കുനാല്‍ കമ്രയുടെ വിലക്ക്; ഇന്‍ഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് അനുരാഗ് കശ്യപ്
മുംബൈ: സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് പിന്തുണയുമായി ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപ് രംഗത്ത്. എയര്‍ലൈന്‍ കമ്പനികള്‍ കമ്രയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കുന്നത് വരെ ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ താന്‍ ഇനി ഉപയോഗിക്കില്ലെന്ന് അനുരാഗ് അറിയിച്ചു. ദി ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിളിയുമായി കെജ്രിവാള്‍; നാളെ ഒരുമണി വരെ സമയം നല്‍കാം...
തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിക്ക് 7 മണിക്കൂര്‍ മുന്‍പേ അനുരാഗ് എത്തിയിരുന്നു. പുലര്‍ച്ചെ 4 മണിക്ക് എഴുന്നേല്‍ക്കേണ്ടി വന്നാലും കമ്രയുടെ വിലക്ക് നീക്കുന്നത് വരെ ഇന്‍ഡിഗോയില്‍ പറക്കില്ലെന്ന് കശ്യപ് അറിയിച്ചു. ഇതേകാര്യം കശ്യപ് ട്വിറ്ററിലും വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ എയര്‍ലൈന്‍ കമ്പനികളാണ് കുനാല്‍ കമ്രയ്ക്ക് 6 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.
''ചില കാര്യങ്ങള്‍ നടന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. അക്കാര്യം ഇതാണ്, കുനാല്‍ കമ്രയെ എയര്‍ ഇന്ത്യയില്‍ പറക്കാന്‍ അനുവദിക്കില്ലെന്നും മറ്റു വിമാനക്കമ്പനികളും ഇക്കാര്യം പിന്തുടരണമെന്നും ഒരു മന്ത്രി പറഞ്ഞു. സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ ചില എയര്‍ലൈന്‍ കമ്പനികള്‍ നിര്‍ദ്ദേശം അതേപടി അനുസരിച്ചു. മറ്റുള്ളവരെ ഭയപ്പെടുത്തിയാണ് ഈ സര്‍ക്കാര്‍ ഭരണം നടത്തുന്നത്.
സര്‍ക്കാരിനെ പ്രീണിപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കുന്നു. അതുകൊണ്ടാണ് ഒരു തരത്തിലുള്ള അന്വേഷണവും നടത്താതെ ഒരു ഔദ്യോഗിക ഉത്തരവുമില്ലാതെ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പൈലറ്റുമാരോട് സംസാരിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ഇത് തികച്ചും അഹങ്കാരമാണ്, സര്‍ക്കാരിന്റെ ഭീഷണിയാണ് ഇത്. കുനാല്‍ കമ്രയെ പറക്കാന്‍ അനുവദിക്കുന്നത് വരെ ഈ നാല് വിമാന സര്‍വീസുകളിലും ഞാന്‍ പറക്കില്ല'' ഇതായിരുന്നു ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ കശ്യപിന്റെ വാക്കുകള്‍.
അതേസമയം, ഇന്‍ഡിഗോ വിമാനത്തില്‍ ഗോസ്വാമിയോ കമ്ര മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ഫ്‌ളൈറ്റിലെ പൈലറ്റ് ഇന്‍ കമാന്‍ഡ് രംഗത്തെത്തി. കമ്ര മോശമായി പെരുമാറിയിട്ടില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് തന്നോട് ഇക്കാര്യം അന്വേഷിക്കാത്തതെന്നും ചോദിച്ചു കൊണ്ട് അദ്ദേഹം ഇന്‍ഡിഗോ മാനേജ്‌മെന്റിന് കത്തയച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എയര്‍ലൈന്‍ കമ്പനികള്‍ക്ക് കമ്രയും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വിലക്ക് കാരണം മുന്‍കൂട്ടി നിശ്ചയിച്ച ഷോകള്‍ മുടങ്ങിയതായും അതുകാരണം വരുമാനം നഷ്ടപ്പെട്ടതായും തനിക്കുണ്ടായ മാനസിക പീഡനത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, വിസ്താര ഫ്‌ളൈറ്റില്‍ യാത്ര ചെയ്ത കമ്ര, വിമാനത്താവളത്തില്‍ വെച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.