'മോദിയുടെ ഡിഎന്‍എയില്‍ മുസ്ലിം വിരുദ്ധതയുണ്ട്'; കേന്ദ്ര ഇടനാഴിയില്‍ ഇടിമുഴക്കമായി ഈ ശബ്ദം
Recommended Video
ദില്ലി: ഇത്ര രൂക്ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മുമ്പ് വിമര്‍ശന വിധേയമായിട്ടുണ്ടാകില്ലെന്ന് തോന്നുന്നു. മോദി സര്‍ക്കാരിന്റെ ഓരോ നീക്കവും ആശങ്കപ്പെടുത്തുന്നതാണെന്ന് അക്കമിട്ടു നിരത്തുന്നു 'മിശിഹഃ മോദി?' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് തവ്‌ലീന്‍ സിങ്. കരണ്‍ ഥാപ്പറിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തവ്‌ലീന്‍ സിങ്.
മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സ്വീകരിക്കുന്ന മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന ഓരോ പദ്ധതികളും നിയമവും ഹിറ്റ്‌ലറുടെ നാസി ഭരണകൂടം ജൂതരോട് ചെയ്തതിന് സമാനമാണെന്നും അവര്‍ തുറന്നടിക്കുന്നു. അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...
ഇന്ത്യയിലെ ആദ്യ ന്യൂറംബര്‍ഗ് നിയമം
മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങളും അവരുടെ മനോഭാവവും 1930കളില്‍ ജര്‍മനിയിലെ നാസി ഭരണകൂടം സ്വീകരിച്ചതിന് സമാനമാണെന്ന് തവ്‌ലീന്‍ സിങ് പറയുന്നു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ആദ്യ ന്യൂറംബര്‍ഗ് നിയമമാണ്. മോദിയുടെ മുസ്ലിങ്ങളോടുള്ള നിലപാട് ഹിറ്റ്‌ലര്‍ക്ക് ജൂതരോട് ഉണ്ടായതിന് തുല്യമാണെന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.
മോദി ചെയ്യുന്നത്
ജര്‍മനിയിലെ മറ്റുള്ളവരില്‍ നിന്ന് ജൂതരെ പ്രത്യേകം തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു ഹിറ്റ്‌ലര്‍ ചെയ്തത്. അതിന് വേണ്ടി ന്യൂറംബര്‍ഗ് നിയമം കൊണ്ടുവന്നു. ഇന്ത്യയില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിങ്ങളെ മാത്രം പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎഎ കൊണ്ടുവന്നതെന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.
മോദിക്കും മുസ്ലിം വിരുദ്ധ ഡിഎന്‍എ
ആര്‍എസ്എസിന് മുസ്ലിം വിരുദ്ധ ഡിഎന്‍എയുണ്ട് എന്ന് തനിക്ക് നേരത്തെ അറിയാം. മോദിക്കും മുസ്ലിം വിരുദ്ധ ഡിഎന്‍എയുണ്ട് എന്ന് ഞാന്‍ ഭയപ്പെടുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ഇതിന്റെ സൂചനകള്‍ ലഭിച്ചിരുന്നുവെന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.
മോദി അന്ന് ചെയ്തത്...
മുസ്ലിങ്ങള്‍ ധരിക്കുന്ന തൊപ്പി ധരിക്കാന്‍ മോദി വിസമ്മതിച്ചതും 2002ലെ മുസ്ലിം വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരോട് കാറിനടിയില്‍ കുടുങ്ങുന്ന പട്ടിക്കുട്ടികളോട് താരതമ്യം ചെയ്തതും മോദിയുടെ മുസ്ലിം വിരുദ്ധത ഡിഎന്‍എയുടെ തെളിവാണ്. രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ കശ്മീര്‍, സിഎഎ നിയമങ്ങളും മുസ്ലിങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന്റെ സൂചനയാണ്.
സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം
ഇന്ത്യ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യത്തിലേക്കാണ് പോകുന്നത്. മോദി സര്‍ക്കാര്‍ കഴിഞ്ഞ ആറ് വര്‍ഷമായി ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം ബോധ്യപ്പെടും. 2016 നവബറില്‍ നോട്ട് നിരോധനം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ തനിക്ക് കടുത്ത നിരാശായിരുന്നു. എന്തായിരിക്കും ഫലം എന്ന് ചിന്തിക്കാതെയാണ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്നും തവ്‌ലീന്‍ സിങ് പറയുന്നു.
