പാസ്പോർട്ട് അപേക്ഷ ഇനി മൊബൈൽ ആപ്ലിക്കേഷനിൽ; പാസ്പോർട്ട് സേവ ആപ്പുമായി വിദേശകാര്യമന്ത്രാലയം
ദില്ലി: രാജ്യത്ത് പാസ്പോർട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാകുന്നു. ഇതിനായി വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവാ ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. പാസ്പോർട്ട് സേവാ ആപ്പ് ഉപയോഗിച്ച് രാജ്യത്തെ എവിടെനിന്നും പാസ്പോർട്ടിനായി അപേക്ഷിക്കാമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം മറ്റ് നടപടി ക്രമങ്ങളും പാസ്പോർട്ട് സേവാ ആപ്പിലൂടെ പൂർത്തിയാക്കാം. ആപ്ലിക്കേഷനിൽ കൊടുത്ത മേൽവിലാസത്തിന്റെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും പോലീസ് വേരിഫിക്കേഷൻ നടത്തുക. ഇതേ മേൽവിലാസത്തിൽ പാസ്പോർട്ട് അയച്ച് തരികയും ചെയ്യും. .
പാസ്പോര്‍ട്ട് വിപ്ലവമെന്നാണ് സുഷമാ സ്വരാജ് ഈ ആപ്ലിക്കേഷനെ വിശേഷിപ്പിച്ചത്. സേവാ ആപ്പ് പാസ്‌പോര്‍ട്ട് ലഭ്യത പെട്ടന്നു സാധ്യമാക്കുമെന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വീസയെടുക്കുവാനും മറ്റും ഇത് സഹായകരമാകുമെന്നും സുഷമ കൂട്ടിചേര്‍ത്തു. പാസ്പോർട്ട് ലഭിക്കാൻ ഇനി മുതൽ വിവാഹസർട്ടിഫിക്കേറ്റ് നൽകേണ്ടതില്ലെന്നും മന്ത്രി കൂട്ടിചേർത്തു.
Now, through Passport Seva app, people can apply for a passport from any part of the country. Police verification will be done on the address you will give on the app. The passport will be dispatched to that address: EAM Sushma Swaraj pic.twitter.com/rdYdq6sRsb
— ANI (@ANI) June 26, 2018
നേരത്തെ മിശ്രവിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ട പാസ്പോർട്ട് വിവാദത്തിൽ സുഷമ സ്വരാജിന് പഴി കേൾക്കേണ്ടി വന്നിരുന്നു. ദമ്പതികളോട് മതം മാറാൻ ആവശ്യപ്പെട്ട പാസ്പോർട്ട് ഓഫീസറെ മന്ത്രി സ്ഥലം മാറ്റുകയും ദമ്പതികൾക്ക് പാസ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു.
എന്നാൽ മന്ത്രിയുടെ നടപടിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മന്ത്രിയെ അപകീർത്തിപെടുത്താനും ശ്രമം നടന്നു. പക്ഷപാതപരമായിരുന്നു മന്ത്രിയുടെ തീരുമാനം ഉദ്യോഗസ്ഥന്റെ ഭാഗം കേൾക്കാതെയായിരുന്നു നടപടിയെന്നായിരുന്നു മന്ത്രിക്കെയിരെയുണ്ടായ പ്രധാന ആരോപണം.