എന്തുകൊണ്ട് ചിലയിടങ്ങളിൽ പോകുന്നില്ല? ദില്ലിയിൽ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കെജ്രിവാൾ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യനീക്കം പരാജയപ്പെട്ടതുമുതൽ പരസ്പരം പഴിചാരുകയാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും. ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസും ആം ആദ്മിയും തീരുമാനിച്ചതോടെ ത്രികോണ പോരാട്ടത്തിനാണ് ദില്ലിയിൽ കളമൊരുങ്ങുന്നത്. അരവിന്ദ് കെജ്രിവാളിന്റെ പിടിവാശിയാണ് സഖ്യം സാധ്യമാകാത്തതിന് കാരണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് ബിജെപിയുമായി രഹസ്യധാരണയിലാണെന്ന് കെജ്രിവാളും ആരോപിക്കുന്നു.
ആം ആദ്മിയും കോൺഗ്രസും ഒറ്റയ്ക്ക് മത്സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെട്ടേക്കും. തിരഞ്ഞെടുപ്പ് അടുത്തതോടെ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് ആം ആദ്മി പാർട്ടി. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് അരവിന്ദ് കെജ്രിവാൾ.
ഇത് കാവൽക്കാരുടെ ഗ്രാമം.. ഇവിടേക്ക് പ്രവേശനമില്ല.. രാഹുൽ ഗാന്ധിയെ വിലക്കി വാരണാസിയിലെ ഒരു ഗ്രാമം!
പ്രിയങ്കയ്ക്ക് വിമർശനം
ദില്ലിയിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിക്ക് തൊട്ടുമുമ്പായിരുന്നു രൂക്ഷ വിമർശനവുമായി കെജ്രിവാൾ രംഗത്ത് എത്തിയത്. ബിജെപിയുമായി നേരിട്ട് പോരാട്ടം നടക്കുന്ന ഇടങ്ങളിൽ പ്രചാരണത്തിന് പോകാതെ മറ്റിടങ്ങളിൽ പ്രചാരണം നടത്തി പ്രിയങ്കയും രാഹുലും സമയം കളയുകയാണെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ വിമർശനം.
സമയം പാഴാക്കുന്നു
എന്തുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി മധ്യപ്രദേശിലും രാജസ്ഥാനിലും പ്രചാരണത്തിന് പോകാത്തത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കും ബഹുജൻ സമാജ് വാദി പാർട്ടിക്കും എതിരെയാണ് പ്രിയങ്കയുടെ പ്രചാരണം. ദില്ലിയിൽ ആം ആദ്മിക്കെതിരെ റാലികൾ നടത്തുന്നു. സഹോദരിയും സഹോദരനും ബിജെപിയുമായി നേർക്ക് നേർ പോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളിൽ പോകുന്നില്ലെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തുന്നു.
വിഫല നീക്കങ്ങൾ
2014ൽ ദില്ലിയിലെ 7 മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് പറയുന്ന രാഹുൽ ഗാന്ധി തന്നെയാണ് സഖ്യനീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്നതെന്നാണ് കെജ്രിവാളിന്റെ ആരോപണം. അതേ സമയം ദില്ലിക്ക് പുറമേ പഞ്ചാബിലേക്കും ഹരിയാനയിലേക്കും സഖ്യം വ്യാപിപ്പിക്കണമെന്ന കെജ്രിവാളിന്റെ അനാവശ്യ പിടിവാശിയാണ് നീക്കം പരായജപ്പെട്ടതിന് കാരണമെന്ന് കോൺഗ്രസും കുറ്റപ്പെടുത്തുന്നു.
രാഹുൽ പറയുന്നത്
ദില്ലിയിൽ ആം ആദ്മിയുമായി സഖ്യം ഉണ്ടാക്കാൻ താൻ തയാറായിരുന്നുവെന്ന് അടുത്തിടെ ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പാർട്ടിക്കുളളിൽ തന്നെ സഖ്യത്തിനെതിരെ എതിർപ്പുണ്ടായിരുന്നു. ദില്ലിയിലെ 7 സീറ്റുകളും നിർണായകമാണ് സഖ്യനീക്കവുമായി മുന്നോട്ട് പോവുകയാണെന്ന് താൻ അവരെ അറിയിക്കുകയായിരുന്നു. എന്നാൽ ഹരിയാനയും പഞ്ചാബും കെജ്രിവാൾ ചിത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. കെജ്രിവാളാണ് ഇടയ്ക്കിടയ്ക്ക് ഗോൾപോസ്റ്റ് മാറ്റിക്കൊണ്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മെയ് 12നാണ് ദില്ലിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിമർശനവുമായി ഷീലാ ദീക്ഷിതും
ഇതിനിടെ കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും രംഗത്തെത്തിയിരുന്നു. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ആം ആദ്മി പാർട്ടി പരാജയമാണെന്നും കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന പല വികസന പ്രവർത്തനങ്ങളും ഇല്ലാതാക്കിയെന്നും ഷീലാ ദീക്ഷിത് വിമർശിച്ചു. നാല് കൊല്ലത്തിനിടയിൽ സ്വന്തം പ്രശസ്തിക്കായി ആം ആദിമി സർക്കാർ 611 കോടി രൂപ ചെലവഴിച്ചതായും ഷീലാ ദീക്ഷിത് ആരോപിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടം
ദില്ലിയിൽ ഇക്കുറി നിർണായക പോരാട്ടമാണ് നടക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാനായാൽ 7 സീറ്റിലും വിജയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് 12 ശതമാനം വരുന്ന മുസ്ലീം വോട്ടുകൾ കോൺഗ്രസിനും ആം ആദ്മിക്കും നിർണായകമാകും. 2014ലെ തിരഞ്ഞെടുപ്പിൽ 56 ശതമാനം മുസ്ലീം വോട്ടുകളും ലഭിച്ചത് ആം ആദ്മിക്കാണെന്നാണ് റിപ്പോർട്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