യുവഡോക്ടറുടെ മരണത്തിന് പിന്നാലെ തെലങ്കാനയിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം!!
ഹൈദരാബാദ്: യുവ മൃഗഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ തെലങ്കാനയിൽ സമാന സംഭവം കൂടി. മൃഗഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് കിലോമീറ്ററുകൾ മാത്രം അകലെ നിന്നാണ് മറ്റൊരു യുവതിയുടെ പൊള്ളലേറ്റ മൃതദേഹം കണ്ടെത്തിയത്. ഷംഷാബാദിലെ ഒരു തുറസ്സായ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുർടന്ന് പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബരാബാദ് പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
100ൽ വിളിക്കുന്നതിന് പകരം സഹോദരിയെ വിളിച്ചു: യുവതിയുടെ കൊലപാതത്തിൽ തെലങ്കാന ആഭ്യന്തര മന്ത്രി
യുവ മൃഗഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ വെച്ചാണ് രണ്ടാമത്തെ മൃതദേഹം ലഭിച്ചത്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് വിവരം ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തെ ഭീതിയിലാഴ്ത്തിയ ആദ്യത്തെ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് രണ്ടാമത്തെ സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തെലങ്കാനയിലെ സംഭവത്തോടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും ഉപദേശം നൽകിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നാണ് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പ്.
ബുധനാഴ്ച രാത്രിയോടെയാണ് ജോലി കഴിഞ്ഞ് മടങ്ങിയ കാണാതായ യുവ മൃഗഡോക്ടറെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ലഭിക്കുകയായിരുന്നു. ഷംഷാബാദ് ടോൾ ബൂത്തിൽ സ്കൂട്ടർ നിർത്തിയിട്ട ശേഷം ഡോക്ടർ ത്വക് രോഗ വിദഗ്ധനെ കാണുന്നതിനായി ക്യാബിൽ പോകുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
എന്നാൽ രാത്രി 9 മണിയോടെ മടങ്ങിയെത്തിയപ്പോൾ വണ്ടിയുടെ ടയർ പങ്ചറാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 9.15 ഓടെ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. ടയർ മാറ്റാമെന്ന് ചിലർ വാഗ്ധാനം നൽകിയെന്നും ചില ലോറി ഡ്രൈവർമാർ സംശയപരമായി പെരുമാറിയെന്നും ഓഡിയോ റെക്കോർഡിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ ഓഫായിരുന്നുവെന്നാണ് സഹോദരി സാക്ഷ്യപ്പെടുത്തുന്നത്.