പണം ഇല്ലാത്തതിനാൽ ചികിത്സ മുടങ്ങി; പിഎംസി ബാങ്കിലെ നിക്ഷേപകന് പിതാവിനെ നഷ്ടമായി, അക്കൗണ്ടിൽ 80 ലക്ഷം
മുംബൈ: ഹൃദയ ശസ്ത്രക്രിയയ്ക്കായി പണം പിൻവലിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് പിഎംസി ബാങ്ക് ഉപഭോക്താവിന് പിതാവിനെ നഷ്ടമായി. ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതിനെ തുടർന്ന് മുംബൈ സ്വദേശിയായ മുരളീധർ ധാരയാണ് മരിച്ചത്. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് റിസർവ് ബാങ്ക് പിഎംസി ബാങ്കിലെ ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ബിജെപിക്ക് ബദലാവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധിക്കൂവെന്ന് കാരാട്ട്, കോണ്‍ഗ്രസിന് തകര്‍ച്ച!!
മുരളീധർ ധാരയുടെ മകൻ പ്രേം ധാരയ്ക്കാണ് പിഎംസി ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നത്. പിതാവിന് യഥാസമയം ചികിത്സ നൽകാൻ കഴിയാതെ വന്നതിനെ തുടർന്നാണ് ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെട്ടതെന്ന് പ്രേം ധാര പയുന്നു. 80 ലക്ഷത്തോളം രൂപയുടെ നിക്ഷേപമാണ് പ്രേമിന് പിഎംസി ബാങ്കിൽ ഉണ്ടായിരുന്നത്.
മുരളീധർ ധാര ഏറെ നാളായ ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബൈപ്പാസ് സർജറി നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പിഎംസി ബാങ്കിലെ ക്രമക്കേടുകൾ പുറത്ത് വരുന്നതും പണം പിൻവലിക്കാൻ തടസ്സം നേരിട്ടതും. കഴിഞ്ഞ ദിവസം പിഎംസി ബാങ്കിലെ നിക്ഷേപകരിൽ ഒരാൾ ബാങ്ക് തട്ടിപ്പിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. പിഎംസിയുടെ ഓഷിവാര ശാഖയിൽ 90 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്ന സഞ്ജയ് ഗുലാത്തിയാണ് മരിച്ചത്.
4355.43 കോടി രൂപയുടെ തട്ടിപ്പാണ് പിഎംസി ബാങ്കിൽ നടന്നത്. പിഎംസി മുൻ എംഡി ജോയ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തേയ്ക്ക് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ബാങ്കിന്റെ ആകെ വായ്പാ പരിധിയിൽ 70 ശതമാനവും എച്ച്ഡിഐഎൽ എന്ന സ്ഥാപനത്തിന് നൽകിയതിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് റിസവർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നിക്ഷേപകർക്ക് ദിവസം 40,000 രൂപ മാത്രമെ പിൻവലിക്കാൻ സാധിക്കു.