ബംഗാളിൽ ചരടുവലിച്ച് അമിത് ഷാ: തൃണമൂൽ വിട്ട് മറ്റൊരു എംഎൽഎ, പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു!!
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബംഗാൾ നിയമസഭയിൽ നിന്ന് രാജിവെച്ച സുവേന്ദു അധികാരി ഉയർത്തിയ പോരാട്ടത്തിന് പിന്നാലെ തുടർച്ചയായി മൂന്ന് സമുന്നത നേതാക്കളാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടുള്ളത്. പശ്ചിമബംഗാളിൽ അധികാരം പിടിക്കാൻ ലക്ഷ്യമിട്ട് ബിജെപി നീക്കം നടത്തുന്നതിന് പിന്നാലെയാണ് പാർട്ടിയിലെ പൊട്ടിത്തെറി രൂക്ഷമാകുന്നത്. ഇനിയും കൂടുതൽ പേർ പാർട്ടി വിട്ടേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

രണ്ട് ദിവസത്തിനിടെ മൂന്ന് പേർ
തൃണമൂൽ കോൺഗ്രസ് എംഎൽഎ ശീൽഭദ്ര ദത്തയാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടുള്ളത്. ഇന്ന് രാവിലെയാണ് രാജി പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് തൃണമൂൽ വിട്ടത്. കഴിഞ്ഞ ദിവസം സുവേന്ദു അധികാരി, ജിതേന്ദ്ര തിവാരി എന്നിവർ രാജി സമർപ്പിച്ചിച്ചിരുന്നു. ഇരുവരും ബിജെപിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന് അഞ്ച് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ മമതാ ബാനർജിക്കും തൃണമൂലിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നതാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമബംഗാൾ സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് ഈ രാജികളെന്നതും ശ്രദ്ധേയമാണ്.

കൂടുതൽ പേർ ബിജെപിയിലേക്ക്
തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കളിൽ പലരും ബിജെപി നേതാവ് അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് സുവേന്ദു അധികാരി. അധികാരിയുടെ രാജി ബിജെപിയ്ക്ക് വലിയതോതിലുള്ള നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

പാർട്ടിയ്ക്ക് തിരിച്ചടി
ബംഗാളിന്റെ പടിഞ്ഞാറൻ മേഖലകളിൽ 50 ലധികം സീറ്റുകളിലുള്ള പ്രാദേശിക നേതാക്കളുടെ നിയന്ത്രണം സുവേന്ദു അധികാരിയുടെ കൈവശമാണ്. മമതാ ബാനർജിയുടെ അനന്തിരവൻ അഭിഷേക് ബാനർജിയുടെ വേഗത്തിലുള്ള ഉയർച്ചയിലുള്ള അസ്വാരസ്യങ്ങൾ മൂലം കഴിഞ്ഞ മാസമാണ് അധികാരി ബംഗാൾ നിയമസഭയിൽ നിന്ന് രാജിവെച്ചത്. ജിതേന്ദ്ര തിവാരിയ്ക്ക് പുറമേ തൃണമൂൽ എംപിയായ സുനിൽ മൊണ്ഡാലും പാർട്ടി വിടാനുള്ള സാധ്യതകളുണ്ട്.

മണിക്കൂറുകൾക്കുള്ളിൽ
തൃണമൂൽ എംഎൽഎ ജിതേന്ദ്ര തിവാരിയാണ് അധികാരിയുടെ രാജിയ്ക്ക് പിന്നാലെ അസൻസോൾ മുനിസിപ്പൽ കോർപ്പറേഷൻ മേധാവി സ്ഥാനം രാജിവച്ചത്. സ്മാർട്ട് സിറ്റി പ്രോജക്ടിന് കീഴിൽ മമത ബാനർജി സർക്കാർ കേന്ദ്ര ഫണ്ടുകൾ നഷ്ടപ്പെടുത്തുന്നുവെന്ന് അടുത്തിടെ അദ്ദേഹം ആരോപിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ പസ്ചിം ബർദ്ധമാൻ ജില്ലാ പ്രസിഡന്റും പാണ്ഡവേശ്വർ എംഎൽഎയുമായ തിവാരിയും ബാനർജിക്കെതിരെ ഇതേ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി അധികാരിയെയും തിവാരി പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
Recommended Video

ഞാൻ എന്തുചെയ്യും
അസൻസോൾ മുനിസിപ്പൽ കോർപ്പറേഷന്റെ ബോർഡ് ഓഫ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ നിന്ന് ഞാൻ രാജിവച്ചു. എനിക്ക് ജോലി ചെയ്യാൻ അനുവാദമില്ലെങ്കിൽ, ഈ തസ്തികയിൽ ഞാൻ എന്തുചെയ്യും? അതിനാൽ ഞാൻ രാജിവച്ചു, " എന്നാണ് ജിതേന്ദ്ര തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അദ്ദേഹം വെള്ളിയാഴ്ച കൊൽക്കത്തയിൽ വെച്ച് മമതാ ബാനർജിയെ കണ്ടേക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications