രാജസ്ഥാനിൽ നിന്നും വസുന്ധര രാജെ പുറത്ത് ? ശത്രുപക്ഷം കരുത്താർജ്ജിച്ചു, 'പണികൊടുത്ത്' അമിത് ഷാ
ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും വിജയിക്കാനായിട്ടും രാജസ്ഥാൻ ബിജെപിക്കുളളിൽ പൊട്ടിത്തെറികൾ രൂക്ഷമാവുകയാണ്. ഒരു സീറ്റിൽ പോലും വിജയിക്കാനാകാത്ത കോൺഗ്രസും ബിജെപിയും സമാനമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ ശക്തമായ മുഖമായിരുന്ന വസുന്ധര രാജെ സിന്ധ്യയ്ക്കെതിരെ പടയൊരുക്കം ശക്തമാവുകയാണ്. വസുന്ധര രാജെയുടെ പ്രതാപ കാലത്ത് പാർട്ടിയിൽ തഴയപ്പെട്ട നേതാക്കൾക്കെല്ലാം ഇത്തവണ സുപ്രധാന പദവികൾ ലഭിച്ചതോടെയാണ് രാജസ്ഥാൻ ബിജെപിയിൽ നേതൃമാറ്റത്തിനായി മുറവിളി ശക്തമാകുന്നത്.
സര്‍ക്കാര്‍ ഫണ്ടില്‍ പണിത വീടുകളും 'ആയിരംവീട്' പദ്ധതിയില്‍പ്പെടുത്തി കോണ്‍ഗ്രസ്: ശകതമായ വിമര്‍ശനം
കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധര രാജെ സർക്കാരിന് അധികാരം നഷ്ടമായിരുന്നു. കോൺഗ്രസ് ഭരണം പിടിച്ചെടുത്തു. എന്നാൽ 5 മാസങ്ങൾ പിന്നിട്ടപ്പോൾ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റിലും പാർട്ടി വിജയിച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം വസുന്ധര രാജെ മാത്രമാണെന്ന നിലപാടിലാണ് ഒരു വിഭാഗം.
രാജസ്ഥാനിൽ
കഴിഞ്ഞ 20 വർഷമായി ബിജെപിയും കോൺഗ്രസും മാറി മാറിയാണ് ഓരോ തിരഞ്ഞെടുപ്പിലും രാജസ്ഥാനിൽ ഭരണം പിടിക്കുന്നത്. 2003 മുതൽ വസുന്ധര രാജെ സിന്ധ്യയും അശോക് ഗെലോട്ടും മാത്രമാണ് രാജസ്ഥാനിലെ മുഖ്യമന്ത്രിപദത്തിലെത്തിയത്. വസുന്ധര രാജെ രണ്ട് വട്ടം മുഖ്യമന്ത്രിയായി, അശോക് ഗെലോട്ട് മൂന്നാം വട്ടമാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
ബിജെപിയിൽ പൊട്ടിത്തെറി
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വസുന്ധര രാജെക്കെതിരെ പാർട്ടിയിൽ ഉയർന്ന എതിർ സ്വരങ്ങൾ കൂടുതൽ ശക്തമാവുകയാണ്. വസുന്ധര വിരുദ്ധ ചേരിയിലെ നേതാക്കൾക്ക് കേന്ദ്ര മന്ത്രിസഭയിൽ മന്ത്രി പദവി കിട്ടിയതോടെയാണ് വസുന്ധര രാജെയുടെ കഷ്ടകാലവും തുടങ്ങിയത്. കഴിഞ്ഞ 15 വർഷക്കാലമായി രാജസ്ഥാനിൽ ബിജെപിയെ നയിച്ച പാർട്ടിയുടെ അതിശക്തയായ നേതാവായി തുടർന്ന വസുന്ധര രാജെക്കെതിരെ പടയൊരുക്കം ശക്തമാക്കിയിരിക്കുകയാണ് ഒരു വിഭാഗം.
