പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം, 75കാരനായ സിപിഎം പ്രവർത്തകൻ തീ കൊളുത്തി മരിച്ചു!
ഇന്‍ഡോര്‍: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ച് സിപിഎം പ്രവര്ത്തകന് തീ കൊളുത്തി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് 75കാരനായ സിപിഎം പ്രവര്ത്തകന് രമേഷ് പ്രജാപതി തീ തൊളുത്തിയത്. കയ്യില്‍ മണ്ണെണ്ണയുമായാണ് വൈകിട്ട് രമേഷ് പ്രജാപതി ഗീതാ ഭവന് സ്ക്വയറില്‍ എത്തിയത്. തുടര്‍ന്ന് മണ്ണെണ്ണ തലയിലൂടെ ഒഴിച്ച് അദ്ദേഹം സ്വയം തീ കൊളുത്തി.
അതിന് മുന്‍പായി ബാഗില്‍ കരുതിയ ചില കടലാസുകള്‍ അദ്ദേഹം വാരിയെറിഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള ലഘുലേഖകളാണ് പ്രജാപതി വാരിവിതറിയത്. തുടര്‍ന്ന് തീകൊളുത്തി. ഒപ്പമുണ്ടായിരുന്നവര്‍ തീ കെടുത്തി ഉടനെ തന്നെ ആംബുലന്‍സില്‍ അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് പൗരത്വ നിയമത്തിന് എതിരെയുളള നോട്ടീസുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തു. വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകനാണ് പ്രജാപതി. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ ഈ 75കാരന് സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആത്മഹത്യ പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രജാപതിയുടെ മരണമൊഴി രേഖപ്പെടുത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. തയ്യല്‍ക്കാരനായിരുന്ന പ്രജാപതിയുടെ മരണത്തിന് പിന്നിലുളള കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തണം എന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെടുന്നത്. പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധമായാണ് പ്രജാപതി ജീവനൊടുക്കുന്നത് പോലുളള കടുത്ത നീക്കം നടത്തിയത് എന്നാണ് സിപിഎം നേതൃത്വം പ്രതികരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുളള നീക്കങ്ങളോട് സിപിഎം യോജിക്കുന്നില്ലെന്ന് സിപിഎം നേതാവ് ബാദല്‍ സരോജ് പ്രതികരിച്ചു.