അഹങ്കാര ഉന്മാദം
ഭരണം ലഭിച്ചതിലുള്ള അഹങ്കാര ഉന്മാദത്തിലായിരുന്നു മോദി. എതിര്‍ അഭിപ്രായമുള്ളവരില്‍ നിന്ന് പ്രതികരണം അദ്ദേഹം തേടിയില്ല. സ്വന്തം കാബിനറ്റ് അംഗങ്ങളെ പോലും നോട്ട് നിരോധന കാര്യം അറിയിച്ചിരുന്നില്ല. ഈ നടപടികളിലെല്ലാം തനിക്ക് മോദിയിലുണ്ടായ നിരാശ പിന്നീട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയതോടെ മോഹഭംഗമായി എന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.
പ്രതികരിക്കാതെ മോദി
ആള്‍ക്കൂട്ട കൊലപാതകങ്ങളോട് മോദിക്ക് മൗനമായിരുന്നു. തന്റെ അനുയായികള്‍ ചെയ്യുന്നതിനെ വിമര്‍ശിക്കാന്‍ പോലും മോദി തയ്യാറായില്ല. ഇത് ആര്‍എസ്എസിന്റെ ഡിഎന്‍എയാണ് വ്യക്തമാക്കുന്നത്. ഇത് മോദിയിലേക്കും കടന്നുവെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.
ഒരിക്കല്‍ മോദിയെ കണ്ടപ്പോള്‍
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഒരിക്കല്‍ മോദിയെ കണ്ടപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഓരോ സംഭവങ്ങളിലും പ്രതികരിക്കേണ്ടി വരുമെന്നായിരുന്നു മോദിയുടെ മറുപടി. ഇന്ത്യ ആവശ്യപ്പെടുന്ന ധാര്‍മികതയുള്ള നേതാവാകാന്‍ മോദിക്ക് സാധിക്കില്ലെന്ന് അന്ന് തനിക്ക് ബോധ്യമായി എന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.
സ്വന്തം പേര് എഴുതിച്ചേര്‍ത്ത വസ്ത്രം
സ്വന്തം പേര് എഴുതിച്ചേര്‍ത്ത വസ്ത്രം ധരിച്ച് 2015 ജനുവരിയില്‍ മോദി പ്രത്യക്ഷപ്പെട്ടത് തനിക്ക് കടുത്ത നിരാശയുണ്ടാക്കി. മോദിക്കുള്ളില്‍ ആത്മീയമായ വ്യക്തിത്വമുണ്ട് എന്ന എന്റെ ആദ്യ തോന്നല്‍ അതോടെ ഇല്ലാതായി. മറ്റൊന്ന് യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചതാണ്. ഈ രണ്ട് സംഭവങ്ങളുമാണ് മോദിയിലുള്ള മതിപ്പ് നഷ്ടപ്പെടാന്‍ കാരണം.
കശ്മീരികളോട് ചര്‍ച്ച ചെയ്യണമായിരുന്നു
മുസ്ലിം വിരുദ്ധ വാക്കുകള്‍ പതിവായി പറയുന്ന ആദിത്യനാഥിനെ ആണ് യുപിയുടെ മുഖ്യമന്ത്രിയാക്കിയത്. അത്തരം ചിന്തകളോട് അദ്ദേഹം പൊരുത്തപ്പെടുന്നുവെന്ന് തനിക്ക് ബോധ്യമായി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയേണ്ടത് ആവശ്യമായിരുന്നുവെങ്കില്‍ കശ്മീരികളോട് മോദി ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും തവ്‌ലീന്‍ സിങ പറഞ്ഞു.
തുടര്‍ച്ചയായ തെറ്റുകള്‍
നോട്ട് നിരോധനത്തില്‍ കാണിച്ച അറിവില്ലായ്മ, കശ്മീരിലും മോദി ആവര്‍ത്തിച്ചു. കശ്മീരികളുടെ ഇന്ത്യയോടുള്ള ആത്മാര്‍ഥതയെ ചോദ്യം ചെയ്തു. മാത്രമല്ല, കശ്മീരിന്റെ പദവി എടുത്തുകളഞ്ഞത് വലിയ രാജ്യസ്‌നേഹമായി കാണിച്ച് ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുകയും ചെയ്തു. തുടര്‍ച്ചയായ തെറ്റുകള്‍ ആവര്‍ത്തിക്കുകയായിരുന്നു മോദി.
മൂടിവച്ചിരുന്ന മുസ്ലിം വിരോധം
മോദിയിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടത് സിഎഎ കൊണ്ടുവന്നതിലൂടെയാണ്. നേരത്തെ മൂടിവച്ചിരുന്ന മുസ്ലിം വിരോധം നരേന്ദ്ര മോദി പരസ്യമാക്കുകയാണിപ്പോള്‍ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും തവ്‌ലീന്‍ സിങ് അഭിമുഖത്തില്‍ പറഞ്ഞു.