മന്ത്രിസ്ഥാനം
ഗജേന്ദ്ര സിംഗ് ശെഖാവത്, അർജുൻ മെഘ്വാൾ, കൈലാഷ് ചൗധരി എന്നീ വസുന്ധര വിരുദ്ധ ചേരിയിലെ പ്രമുഖ നേതാക്കൾക്ക് രണ്ടാം മോദി സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചു. 3 വട്ടം എംഎൽഎ ആയിരിന്നിട്ട് കൂടി വസുന്ധര രാജെയുടെ കടുത്ത അവഗണന നേരിടേണ്ടി വന്ന ഓം പ്രകാശ് ബിർളയ്ക്ക് ലോക്സഭാ സ്പീക്കർ പദവിയും ലഭിച്ചു. ഇതോടെ കരുത്താർജ്ജിച്ച വസുന്ധര വിരുദ്ധ ചേരി സംസ്ഥാന നേതൃത്വത്തിൽ അടിമുടി മാറ്റം ആവശ്യപ്പെട്ടിരിക്കുകയാണ്.
പിന്തുണയില്ല
പല സന്ദർഭങ്ങളിലായി വസുന്ധര രാജെ സിന്ധയുടെ അവഗണനയ്ക്ക് പാത്രമായിട്ടുള്ള നേതാക്കളാണ് ഇവർ നാല് പേരും. 2018ൽ അജ്മീർ, ആൽവാർ, മൻഡൽഗഡ് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഗജേന്ദ്ര സിംഗ് ശെഖാവത്തിനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നു. വസുന്ധര രാജെയും അവരെ അനുകൂലിക്കുന്ന നേതാക്കളും ഗജേന്ദ്ര സിംഗിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരികയായിരുന്നു.
ടിക്കറ്റ് നിഷേധിച്ചു
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അർജുൻ മെഘ്വാളിന് സീറ്റ് നൽകിയതിലും വസുന്ധര രാജെയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ബാർമർ മണ്ഡലത്തിൽ നിന്നും മത്സരിച്ച കൈലാഷ് ചൗധരിക്ക് വേണ്ടി ഒരു വട്ടം പോലും വസുന്ധര രാജെ പ്രചാരണത്തിനിറങ്ങിയില്ല. 3 വട്ടം എംഎൽഎ ആയി വിജയിച്ച ഓം പ്രകാശ് ബിർളയ്ക്ക് ഒരു വട്ടം പോലും മന്ത്രി പദവി നൽകാൻ വസുന്ധര രാജെ തയാറായില്ല. 2013ൽ എംഎൽഎ സ്ഥാനം രാജിവെച്ച ബിർള ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇതിന് ശേഷമാണ് ഓം പ്രകാശ് ബിർള ദേശീയ നേതൃത്വത്തോട് അടുക്കുന്നത്. ഇത്തവണയും ബിർളയ്ക്ക് സീറ്റ് നിഷേധിക്കാൻ വസുന്ധര രാജെ ശ്രമം നടത്തിയെങ്കിലും ദേശീയ നേതൃത്വം പിന്തുണയ്ക്കുകയായിരുന്നു.
താക്കീത്
സിന്ധ്യാ വിരുദ്ധ ചേരിയിലെ നിരവധി നേതാക്കൾക്ക് ഈ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകിയിരുന്നു. രാജ്യവർദ്ധൻ സിംഗ് റാത്തോഡും ദിയാ കുമാരിയുമെല്ലാം മത്സരിച്ച് വിജയിച്ചു. വസുന്ധര രാജെയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി വിട്ട ഹനുമാൻ ബെനിവാളിന്റെ ആർഎൽപിയുമായി ബിജെപി സഖ്യം രൂപികരിച്ചക് വസുന്ധര രാജെയ്ക്കേറ്റ കനത്ത തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വസുന്ധര രാജെയ്ക്ക് പാർട്ടി ദേശീയ ഉപാധ്യക്ഷ പദവി നൽകിയിരുന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ ഉറച്ച് നിൽക്കാനാണ് സിന്ധ്യയുടെ താൽപര്യം.
വിട്ടു നിൽക്കുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കാൻ വസുന്ധര രാജെ സിന്ധ്യ ഉണ്ടായിരുന്നില്ല. പ്രചാരണത്തിൽ നിന്നും ഏറെക്കുറെ വിട്ടു നിൽക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പ്രചാരണത്തിൽ പങ്കെടുക്കാനായി ഹെലികോപ്റ്റർ അനുവദിച്ചിരുന്നെങ്കിലും അത് ഉപയോഗിച്ചില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ തന്നെ ആരോപിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വസുന്ധര രാജെ ആവില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന