ഉപതിരഞ്ഞെടുപ്പില്‍ തകരും; എട്ടിടത്ത് രക്ഷയില്ല!! ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്
ബെംഗളൂരു: കര്‍ണാടകത്തില്‍ ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ജീവന് മരണ പോരാട്ടമാണ്. 15 മണ്ഡലങ്ങളില്‍ 8 മണ്ഡലങ്ങളില്‍ എങ്കിലും വിജയിച്ചില്ലേങ്കില്‍ സര്‍ക്കാര്‍ താഴെ വീഴും. ഏത് വിധേനയും വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടി. മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപി തന്നെ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യെഡിയൂരപ്പ അവകാശപ്പെടുന്നത്.
എന്നാല്‍ അത്രകണ്ട് ആത്മവിശ്വാസം പുലര്‍ത്തേണ്ടെന്നാണ് മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കള്‍ യെഡ്ഡിക്ക് നല്കുന്ന മുന്നറിയിപ്പ്. വിവിധ മണ്ഡലങ്ങളില്‍ വന്‍ തിരിച്ചടി തന്നെ നേരിടുമെന്നും നേതാക്കള്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്
വിമത ശല്യം
സഖ്യസര്‍ക്കാരിന് പാലം വലിച്ച കോണ്‍ഗ്രസ്-ജെഡിഎസ് വിമതരുടെ മണ്ഡലങ്ങളിലാണ് ഡിസംബര്‍ 5 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 17 എംഎല്‍എമാരാണ് സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതില്‍ 15 പേരുടെ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. സര്‍ക്കാരിനെ മറിച്ചിട്ട് ബിജെപിയിലേക്ക് ചേക്കേറിയ വിമതരെ തന്നെയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയതും.
എട്ട് മണ്ഡലങ്ങളില്‍
105 എംഎല്‍എമാരാണ് നിലവില്‍ ബിജെപിക്ക് ഉള്ളത്. കേവല ഭൂരിപക്ഷമായ 113 ല്‍ തൊടണമെങ്കില്‍ എട്ട് എംഎല്‍എമാരുടെ പിന്തുണ കൂടി വേണം. 13 വിമതരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരിച്ചടി
എന്നാല്‍ വിമതരുടെ വിജയം എളുപ്പമാകില്ലെന്ന സൂചനയാണ് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ നല്‍കുന്നത്. വിമതരുടെ സ്ഥാനാര്‍ത്ഥിത്വം കനത്ത തിരിച്ചടി നല്‍കുമെന്നാണ് നേതാക്കള്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാദേശിക തലത്തില്‍
ഹോസ്കോട്ട്, ഗോകക്, ചിക്കബെല്ലപുര, ഹുന്‍സൂര്‍, റാണബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും ബിജെപി പ്രതിസന്ധി നേരിടുന്നത്. വിമതരുടെ സ്ഥാനാര്‍ത്ഥിതത്തിനെതിരെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കടുത്ത അതൃപ്തിയിലാണ്. ബിജെപി നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്ന വിമര്‍ശനവും പ്രാദേശിക തലത്തില്‍ ശക്തമാണ്.
എതിര്‍പ്പ് ശക്തം
ഗോഖക്കില്‍ വിമത നേതൃത്വത്തിന് ചുക്കാന്‍ പിടിച്ച രമേശ് ജാര്‍ഖിഹോളിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇവിടെ ബിജെപി നേതാവായ അശോക് പൂജാരി സീറ്റിനായി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാര്‍ഖിഹോളി എത്തിയതോടെ അശോക് പൂജാരിക്ക് അവസരം നിഷേധിക്കപ്പെട്ടു.
കറുത്ത കുതിരയാകും
തുടര്‍ന്ന് പൂജാരി ജെഡിഎസിലെത്തി. ഗോഖക്കിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയാണ് പൂജാരി. ഇദ്ദേഹം ഇവിടെ കറുത്ത കുതിരയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രമേശ് ജാര്‍ഖിഹോളിയുടെ സഹോദരന് ലഖാന് ജാര്‍ഖിഹോളിയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനര്‍ത്ഥി.
ഗ്രൗണ്ട് റിപ്പോര്‍ട്ട്
മറ്റൊരു മണ്ഡലമായ ഹുന്‍സൂരിലും ബിജെപി ശക്തമായ മത്സരം നേരിടുമെന്നാണ് ബിജെപിയുടെ തന്നെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ ജെഡിഎസ് വിമതനായ എഎച്ച് വിശ്വനാഥാണ് ബിജെപിയുടെ സ്ഥാനര്‍ത്ഥി.
മുന്നറിയിപ്പുമായി യെഡ്ഡി
അതേസമയം ഗോകഖ്, ഹോസ്കോട്ട്, വിജയനഗര്‍, എന്നിവടങ്ങളിലെ വിമത ശല്യം പരിഹരിക്കപ്പെട്ടില്ലേങ്കില്‍ പാര്‍ട്ടി കനത്ത വിലകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി യെഡിയൂരപ്പയും നല്‍കുന്നത്. കാഗ്വാദില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി വിട്ട രാജു ഗാഗേയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
വിജയിക്കുമെന്ന്
എന്നാല്‍ ഇത്തരം വാര്‍ത്തകളേയെല്ലാം തള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുന്‍ ബിജെപി മന്ത്രി അരവിന്ദ ലിംമ്പാവല്ലി രംഗത്തെത്തി. തിരഞ്ഞെടുപ്പ് ചുലതലയുള്ള നേതാക്കളില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 15 മണ്ഡലങ്ങളിലും വിജയ സാധ്യത ഉണ്ടെന്നാണ് നേതാക്കള്‍ സൂചന നല്‍കുന്നത്.
പരിഹരിച്ചു
ചില മണ്ഡലങ്ങള്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചിട്ടുണ്ട്. ഹോസ്കോട്ടിലാണ് നിലവില്‍ പ്രതിസന്ധിയുള്ളത്. ഇവിടെ പാര്‍ട്ടി നിര്‍ദ്ദേശത്തെ മറികടന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശരത് ബച്ചേഗൗഡ നാമരനിര്ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്. പത്രിക പിന്‍വലിക്കാന്‍ തയ്യാറായില്ലേങ്കില്‍ ബച്ചേഗൗഡയെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ലിംമ്പവല്ലി പറഞ്ഞു.
പ്രത്യേക ചുമതല
നവംബര്‍ 22 മുതല്‍ സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റേയും മുഖ്യമന്ത്രി യെഡിയൂരപ്പയുടേയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമാകും. ജെഡിഎസില്‍ നിന്നും ശക്തമായ മത്സരം നേകിടുന്ന കെ ആര് നഗരയില്‍ ഉപമുഖ്യമന്ത്രി ഡോ സിഎന്‍ അശ്വത്നാരായണയ്ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്നും ലിംമ്പാവല്ലി പറഞ്ഞു.