ഏത് നേരവും പാകിസ്താനെ കുറിച്ചാണ് സംസാരം, നിങ്ങൾ പാകിസ്താൻ അംബാസിഡറാണോ? മോദിയോട് മമത!
Recommended Video
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഏത് നേരവും പാകിസ്താനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. വടക്കന്‍ ബെംഗാളില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
സന്ദീപ് വാര്യരെ പൊളിച്ചടുക്കി രശ്മിത, വട്ടാണല്ലേയെന്ന് സന്ദീപ്,എന്താ വാര്യരെ നന്നാവാത്തതെന്ന് ചോദ്യം
''എന്തിനാണ് നിങ്ങള്‍ എപ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നത്. നിങ്ങള്‍ സംസാരിക്കേണ്ടത് ഹിന്ദുസ്ഥാനെക്കുറിച്ചാണ്. നമുക്ക് പാകിസ്താനാകേണ്ട. നമ്മള്‍ ഹിന്ദുസ്ഥാനെ സ്‌നേഹിക്കുന്നു. പാകിസ്താന്റെ അംബാസിഡറെപ്പോലെ പ്രധാനമന്ത്രി ഏത് നേരവും പാകിസ്താനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്തിനാണ് എല്ലാ വിഷയങ്ങളിലും പാകിസ്താന്റെ മഹത്വം പറയുന്നത്'' മമത ചോദിച്ചു.
പ്രധാനമന്ത്രി ഇന്ത്യയെക്കുറിച്ച് മറന്നുപോയത് കൊണ്ടാണോ കൃത്യമായ ഇടവേളകളില്‍ പാകിസ്താനെ കുറിച്ച് പറയേണ്ടി വരുന്നത് എന്നും മമത ബാനര്‍ജി ചോദിച്ചു. സ്വാതന്ത്ര്യം നേടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും പൗരത്വം തെളിയിക്കേണ്ടി വരുന്നു എന്നത് നാണക്കേടാണ്. അവകാശങ്ങള്‍ക്ക് വേണ്ടി തന്റെ പാര്‍ട്ടി പൊരുതുമെന്നും എന്‍ആര്‍സിയും സിഎഎയും വഴി അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
പ്രതിപക്ഷം പാകിസ്താനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിന് പകരം അഭയാര്‍ത്ഥികള്‍ക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പാകിസ്താന്‍ രൂപീകരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും അവിടെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസും മറ്റ് കക്ഷികളും പാകിസ്താനെതിരെ സംസാരിക്കുന്നതേയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.