ഗോദ്രയിൽ ചരിത്രം വഴിമാറുന്നു; മുസ്ലിം ഭൂരിപക്ഷ വാർഡിൽ ഹിന്ദു വനിതയ്ക്ക് അട്ടിമറി വിജയം!
ഗുജറാത്തിലെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഗോദ്ര മുനിസിപ്പാലിറ്റിയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ അപേക്ഷാബെൻ സോണി. വർഗീയമായി ഏറെ സങ്കീർണ്ണമെന്ന് കരുതപ്പെടുന്ന ഗോദ്രയിലെ 96 ശതമാനം മുസ്ലിം ഭൂരിപക്ഷ വാർഡിൽ നിന്ന് ഒരു ഹിന്ദു വനിത അട്ടിമറി വിജയം നേടിയത് ജനാധിപത്യത്തിന്റെ പുതിയ മുഖമായി വിലയിരുത്തപ്പെടുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അപേക്ഷാബെൻ സോണിയാണ് രാഷ്ട്രീയ സമവാക്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് വാർഡ് നമ്പർ 7-ൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
വിജയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
ഗോദ്ര മുനിസിപ്പാലിറ്റിയിലെ വാർഡ് ഏഴിൽ ഏകദേശം രണ്ട് ഡസനോളം മാത്രം ഹിന്ദു വോട്ടർമാരാണുള്ളത്. ബാക്കിയുള്ള വോട്ടർമാർ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. ഗോദ്ര റെയിൽവേ സ്റ്റേഷനും സിഗ്നൽ ഫാലിയയ്ക്കും അടുത്തുള്ള സത്പുൽ, ഹയാത്നി വാഡി തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നതാണ് ഈ വാർഡ്. ഇത്രയും സെൻസിറ്റീവായ ഒരു മേഖലയിൽ ബിജെപിയും കോൺഗ്രസും എഐഎംഐഎമ്മും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗ്ലാസ് ടംബ്ലർ ചിഹ്നത്തിൽ മത്സരിച്ച അപേക്ഷാബെൻ 2,762 വോട്ടുകൾ നേടിയാണ് വിജയിയായി കൗൺസിലിൽ എത്തിയത്.

ജനകീയ പോരാട്ടത്തിന്റെ വിജയം
ഇത് അപേക്ഷാബെന്റെ രണ്ടാം അങ്കമായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ നിന്ന് മത്സരിച്ച അവർ വെറും 100 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. എന്നാൽ തോൽവിക്ക് ശേഷവും അവർ വാർഡിലെ ജനങ്ങൾക്കിടയിൽ സജീവമായിരുന്നു. പ്രദേശത്തെ ശുചിത്വ പ്രശ്നങ്ങളിലും കുടിവെള്ള ക്ഷാമത്തിലും ഡ്രെയിനേജ് പ്രശ്നങ്ങളിലും ഇടപെടുകയും സ്വന്തം കയ്യിൽ നിന്ന് പണം ചിലവാക്കി ചെറിയ വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇത്തവണ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം മത്സരിക്കാൻ ഇവർക്ക് മടിയുണ്ടായിരുന്നുവെങ്കിലും പ്രദേശത്തെ മുസ്ലിം നിവാസികൾ നിർബന്ധപൂർവ്വം ഇവരെ രംഗത്തിറക്കുകയായിരുന്നു.
അപേക്ഷാബെന്റെ ഭർത്താവ് നൈനേഷ് സോണി പ്രദേശത്തെ ഒരു ജൂവലറി ഉടമയാണ്. വർഷങ്ങളായി പ്രദേശവാസികളുമായുള്ള ഇവരുടെ വ്യക്തിബന്ധം വോട്ടായി മാറുകയായിരുന്നു. അപേക്ഷാബെൻ ഈ വാർഡിലെ വോട്ടർ അല്ല എന്നത് ശ്രദ്ധേയമാണ്. മറ്റൊരു വാർഡിൽ താമസിച്ചിട്ടും വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. "ജാതിക്കും മതത്തിനും ഉപരിയായി വികസനത്തിനും സാഹോദര്യത്തിനുമാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇതൊരു വലിയ ഉത്തരവാദിത്തമാണ്" എന്ന് അവർ കൂട്ടിച്ചേർത്തു.
ഗോദ്രയിലെ ഈ ഫലം ഗുജറാത്ത് രാഷ്ട്രീയത്തിൽ ചർച്ച വിഷയമായി കഴിഞ്ഞു. വർഗീയ ധ്രുവീകരണം ശക്തമായ മേഖലകളിൽ പോലും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന സ്ഥാനാർത്ഥികൾക്ക് ജാതിമത ഭേദമന്യേ പിന്തുണ ലഭിക്കുമെന്ന് ഈ വിജയം തെളിയിക്കുന്നു. അപേക്ഷാബെന്നിന്റെ വിജയത്തെ ബിജെപി നേതാക്കളും മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അഭിനന്ദിച്ചു. മുസ്ലിം സമുദായത്തിൽ നിന്നുള്ള വോട്ടർമാർ തങ്ങളെ സഹോദരിയായും മകളായും കണ്ടാണ് വോട്ട് ചെയ്തതെന്ന് അപേക്ഷാബെൻ പറയുന്നു. വികസനത്തിനും വർഗീയ സൗഹാർദ്ദത്തിനും ഗോദ്ര നൽകുന്ന പുതിയ മാതൃകയാണിത്.












Click it and Unblock the Notifications