കൊവിഡ്; ബുദ്ധിമുട്ടുകൾക്ക് രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി, മറ്റ് വഴികൾ ഇല്ല
ദില്ലി; കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗണിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് താൻ ക്ഷമ ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിങ്ങൾ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞാൻ ക്ഷമ ചോദിക്കുകയാണ്, രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് തടയാൻ ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാധാരണ മാൻ കി ബാത്തിൽ താൻ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാൽ രാജ്യത്ത് ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ കൊവിഡിനെ കുറിച്ചല്ലാതെ എനിക്ക് മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ കഴിയില്ലെന്ന ആമുഖത്തോടെയായിരുന്നു പ്രധാനമന്ത്രി മൻ കി ബാത്ത് തുടങ്ങിയത്. എന്റെ പെട്ടെന്നുള്ള തീരുമാനങ്ങളോട് ജനം ക്ഷമിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പടരുന്നത് തടയാൻ എടുക്കാവുന്ന ഒരേയൊരു നടപടിയാണ് ലോക്ക് ഡൗൺ. നിങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് പാവപ്പെട്ട ആളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ഈ കഠിനമായ നടപടികൾ സ്വീകരിച്ചതിന് തന്നോട് ക്ഷമിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയ്ക്കെതിരെ നടക്കുന്നത് ജീവൻമരണ പോരാട്ടമാണ്. കടുത്ത തീരുമാനങ്ങൾ ഈ ഘട്ടത്തിൽ ആവശ്യമാണ്.കൊറോണയെ തുടക്കത്തിൽ തന്നെ നേരിടേണ്ടതുണ്ട്. അതാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ജനങ്ങൾ ധൈര്യം പുലർത്തണം. കുറച്ച് ദിവസത്തേക്ക് കൂടി ലക്ഷ്മൺ രേഖ മറികടക്കാതിരിക്കാൻ ജനം അതീവ ശ്രദ്ധ പുലർത്തണം. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ് വരുത്തിയ ലോകം എമ്പാടുമുള്ള ജനങ്ങൾ ഇപ്പോൾ പശ്ചാത്തപിക്കുകയാണ്. കൊറോണയെന്ന മഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് നമ്മൾ പ്രചോദനം ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയെ അതിജീവിച്ചവരും മൻ കി ബാത്തിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ആദ്യ ഘട്ടത്തിൽ താൻ ഭയന്ന് പോയിരുന്നതായി രോഗമുക്തി നേടിയ രാമഗംപ തേജ പറഞ്ഞു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ പരിചരണം തന്റെ ഭയം അകറ്റി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയതിന് ശേഷവും താൻ വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് തേജ പറഞ്ഞു. ആഗ്രയിൽ നിന്നുള്ള അശോക് കപൂർ എന്ന വ്യക്തിയും തന്റെ അനുഭവം പങ്കുവെച്ചു. ദില്ലിയിൽ നിന്നുള്ള ഡോക്ടർ ബോർസേയുമായി പ്രധാനമന്ത്രി സംസാരിച്ചു. നമ്മുടെ ദൈനംദിന ജീവിത നായകന്മാരോട് നാം നന്ദിയുള്ളവരായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.