാരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സീറ്റ് ഉറപ്പിച്ച് ബിജെപി
കഴിഞ്ഞ മാർച്ചിൽ രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 5 പേരായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഇപ്പോൾ മൂന്ന് പേർ കൂടി ഒറ്റയടിക്ക് പാർട്ടി വിട്ടതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം. അതേസമയം കോൺഗ്രസ് എംഎൽഎമാരുടെ കൂടുമാറ്റത്തോടെ മൂന്ന് സീറ്റുകളിൽ വിജയിക്കാനാവശ്യമായ 106 വോട്ടുകൾ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അറസ്റ്റിൽ