
പഞ്ചാബിൽ ശക്തിപ്രകടനം; കെജ്രിവാൾ-ഭഗവന്ത് നേതൃത്വത്തിൽ മെഗാ റോഡ്ഷോ
ചണ്ഡീഗഢ്: പഞ്ചാബിൽ വമ്പൻ വിജയത്തിന് ശേഷം ശക്തിപ്രകടനത്തിന് തയ്യാറെടുത്ത് ആംആദ്മി പാർട്ടി. ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളും പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാനും മെഗാ റോഡ് ഷോയെ നയിക്കും. പഞ്ചാബിൽ ആംആദ്മി നേടിയ കൂറ്റൻ വിജയത്തിന്റെ ആഘോഷ പ്രകടനമാണ് അമൃത്സറിൽ ഇന്ന് നടക്കുക.
പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കാനായി ഗുരുസാഹിബിൽ നിന്ന് അനുഗ്രഹം തേടുമെന്നും പഞ്ചാബിലെ ജനങ്ങൾക്ക് നന്ദി പറയാനായി ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും റോഡ് ഷോയിൽ പങ്കെടുക്കുമെന്നും ഭഗവന്ത് മാൻ പറഞ്ഞു. പഞ്ചാബിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു.

ധുരി നിയമസഭ മണ്ഡലത്തിൽ നിന്ന് 58000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭഗവന്ത് മാൻ തെരഞ്ഞെടുക്കപ്പെട്ടത്. നിയുക്ത മുഖ്യമന്ത്രിശനിയാഴ്ച ഗവർണർ ബൻവരിലാൽ പുരോഹിത്തിനെ കണ്ടിരുന്നു. മാർച്ച് 16ന് ഭഗത് സിങ്ങിന്റെ ഗ്രാമത്തിൽ വച്ചാണ് ഭഗവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 117 അംഗ നിയമസഭയിൽ 92 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് പഞ്ചാബിൽ ആംആദ്മി ഭരണത്തിൽ കയറുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരുന്ന കോൺഗ്രസിന് 18 സീറ്റും ശിരോമണി അകാലിദളിന് മൂന്ന് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മിയുടെ വിജയം വിപ്ലവകരമായിരുന്നുവെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. ഈ വിജയം രാജ്യമെമ്പാടും ആവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. താൻ തീവ്രവാദിയല്ലെന്ന് ജനങ്ങൾ തെളിയിച്ചുവെന്നും പാർട്ടിക്ക് വൻ ഭൂരിപക്ഷം തന്നുകൊണ്ടുകൊണ്ടാണ് ജനം കുമാറിന് മറുപടി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയാകാൻ അരവിന്ദ് കെജ്രിവാൾ വിഘടനവാദികളുടെ പിന്തുണ സ്വീകരിക്കുകയാണെന്നായിരുന്നു കുമാർ ബിശ്വാസിന്റെ ആരോപണം.

നിയമസഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്ന് കോൺഗ്രസ് വർക്കിങ് കമ്മറ്റി ചേരും. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ എഐസിസി ആസ്ഥാനത്താകും യോഗം ചേരുക. യോഗത്തിന് മുന്നോടിയായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിയിരുന്നു. മല്ലാകാജുർന ഖാർഗെ, ആനന്ദ് ശർമ, ജയറാം രമേശ് തുടങ്ങിയവരാണ് യോഗത്തിനെത്തിയത്. അതേ സമയം കേന്ദ്ര ബജറ്റിനെപ്പറ്റി ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റർജി ഗ്രൂപ്പ് യോഗമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. നാളെ ബജറ്റ് സെഷൻ വീണ്ടും ആരംഭിക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു യോഗമെന്നാണ് വിശദീകരണം.
ഇന്ന് ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ ജി-23 നേതാക്കൾ വീണ്ടും നേതൃമാറ്റം ആവശ്യപ്പെട്ടേക്കും. കെ സി വേണുഗോപാൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെതിരെയും പ്രതിഷേധ സ്വരങ്ങൾ ഉയരുന്നുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബം പാർട്ടി സ്ഥാനങ്ങൾ രാജിവച്ചേക്കുമെന്ന് ശനിയാഴ്ച അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളി കോൺഗ്രസ് വക്താവ് സുർജേവാല രംഗത്തെത്തി.
'കെസിയെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ'; കനത്ത പതനവും ട്രോളും; വീണ്ടും ഫ്ലക്സ് ബോർഡുകളോ ?