പ്രണബിന്റെ സന്ദർശനം ഗുണം ചെയ്തു; സംഘടനയിൽ ചേരാനുള്ള അപേക്ഷകരുടെ എണ്ണം നാലിരട്ടിയായെന്ന് ആർ എസ് എസ്
കൊൽക്കത്ത: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തേക്ക് നടത്തിയ സന്ദർശനം തങ്ങൾക്ക് ഗുണം ചെയ്തുവെന്ന് ആർ എസ് എസ്. പ്രണബ് മുഖർജിക്ക് നന്ദിയറിയിച്ചുകൊണ്ട് ആർ എസ് എസ് കാര്യവാഹക് മനമോഹൻ കത്തയച്ചു.
ആർ എസ് എസിലേക്ക് ചേരാനുള്ള അപേക്ഷകരുടെ എണ്ണം പ്രണബ് മുഖർജിയുടെ വരവോടെ നാലിരട്ടിയായെന്നും കത്തിൽ പറയുന്നു. ഈ മാസം 7-ാം തീയതിയാണ് സ്വന്തം പാർട്ടിയിൽ നിന്നുപോലും ഉയർന്ന എതിപ്പുകളെ അവഗണിച്ച് പ്രണബ് മുഖർജി ആർ എസ് എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തത്.
കൂടുതൽ അപേക്ഷകർ
പ്രണബിന്റെ സന്ദർശനത്തിന് ശേഷം സംഘടനയിൽ ചേരാനുള്ള അപേക്ഷകരുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവുണ്ടായെന്നാണ് ആർ എസ് എസ് അവകാശപ്പെടുന്നത്. മുമ്പ് ശരാശരി 378 അപേക്ഷകളായിരുന്നു ഒരു ദിവസം ലഭിച്ചിരുന്നത്, എന്നാൽ പ്രണബിന്റെ സന്ദർശനത്തിന് ശേഷം ദിവസവും 1700ൽ അധികം അപേക്ഷകൾ ലഭിക്കുന്നു. കൂടുതൽ അപേക്ഷകരും പ്രണബ് മുഖർജിയുടെ ജന്മനാടായ ബംഗാളിൽ നിന്നുള്ളവരാണെന്നും ആർ എസ് എസ് ദക്ഷിൺ ബംഗ പ്രാന്ത് പ്രചാർ പ്രമുഖ് ബിപ്ലവ് റേ പറഞ്ഞു.
പ്രണബിന് നന്ദി
ആർ എസ് എസിന്റെ വളർച്ചയിൽ താങ്കളും പങ്കുവഹിക്കുന്നുവെന്ന് പ്രണബിനെഴുതിയ കത്തിൽ മനോമോഹൻ പറയുന്നുണ്ട്. കത്തിൽ ഉടനീളം പ്രണബ് ബാബു എന്നാണ് അഭിസംബോധന ചെയ്യുന്നത്. സ്വന്തം മകളുടെയും പാർട്ടിയുടെയും എതിർപ്പവഗണിച്ച് ആർ എസ് എസ് വേദിയിലെത്തിയതിന് നേരത്തെയും നേതൃത്വം പ്രണബിന് നന്ദി അറിയിച്ചിരുന്നു. താങ്കളുടെയും ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന്റെയും കാഴ്ചപ്പാടുകൾ സമാനമാണെന്നും മനമോഹൻ കത്തിൽ പരാമർശിക്കുന്നു.
ആർ എസ് എസ് ആസ്ഥാനത്ത്
ആർ എസ് എസ് നേതാവ് മോഹൻ ഭഗവതിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു പ്രണബ് മുഖർജി നാഗ്പൂരിലെത്തിയത്. ആർ എസ് എസ് സ്വയം സേവകരുടെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. സംഘ് സ്ഥാാപകൻ ഹെഡ്ഗേവാറിനെ അദ്ദേഹം ഭാരതത്തിന്റെ വീരപുത്രൻ എന്നാണ് വിശേഷിപ്പിച്ചത്. ആർ എസ് എസിന്റെ ക്ഷണം സ്വീകരിച്ചതിനെ വിമർശിച്ച് മകൾ ശർമിഷ്ഠയടക്കം നിരവധി കോൺഗ്രസ് നേതാക്കളാണ് പ്രണബിനെതിരെ തിരിഞ്ഞത്. ബിജെപി, ആര്‍എസ്എസ് സഖ്യങ്ങള്‍ക്കെതിരെ തുറന്ന പോര് നടത്തുന്ന കോണ്‍ഗ്രസിന്റെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് പ്രണബിന്റേതെന്നായിരുന്നു വിമര്‍ശനം. ചടങ്ങിന് ശേഷം ആർ എസ് എസ് തൊപ്പിയണിഞ്ഞ് നിൽക്കുന്ന പ്രണബിന്റെ വ്യാജചിത്രങ്ങളും പ്രചരിച്ചു.
ആർ എസ്എസ് വളരുന്നു
ആർ എസ് എസിന്റെ പ്രചാരം കൂടിയതിന്റെ കാരണം പ്രണബ് മുഖർജി മാത്രമല്ല, 92 വർഷത്തെ സംഘത്തിന്റെ പ്രവർത്തനങ്ങളാണ് അതിന് കാരണം, എങ്കിലും പരിചയ സമ്പന്നനായ രാഷ്ട്രിയക്കാരനും മുൻ രാഷ്ട്രപതിയുമായ അദ്ദേഹത്തിന്റെ സന്ദർശനം ഗുണം ചെയ്തിട്ടുണ്ടെന്ന് - ബിപ്ലവ് റോയ് മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് 900 ശാഖകളാണ് ആർ എസ് എസ് ബംഗാളിൽ നടത്തിക്കൊണ്ടിരുന്നത് എന്നാലിപ്പോൾ 1600 ശാഖകളാണ് നടത്തുന്നതെന്നും ബിപ്ലവ് റോയ് പറഞ്ഞു.