'നിങ്ങളെന്താ പൂജാരിയാണോ? രാഷ്ട്രീയക്കാരനല്ലേ? സ്വന്തം പണി നോക്കൂ'; അമിത് ഷായ്ക്കെതിരെ ഖാർഗെ
ദില്ലി: 2024 ൽ അയോധ്യ ക്ഷേത്രം പണി പൂർത്തിയാക്കി തുറക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.ക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ പൂജാരിയാണോയെന്ന് ഖാർഗെ പരിഹസിച്ചു. നിങ്ങൾ ഒരു രാഷ്ട്രീയക്കാരനാണെന്നും രാജ്യത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കലാണ് ആഭ്യന്തര മന്ത്രി എന്ന നിലയിലുള്ള നിങ്ങളുടെ ഉത്തരവാദിത്തമെന്നും ഖാർഗെ പറഞ്ഞു.

'എല്ലാവർക്കും ദൈവത്തിൽ വിശ്വാസമുണ്ട്. എന്നാൽ നിങ്ങളെന്തിനാണ് അത്തരമൊരു പ്രഖ്യാപനം നടത്തിയത്? അതും തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ത്രിപുരയിലെ പ്രചരണ വേളയ്ക്കിടെ? ലോക്സഭ തിരഞ്ഞെടുപ്പ് 2024 മെയ് മാസത്തിൽ നടക്കാനിരിക്കെ നിങ്ങൾ പറയുന്നു അതിന് മുൻപ് രാമക്ഷേത്രം പണിയുമെന്ന്. അത്തരമൊരു പ്രഖ്യാപനം നടത്താൻ നിങ്ങളാരാണ്? രാമക്ഷേത്രത്തിലെ പൂജാരിയാണോ?', ഖാർഗെ ചോദിച്ചു.

'ക്ഷേത്രം തുറക്കുന്നതിനെ കുറിച്ചൊക്കെ പൂജാരിമാർ തീരുമാനിക്കട്ടെ. നിങ്ങളുടെ ഉത്തരവാദിത്വം രാജ്യസുരക്ഷയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കലാണ്. ക്രമസമധാന പരിപാലിക്കുകയാണ്, ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ, കർഷകർക്ക് അവരുടെ വിളകൾക്കുള്ള പണം ലഭിക്കുന്നുണ്ടോയെന്നാലാമാണ് നിങ്ങൾ ഉറപ്പ് വരുത്തേണ്ടത്, അതാണ് നിങ്ങളുടെ ജോലി',ഭാരത് ജോഡോ യാത്രയിൽ വെച്ച് ഖാർഗെ പറഞ്ഞു.

പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുൾപ്പെടെ നിരവധി വിഷയങ്ങളിൽ കേന്ദ്രത്തിനെ ഖാർഗെ കടന്നാക്രമിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി വലിയ വാഗ്ദാനങ്ങൾ നൽകുകയും അധികാരത്തിലെത്തിയ ശേഷം ആ വാക്കുകളിൽ നിന്ന് പിന്മാറുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. 45 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ പ്രശ്നം നേരിടുകയാണ്. എഞ്ചിനീയറിംഗ്, മെഡിസിൻ, ബിസിനസ് മാനേജ്‌മെന്റ് എന്നിങ്ങനെ സകല മേഖലകളിലും യുവാക്കൾക്ക് ജോലിയില്ല. എന്നാൽ ബി ജെ പി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും അമിത് ഷാജിയും അവരെക്കുറിച്ച് ആശങ്കപ്പെടുന്നില്ല.അവർക്ക് യുവാക്കളെക്കുറിച്ചോ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ പണപ്പെരുപ്പത്തെക്കുറിച്ചോ യാതൊരു ചിന്തയുമില്ല.തിരഞ്ഞെടുപ്പുകൾ മാത്രമാണ് അവരുടെ മനസ്സിലുള്ളത്', ഖാർഗെ കുറ്റപ്പെടുത്തി.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലെ സന്ദർശനത്തിനിടെയായിരുന്നു അമിത് ഷാ അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. അടുത്ത വർഷം 2024 ജനവരി ഒന്നോടെ അയോധ്യയിൽ രാമക്ഷേത്രം തുറക്കും എന്നായിരുന്നു അമിത് ഷാ പ്രഖ്യാപിച്ചത്. 'ക്ഷേത്ര നിർമ്മാണത്തിന് തടസം നിന്നത് കോൺഗ്രസ് ആണ്. ബാബർ നശിപ്പിച്ച് പോയത് മുതൽ, രാജ്യം സ്വാതന്ത്ര്യം നേടിയത് മുതൽ, ഈ കോൺഗ്രസുകാർ സെഷൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി, വീണ്ടും സെഷൻസ് കോടതി എന്നിങ്ങനെ ക്ഷേത്രത്തിനെതിരെ കയറി ഇറങ്ങുകയായിരുന്നു. സുപ്രീം കോടതി വിധി വന്നതോടെ മോദി ജി രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നിർവഹിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. രാമക്ഷേത്രം 2024 ജനവരി 1 ന് പൂർത്തിയാകും', എന്നായിരുന്നു ഷായുടെ വാക്കുകൾ.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധം രാമക്ഷേത്രമാകുമെന്നാണ് ഇതോടെ വിലയിരുത്തപ്പെടുന്നത്. സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യ ക്ഷേത്ര നിർമാണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. രണ്ടു നിലകളിലായാണ് ക്ഷേത്രം ഒരുങ്ങുന്നത്.110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചെലവായി കണക്കുകൂട്ടുന്നത്.












Click it and Unblock the Notifications