ദില്ലി അക്രമം; അരവിന്ദ് കെജ്രിവാൾ ഇടപെടുന്നു, അടിന്തിര യോഗം വിളിച്ച് അമിത് ഷായും!!
ദില്ലി: ദില്ലിയിലെ അക്രമ ബാധിത പ്രദേശങ്ങളിലെ എംഎൽമാരുടെ യോഗം വിളിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ തന്റെ വസതിയിലാണ് യോഗം വിളിച്ചത്. പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും യോഗത്തില്‍ വിളിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്.
ഇതുവരെ ഏഴ് പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഏട്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിരയോഗം വിളിച്ചിരിക്കുന്നത്.
ഗുരുതര വീഴ്ച
തലസ്ഥാനത്ത് ക്രമസമാധാനം പുലര്‍ത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ദില്ലി പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവാദിത്തങ്ങളില്‍നിന്നും മാറി നില്‍ക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയുടെയും കെജ്‌രിവാളിന്റെയും പരസ്പരം പഴിചാരിയുള്ള രാഷ്ട്രീയത്തിന് ദില്ലിയിലെ സാധാരണക്കാരായ ജനങ്ങളാണ് ബലിയാടാകുന്നതെന്നും കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
അമിത് ഷാ യോഗം വിളിച്ചു
ദില്ലിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷ വിലയിരുത്തുന്നതിന്റെഭാഗമായാണ് യോഗം. അതിനിടെ തിങ്കളാഴ്ച രാവിലെ മൗജ് പൂരിലും ബ്രഹംപുരിയിലും കല്ലേറുണ്ടായതായി ഡൽഹി പോലീസ് പറഞ്ഞു. പോലീസും ദ്രുതകർമ്മസേനയും രാവിലെ ബ്രഹംപുരിയിൽ ഫ്ലാഗ് മാർച്ച് നടത്തി.
നിരോധനാജ്ഞ
ദില്ലിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. സിആർപിഎഫ് അംഗങ്ങൾ, ദില്ലി പോലീസ്, സമരക്കാർ എന്നിവരുൾപ്പെടെ ഉള്ളവർക്ക് പരുക്കേറ്റു. ഗോകുൽപുരിയിലുണ്ടായ സംഘർഷത്തിലാണ് രാജസ്ഥാനിലെ സികർ സ്വദേശിയായ ദില്ലി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ജീവൻ നഷ്ടമായത്.
വെടിയുതിർത്തയാൾ അറസ്റ്റിൽ
സൗത്ത് ദില്ലിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി ദില്ലി പോലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ സൌത്ത് ദില്ലിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ നിയന്ത്രണ വിധേയമെന്നാണ് ദില്ലി പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായിരുന്നു. രാത്രി അക്രമം കൂടുതല്‍ ശക്തമായതോടെ വടക്കുകിഴക്കന്‍ ദില്ലിയിലെ പത്ത് സ്ഥലങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
സാമുദായിക ഐക്യം നിലനിർത്തണം
അതേസമയം രാജ്യത്ത് സാമുദായിക ഐക്യം നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മതാടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ തടയണം. ആക്രമണങ്ങൾക്ക് മഹാത്മാഗാന്ധിയുടെ ഇന്ത്യയിൽ സ്ഥാനമില്ലെ്നും അവർ വ്യക്തമാക്കി. സാമുദായികമായി ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നും സോണിയ കൂട്ടിച്ചേർത്തു.