അമിത് ഷായെ കൊലപ്പെടുത്താൻ ഗൂഢാലോചന.. ഗുരുതര ആരോപണവുമായി ബിജെപി
ഹൈദരാബാദ്: ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് തെലുങ്ക് ദേശം പാര്‍ട്ടി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഡിഎ വിട്ടത്. ഇതോടെ തെന്നിന്ത്യയില്‍ ബിജെപിക്ക് ആകെയുണ്ടായിരുന്ന കച്ചിത്തുരുമ്പും നഷ്ടമായി. മാത്രമല്ല മുന്നണിയെന്ന നിലയ്ക്ക് എന്‍ഡിഎ ദുര്‍ബലമാവുകയും ചെയ്തു.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി പ്രവര്‍ത്തകര്‍ അമിത് ഷായുടെ വാഹനം ആക്രമിക്കുകയുമുണ്ടായി. ടിഡിപി നേതാവും മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു അന്ന് അമിത് ഷായെ കൊലപ്പെടുത്താന്‍ കരുക്കള്‍ നീക്കിയെന്നാണ് അതിനിടെ ഉയരുന്ന പുതിയ ആരോപണം.
അമിത് ഷായെ കൊല്ലാൻ പദ്ധതി
ആന്ധ്ര പ്രദേശ് ബിജെപി സംസ്ഥാന പ്രസിഡണ്ടായ കന്ന ലക്ഷ്മി നാരായണ ആണ് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് എതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിജെപി ദേശീയ പ്രസിഡണ്ടായ അമിത് ഷാ കുടുംബത്തോടൊപ്പം തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ കൊലപ്പെടുത്താനുള്ള പദ്ധതിയുണ്ടായിരുന്നു എന്നാണ് കന്ന ലക്ഷ്മി നാരായണ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ചന്ദ്രബാബു നായിഡു ലക്ഷ്യം
അമിത് ഷായുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറും ആക്രമണവും നടത്തിയത് എല്ലാവരും കണ്ടതാണ്. എന്നാല്‍ പോലീസ് മേധാവി മലകൊണ്ടയ്യ മാത്രം അത് കണ്ടില്ല. അമിത് ഷായുടെ വാഹനത്തിന് വടി കൊണ്ടുള്ള ഏറ് മാത്രമാണ് കൊണ്ടത് എന്ന ഡിജിപിയുടെ പ്രസ്താവനയോടാണ് കന്ന ലക്ഷ്മി നാരായണയുടെ പ്രതികരണം. ബിജെപി സംഘടിപ്പിച്ച മഹാധര്‍ണയിലാണ് നേതാവിന്റെ പ്രതികരണം.
കള്ളക്കേസിൽ കുടുക്കുന്നു
തെലുങ്ക് ദേശം പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ബിജെപിയുടെ ജനപ്രതിനിധായായ സോമു വീരാജുവിന്റെ വീട് ആക്രമിക്കാന്‍ പദ്ധതിയിട്ടതായും കന്ന ലക്ഷ്മി നാരായണ ആരോപിച്ചു. സര്‍ക്കാരിനെയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കവരെയെല്ലാം പോലീസ് കേസില്‍ കുടുക്കുകയാണ്. തെലുങ്ക് ദേശത്തിന്റെ പതാകയേന്താന്‍ പോലീസുകാര്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നു.
തെളിവ് കൊണ്ടുവരൂ
അങ്ങനെ ചെയ്തില്ലെങ്കില്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു. നായിഡു സര്‍ക്കാരിന് എതിരെ അഴിമതിയാരോപണവും കന്ന ഉന്നയിച്ചു. മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ സഞ്ചരിച്ചു സെവന്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചും ധൂര്‍ത്തടിക്കുകയാണെന്നും ബിജെപി നേതാവ് തുറന്നടിച്ചു. അമിത് ഷായെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ടിഡിപി ബിജെപിയെ വെല്ലുവിളിച്ചു.
ടിഡിപിയുടെ പ്രതിഷേധം
അമിത് ഷായുടെ സന്ദര്‍ശന സമയത്ത് ഒരു പ്രതിഷേധത്തിനും പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്ന് ടിഡിപി സംസ്ഥാന പ്രസിഡണ്ട് കിമിഡി കാല വെങ്കട്ട റാവു വ്യക്തമാക്കി. ഇക്കഴിഞ്ഞ മെയ്യിലാണ് ആന്ധ്രയില്‍ അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. വാഹനം ടിഡിപി പ്രവര്‍ത്തകര്‍ തടഞ്ഞ് വെയ്ക്കുകയും അമിത് ഷാ ഗോബാക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.