അരിയിൽ ഷുക്കൂർ വധക്കേസ്; ഹൈക്കോടതി പറഞ്ഞതെല്ലാം അനാവശ്യമെന്ന് സുപ്രീംകോടതി! ജയരാജന് ആശ്വാസം?
ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങളുണ്ടാകുന്നത് തെറ്റാണെന്നും, ഇത്തരം പരാമർശങ്ങൾ വിചാരണയെ സ്വാധീനിക്കാനിയിടയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ദില്ലി: അരിയിൽ ഷുക്കൂർ വധക്കേസിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതി. ഷുക്കൂർ വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങളെയാണ് സുപ്രീംകോടതി വിമർശിച്ചത്.
ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങളുണ്ടാകുന്നത് തെറ്റാണെന്നും, ഇത്തരം പരാമർശങ്ങൾ വിചാരണയെ സ്വാധീനിക്കാനിയിടയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സിബിഐ അന്വേഷണത്തിനെതിരെ പി ജയരാജൻ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ഹൈക്കോടതിയെ വിമർശിച്ചത്.

മുസ്ലീം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ കണ്ണൂരിലെ സിപിഎം നേതാക്കൾക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണുന്നയിച്ചത്. കണ്ണൂരിലെ സിപിഎം നേതാക്കൾ രാജാക്കന്മാരെ പോലെ അപ്രമാദിത്വത്തോടെ ജീവിക്കുന്നുവെന്നും, സ്വയം പ്രഖ്യാപിത രാഷ്ട്രീയ ഗുണ്ടകൾ വിളയാടുമ്പോൾ കണ്ണടയ്ക്കാനാകില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ഹൈക്കോടതി വിധിക്കെതിരെയും പരാമർശങ്ങൾക്കെതിരെയും പി ജയരാജൻ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി അദ്ദേഹത്തിന് അനുകൂലമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ കുര്യൻ ജോസഫും, ആർ ഭാനുമതിയും അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി പരാമർശങ്ങൾ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയത്.
ഷുക്കൂർ വധക്കേസിലെ അന്വേഷണ പുരോഗതി അറിയാൻ സുപ്രീംകോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് ശരിയായ രീതിയിലാണോ എന്നതും സുപ്രീംകോടതി പരിശോധിക്കും.












Click it and Unblock the Notifications